അയോധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ എത്തി. ഡൽഹിയിൽ നിന്നും ഹെലിക്കോപ്ടറിൽ അയോദ്ധയിലെത്തിയ പ്രധാനമന്ത്രി സരയൂ നദിക്കരയിൽ ജലാഭിഷേകത്തിന് ശേഷം ഹനുമാൻ ഗഡിയിൽ ദർശനവും നടത്തിയ ശേഷമാണ്  പ്രാണ പ്രതിഷ്ഠാ ചടങ്ങുകളിലെത്തിയത്. 11 നാൾ നീണ്ട വ്രതത്തിനും വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെത്തിയത്. 12.20നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുക.

ചടങ്ങിൽ പങ്കെടുക്കാൻ വിവിഐപികളുടെ വൻനിരയാണ് അയോധ്യയിലെത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികൾക്കായി ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി കഴിഞ്ഞു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ 11.30ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക.

അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ, അനിൽ കുംബ്ലെ, സച്ചിൻ തെൻഡുൽക്കർ, സോനു നിഗം, രജനി കാന്ത്, റൺബീർ കപൂർ, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ഇതിനോടകം ക്ഷേത്രത്തിലെത്തിയത്. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തി. ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് അനിൽ കുംബ്ലെ പറഞ്ഞു. അതേസമയം, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി അയോധ്യയിലെത്തിയില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താത്തതെന്നാണ് വിവരം.

കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. 12.20-നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് ആരംഭിക്കുക. 12.29 മുതൽ 84 സെക്കൻഡ് നീണ്ടുനിൽക്കുന്നതായിരിക്കും പ്രാണപ്രതിഷ്ഠ. ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയിൽ മോദി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേർ തില ക്ഷേത്രദർശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലർച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു.

പ്രധാനമന്ത്രി ഉൾപ്പെടെ 8,000 അതിഥികളുടെ സാന്നിധ്യത്തിലായിരിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങ്. രണ്ടുമണിമുതൽ അതിഥികൾക്ക് ക്ഷേത്രദർശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾ പൂർത്തിയായ ശേഷം നാളെ മുതൽ അയോധ്യയിലേക്ക് ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. പഴുതടച്ച സുരക്ഷയാണ് എങ്ങും. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും. ചടങ്ങിന് മുന്നോടിയായി മധ്യപ്രദേശിലെ ഉജ്ജെയിനിലുള്ള മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രത്യേക ഭസ്മ ആരതി അർപ്പിച്ചു.

പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അധിവാസ, അനുഷ്ഠാനങ്ങൾ ഈമാസം 16-നാണ് തുടങ്ങിയത്. വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്. കണ്ണുകൾമൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് കണ്ണു തുറക്കുക. കേരളത്തിൽ നിന്നടക്കം സന്യാസ ശ്രേഷ്ഠർ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകാൻ എത്തിയിട്ടുണ്ട്.

11.30നാണ് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും. കൃഷ്ണശിലയിൽ കൊത്തിയെടുത്ത ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ. അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയിൽനിന്നെത്തിച്ച 7500 പൂച്ചെടികൾ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും അരങ്ങേറി. ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാമറകളും പരിസരത്തെല്ലാം സ്ഥാപിച്ചിട്ടുണ്ട്.

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്, സിആർപിഎഫ്, തീവ്രവാദ വിരുദ്ധ സേന, സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്, പാരാ കമാൻഡോകൾ തുടങ്ങിയ വിവിധ ഏജൻസികളാണ് അയോദ്ധ്യയിൽ സുരക്ഷ ഒരുക്കുന്നത്. യുപി സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവിടെ നിലയുറപ്പിക്കും. എസ്ഡിആർഎഫ് സംഘങ്ങളെ സരയൂ നദിയിൽ ബോട്ട് പട്രോളിങ് നടത്താനായി വിന്യസിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെ പ്രധാനമന്ത്രി, സർസംഘചാലക്, യോഗി ആദിത്യനാഥ് എന്നിവർ പൊതു സമ്മേളനം നടത്തും

2.10-ന് രാമജന്മഭൂമി പരിസരത്തെ കുബേർ ടീലയിൽ സന്ദർശനം നടത്തും. ശിവക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്കായി പ്രത്യേക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശ്രീരാമന്റെ വരവോടെ ബ്രഹ്‌മകുണ്ഡിൽ വസിച്ചിരുന്നതുപോലെ പണ്ടുമുതലേ ശ്രീരാമന്റെ ജന്മസ്ഥലത്തിനടുത്തായി മഹാദേവൻ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കുബേർ ടീലയിൽ ശ്രീരാമന്റെ ദാസനായി കുബേരൻ, തന്റെ രാജ്യമായ അയോദ്ധ്യയിൽ സമ്പത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നുവെന്നാണ് വിശ്വാസം.

ഇവിടെ പുതുതായി സ്ഥാപിച്ച ജടായു പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയേക്കും. രാവണനിൽ നിന്ന് സീതാദേവിയെ രക്ഷിക്കാൻ ശ്രമിച്ച ജടായുവിന് രാമായണത്തിൽ നിർണായക പങ്കാണുള്ളത്.

3.30-ഓടെ പ്രധാനമന്ത്രി തിരികെ മടങ്ങിയേക്കും