ഇടുക്കി: വളർത്തുപട്ടിയോട് കാണിക്കുന്ന കരുതൽ പോലും സ്വന്തം മാതാവിനോട് കാണിക്കാത്ത മകനെ പാഠംപഠിക്കാൻ അധികാരികളും ഒരുങ്ങിയിറങ്ങുന്നു. ഇടുക്കിയിലെ കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലാക്കിയ അമ്മ മരിച്ച സംഭവത്തിൽ മകനെ കേരള ബാങ്ക് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കേരള ബാങ്കിന്റെ കുമളി ശാഖയിലെ കളക്ഷൻ ഏജന്റായ എം എം സജി മോനെതിരെയാണ് നടപടി.

മകനെന്ന ഉത്തര വാദിത്വത്തിൽ സജിമോൻ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചു. സംഭവത്തിൽ മകൾ സിജിമോളെ കുമളി പഞ്ചായത്തിലെ താൽക്കാലിക ജോലിയിൽ നിന്നും നേരത്തെ പിരിച്ചു വിട്ടിരുന്നു. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയിൽ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യു 20 ആം തീയതിയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകൾ ചുമത്തി അന്നക്കുട്ടിയുടെ രണ്ട് മകൾക്കെതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കുമളി പഞ്ചായത്തംഗം ജയമോൾ മനോജിന്റെ മൊഴിയെടുത്താണ് കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോനും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മകൾ സിജിക്കുമെതിരെ കുമളി പൊലീസ് കേസെടുത്തത്.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് മകനും മകൾക്കുമെതിരായ കേസ്. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ വാടകവീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യുവാണ് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം കൊണ്ടുപോകാനും മക്കൾ എത്തിയില്ല. തുടർന്ന് ജില്ല ഭരണകൂടവും പൊലീസും നാട്ടുകാരും ചേർന്നാണ് കുമളിയിലെത്തിച്ച് സംസ്‌കാരം നടത്തിയത്. ഈ സാഹചര്യത്തിലാണ് കേസെടുത്തത്.

അമ്മയെ ആശുപത്രിയിലാക്കിയത് മകനെ അറിയിച്ചിരുന്നു. എന്നാൽ പട്ടിയെ നോക്കാനുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും മകൻ മുങ്ങി. ഈ സാഹചര്യത്തിലാണ് കേസെടുത്തത്. ശക്തമായ നടപടികൾ വേണെന്ന ആവശ്യവും ശക്തമായത്. നരകയാതന അനുഭവിച്ച് ദിവസങ്ങളോളം അന്നക്കുട്ടി ആ വാടകവീട്ടിൽ കിടന്നു. ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ പൊലീസ് ഇടപെട്ട് ആശുപത്രിയിലാക്കി. മകനെ വിളിച്ചുവരുത്തിയെങ്കിലും വളർത്തു നായയെ നോക്കാനാളില്ലെന്ന് പറഞ്ഞ് തിരികെപ്പോയി. മണിക്കൂറുകൾക്കുള്ളിൽ ആ അമ്മ മരിക്കുകയായിരുന്നു.

കുമളിയിൽ വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നമ്മയ്ക്ക് വീണതിനെത്തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്. മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമളി പൊലീസിന് ലഭിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ കാണുന്നത് ഒടിഞ്ഞ വലതുകൈയുമായി ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായ അന്നക്കുട്ടിയേയാണ്. കുമളി സിഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ അന്നക്കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് മരിച്ച അന്നക്കുട്ടിയുടെ രണ്ടു മക്കളും വിവാഹം കഴിച്ച് കുമളിയിൽത്തന്നെയായിരുന്നു താമസം.

സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ വാടകവീടെടുത്ത് അന്നക്കുട്ടിയെ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം അന്നക്കുട്ടിതന്നെ പൊലീസിനെ അറിയിച്ചു. മകൾ മാസംതോറും നൽകിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരുവർഷത്തോളമായി കഴിഞ്ഞിരുന്നതെന്നും അവർ പറഞ്ഞിരുന്നു. അന്നക്കുട്ടിയുടെ ഈ വാക്കുകൾ തന്നെയാണ മരണശേഷം മക്കൾക്ക് തിരിച്ചടിയായി മാറിയതും.