കൊല്ലം: കൊല്ലം പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തിട്ട് പത്തു ദിവസം പിന്നിടുമ്പോഴും അന്വേഷണം ഇഴയുന്നുവെന്ന പരാതികൾക്ക് പരിഹാരമാകുന്നു. സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ആരോപണവിധേയരിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്ന ആക്ഷേപത്തിന് പരിഹാര നടപടി. ആരോപണ വിധേയരെ സർവ്വീസിൽ നിന്നും സർക്കാർ സസ്‌പെന്റ് ചെയ്തു.

കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, പരവൂർ ജ്യൂഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അസിസ്റ്റന്റെ പബ്ലിക് പ്രോസിക്യൂട്ടർ ശ്യാം കൃഷ്ണ കെ ആർ എന്നിവരെയാണ് സസ്‌പെൻഷൻ. അന്വേണഷ വിധേയമായാണ് സസ്‌പെൻഷനെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ പൊലീസ് അന്വേഷണവും കാര്യക്ഷമമാകും. വിഷയത്തിൽ അഭിഭാഷകർ തമ്മിലുള്ള ഭിന്നത കേസ് അന്വേഷണത്തെയും ബാധിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.

ആരോപണവിധേയരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന കൊല്ലം ബാർ അസോസിയേഷന്റെ ആവശ്യമാണ് സർക്കാർ അംഗീകരിക്കുന്നത്. സഹപ്രവർത്തകനായ എപിപിയുമായി ഉണ്ടായിരുന്ന ഭിന്നതയെക്കുറിച്ച് അനീഷ്യയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങളും അഭിഭാഷകർ പുറത്തുവിട്ടിരുന്നു. എപിപിയെ കൂടാതെ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ആരോപണവിധേയനായിരുന്നു. നേരത്തെ പുറത്തുവന്ന അനീഷ്യയുടെ അഞ്ച് ശബ്ദസന്ദേശങ്ങളും, പത്തൊൻപത് പേജുള്ള ഡയറിക്കുറിപ്പും അന്വേഷണസംഘം പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് നടപടികൾ.

ആത്മഹത്യചെയ്ത പരവൂർ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യക്ക് തൊഴിലിടത്തിൽ സമ്മർദമുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങൾ ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിട്ടുണ്ട്. സഹോദരൻ അനൂപും അമ്മ പ്രസന്നകുമാരിയും ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ജോലിസംബന്ധമായി വിട്ടുവീഴ്ചകൾക്ക് വിധേയയാകാത്തതിനാൽ മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് സഹോദരൻ അറിയിച്ചത്. ചെറിയ കാര്യങ്ങൾപോലും പങ്കുവെച്ചിരുന്നതായും ജോലിസ്ഥലത്തുനിന്നുള്ള സമ്മർദങ്ങളെക്കുറിച്ച് പറഞ്ഞിരുന്നതായും അമ്മയും മൊഴി നൽകി. വീട്ടിലെ ജോലിക്കാരിയുടെയും അനീഷ്യയുടെ കൊച്ചച്ചന്റെയും മൊഴിയും രേഖപ്പെടുത്തി.

പരവൂർ മുൻസിഫ് കോടതിയിലെ എ.പി.പി.യായ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജങ്ഷനുസമീപം പ്രശാന്തിയിൽ അനീഷ്യ(44)യെ ദിവസങ്ങൾക്ക് മുമ്പാണ് കുളിമുറിയുടെ ജനാലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. നിയോഗിക്കപ്പെട്ട ജോലി ചെയ്യാത്ത സഹപ്രവർത്തകനെയും അതിനു പിന്തുണ നൽകുന്നവരെയുമാണ് അനീഷ്യയുടേതെന്നു കരുതുന്ന ശബ്ദസന്ദേശത്തിലൂടെ കുറ്റപ്പെടുത്തുന്നത്. ഇതിനെല്ലാം കൃത്യമായ തെളിവുകൾ തന്റെ കൈയിലുണ്ടെന്നും അവർ പറയുന്നു. ഇപ്പോൾ കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ആരോഗ്യസ്ഥിതിയുമെല്ലാം കാരണം പഴയപോലെ ഒറ്റയ്ക്ക് പോരാടാനുള്ള കരുത്തില്ല. അതിനാൽ എല്ലാം മാധ്യമങ്ങൾക്കുമുൻപാകെ വെളിപ്പെടുത്തി ജീവിതം അവസാനിപ്പിക്കുകയാണെന്ന രീതിയിലായിരുന്നു സന്ദേശങ്ങൾ.

തന്നെ മാനസികമായി പീഡിപ്പിക്കുന്നവരുടെ പേരും മേലുദ്യോഗസ്ഥരുടെ പോസ്റ്റുമെല്ലാം പറഞ്ഞാണ് സന്ദേശം. ''തെളിവുകളുമെല്ലാമായി കയറിയിറങ്ങാനൊന്നും എനിക്കിനി വയ്യ. ഈ അന്യായത്തിന് ഇത്രയുംപേർ ഒന്നിച്ചുനിൽക്കുകയാണ്. എനിക്കുവേണ്ടി ഒരു വാക്ക് പറയാൻ ആർക്കും ചങ്കൂറ്റമില്ല. സത്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നിന്നതാണ്. അല്ലാതെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല''-സന്ദേശങ്ങൾ ഇങ്ങനെ നീളുന്നു.

വിവരാവകാശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വഴങ്ങാതെവന്നപ്പോൾ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി, കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ മോശം പ്രകടനമാണെന്ന് രേഖപ്പെടുത്തി, താനിരിക്കെ അത് മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും അനീഷ്യയുടെ ഡയറിക്കുറിപ്പിലുണ്ടെന്ന് പറയുന്നു. സന്ദേശവും ഡയറിക്കുറിപ്പും ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.

കൊല്ലം പരവൂരിൽ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ഡയറിക്കുറിപ്പുകളും പുറത്തു വരുമ്പോൾ ഇവർ കടുത്ത ഭീഷണി നേരിടുന്നു എന്ന് വ്യക്തമായിരുന്നു. മറ്റൊരു എപിപിക്കെതിരായി നൽകിയ വിവരാവകാശം നൽകിയതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും ഭീഷണികൾ ഉയർന്നിരുന്നു. ഈ വിവരാവകാശ അപേക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പ് ആണ് പുറത്തുവന്നത്.

ജില്ലയിലെ പ്രധാന അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയത് എന്ന് ഡയറിക്കുറിപ്പിൽ പറയുന്നു. 'ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കാസർകോട്ടേയ്ക്ക് മാറ്റും'- എന്നായിരുന്നു അഭിഭാഷകന്റെ ഭീഷണിയെന്നും ഡയറിക്കുറിപ്പിൽ പറയുന്നത്. ജോലി ചെയ്യാൻ സമ്മതിക്കില്ലെന്ന ഭീഷണി അനീഷ്യയെ മാനസികമായി തളർത്തിയെന്ന് ഡയറിക്കുറിപ്പിൽ നിന്ന് വ്യക്തമായതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

അനീഷ്യയുടെ ഡയറി കുറിപ്പിലുള്ളത് കൂടുതൽ കാര്യങ്ങളുണ്ട്. കഴിഞ്ഞവർഷം നവംബറിന് ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നതെന്നും പൊലീസിന് ലഭിച്ച 50 പേജുള്ള കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകൻ കൃത്യമായി ജോലിയിൽ ഹാജരാകാതിരുന്നതാണ് പ്രശ്‌നങ്ങൾക്കുള്ള തുടക്കം. ഇതിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. പലപ്പോഴും സഹപ്രവർത്തകന് വേണ്ടി അനീഷ്യയാണ് കോടതിയിൽ ഹാജരായിരുന്നത്. സഹപ്രവർത്തകൻ അവധിയെടുക്കാതെയായിരുന്നു ജോലിയിൽ ഹാജരാകാതിരുന്നതെന്നും അനീഷ്യ ആരോപിക്കുന്നു. സഹപ്രവർത്തകൻ എത്രനാൾ ജോലിക്ക് ഹാജരായി എന്ന് അറിയാൻ മറ്റൊരു അഭിഭാഷകൻ വഴിയാണ് അനീഷ്യ വിവരാവകാശം നൽകിയത്. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായതെന്നും ഡയറിക്കുറിപ്പിൽ പറയുന്നു.

ജോലി സംബന്ധമായ മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് തെളിയിക്കുന്ന അനീഷ്യയുടെ ഫോൺ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചത്. കഴിഞ്ഞദിവസമാണ് അനീഷ്യയെ വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോൺ സംഭാഷണങ്ങളാണ് പുറത്ത് വന്നത്.

കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചുവെന്നാണ് ശബ്ദരേഖയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനീഷ്യ പറയുന്നതായുള്ള ഫോൺ സംഭാഷണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മരണത്തിന് കാരണം ജോലി സംബന്ധമായ സമ്മർദമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭർത്താവ് അജിത് കുമാർ മാവേലിക്കര കോടതി ജഡ്ജിയാണ്. ഒരു ജഡ്ജിയുടെ ഭാര്യയായിരുന്നിട്ടു കൂടി അനീഷ്യയെ പലരും ഭീഷണിപ്പെടിത്തിയിരുന്നു എന്നാണ് വ്യക്തമാകുന്ന കാര്യം.

മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദമെന്ന് ആത്മഹത്യക്കുറിപ്പിൽ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുന്നത് വിശദ നിയമോപദേശം തേടി മാത്രം. കുറിപ്പിലെ പരാമർശങ്ങൾ സംബന്ധിച്ച് പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്കിലും മതിയായ കരുതൽ എടുക്കും. ജ്യൂഡീഷറിയുമായി ബന്ധപ്പെട്ട കേസായതു കൊണ്ടാണ് ഇത്. അന്വേഷണം അനിവാര്യതയാണെന്ന് പൊലീസും തിരിച്ചറിയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷൻ പ്രശാന്തിയിൽ എസ്.അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന ശബ്ദരേഖകൾ ഇന്നലെ പുറത്തായിരുന്നു. ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ചായിരുന്നു അനീഷ്യ ശബ്ദരേഖകളിൽ അധികവും പറഞ്ഞിരുന്നത്. കേസുകളിൽ നിന്നു വിട്ടു നിൽക്കാൻ അവധിയെടുക്കാൻ സഹപ്രവർത്തകരിൽ നിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങളാണ് ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്നത്.

ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്. സമ്മർദ്ദത്തിന്റെ കാരണം പുറത്തു വന്നാൽ അത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. താൻ നേരിടുന്ന മാനസിക സമ്മർദങ്ങളെയും ജോലിയിൽ നേരിടുന്ന വിവേചനങ്ങളെയും സംബന്ധിച്ച്, ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അനീഷ്യ പരവൂർ മുൻസിപ്പൽ മജിസ്‌ട്രേട്ടിനു വാട്ട്‌സാപ്പിൽ പരാതി നൽകിയതായും സൂചനയുണ്ട്. ഈ പരാതിയിലും അന്വേഷണം ഉണ്ടായേക്കും.