തൃശൂർ: സംസ്ഥാന സർക്കാർ വിലക്കയറ്റം നേരിടാൻ സപ്ലൈക്കോക്ക് വേണ്ടത്ര പണം അനുവദിച്ചില്ലെന്ന ആക്ഷേപം കേരളത്തിൽ വിവാദമായി മാറുകയാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെയാണ് സിപിഐയും നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെയാണ് സംസ്ഥാന സർക്കാർ ജനങ്ങളിലേക്ക് നേരിട്ടെത്താൻ സാധിക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തുടങ്ങിയത് അരിവിതരണ പദ്ധതിയാണ്.

വിലക്കയറ്റത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസർക്കാരിന്റെ 'ഭാരത്' അരിവിൽപ്പന സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. തൃശൂരിൽ 29 രുപ നിരക്കിൽ ഇന്ന് 150 പാക്കറ്റ് പൊന്നി അരി വിൽപ്പന നടത്തി കൊണ്ടാണ് കേരളത്തിൽ അരിവിതരണത്തിന്റെ തുടക്കമായത്. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണച്ചുമതല. മറ്റ് ജില്ലകളിലും അടുത്തദിവസം മുതൽ വാഹനങ്ങളിൽ വിതരണം തുടങ്ങും

അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്. തൃശൂരിൽ 10 വാഹനങ്ങൾ 'ഭാരത'് അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നേരിട്ടുള്ള ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള ചർച്ചകൾ എൻസിസിഎഫ് നേതൃത്വത്തിൽ ആരംഭിച്ചു.

അടുത്തയാഴ്ചയോടെ കൂടുതൽ ലോറികളിലും വാനുകളിലും കേരളം മുഴുവൻ ഭാരത് അരി വിതരണത്തിന് തയ്യാറാകും. ഇതിലൂടെ നേരിട്ട് ഭാരത് അരി ജനങ്ങളിലേക്ക് എത്തിക്കാനാണ് എൻസിസിഎഫ് പദ്ധതിയിടുന്നത്. അതേസമയം, കേരളത്തിൽ അരിവില കൂട്ടാൻ കേന്ദ്രം ബോധപൂർവം ശ്രമിക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു.

വിലക്കയറ്റമുണ്ടാക്കി ജനങ്ങളെ സംസ്ഥാന സർക്കാരിനെതിരെ തിരിക്കാനാണ് ശ്രമം. ഭാരത് അരി കൊണ്ടുവരാനാണ് നീക്കം. അരിവില പിടിച്ചുനിർത്താൻ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.