കൊച്ചി: ആരാണ് വലിയ മണ്ടൻ? ഹരീഷ് പേരടി തന്റെ അഭിപ്രായം കുറിക്കുകയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ച് ദേശീയമാധ്യമത്തിന് നൽകിയ ഒരഭിമുഖത്തിൽ രഞ്ജിത്തിന്റെ പ്രതികരണമാണ്് ഹരീഷ് പേരടിയുടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്. രഞ്ജിത്തിന്റെ അഭിമുഖത്തിൽ ഭീമൻ രഘുവിനെ നന്നേ അപമാനിച്ചാണ് പ്രതികരണം നടത്തിയത്. രണ്ടു പേരേയും ട്രോളുകയാണ് ഹരീഷ് പേരടി

'15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. 'രഘൂ അവിടെ ഇരിക്കൂ' എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാൾ ആണ്. മണ്ടൻ ആണ്'- രഞ്ജിത്ത് പറഞ്ഞതിങ്ങനെയാണ്. ഇത് വലിയ തോതിൽ ചർച്ചയായി. ഇതിനിടെയാണ് ഹരീഷ് പേരടി മറിച്ചൊരു അഭിപ്രായവുമായി എത്തുന്നത്. ഇത് ചർച്ചകൾക്ക് പുതിയ തലം നൽകും. അതിനിടെ രഞ്ജിത്തിനെതിരെ ഭീമൻ രഘുവും സിപിഎം നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. തന്നെ സിപിഎമ്മിനോട് ചേർന്ന് നിൽക്കുന്നവർ തന്നെ കളിയാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഭീമൻ രഘുവിന്റെ നിലപാട്.

സിപിഎമ്മും ഇത്തരം പ്രതികരണങ്ങളെ ഗൗരവത്തോടെ കാണും. പാർട്ടിയെ വെട്ടിലാക്കുന്ന പ്രതികരണങ്ങൾ ആരും നടത്തരുതെന്ന് നിർദ്ദേശിച്ചേക്കും. അടുത്ത കാലത്താണ് ബിജെപി വിട്ട് ഭീമൻ രഘു സിപിഎമ്മിൽ എത്തിയത്. ഇതിന് ശേഷമാണ് പിണറായിയുടെ പ്രസംഗം എഴുന്നേറ്റ് നിന്ന് രഘു കേട്ടത്. ഇതിനെയാണ് രഞ്ജിത്ത് വിമർശിച്ചത്. ഇതിനെടായണ് ഹരീഷ് പേരടിയുടെ അഭിപ്രായവും സജീവ ചർച്ചയാകുന്നത്.

ഇനി ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് 

'രാജാവിനെ പുകഴ്‌ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്മാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു...ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി ...സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു...മണ്ട സലാം..???' 

രഞ്ജിത്തിന്റെ വിമർശനം ഇങ്ങനെ

നടൻ ഭീമൻ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് ദി ഇന്ത്യൻ എക്സ്‌പ്രസിന്റെ അഭിമുഖത്തിലാണ് പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.

'ഭീമൻ രഘു സിനിമയിലെ ഒരു കോമാളിയാണ്. മസിൽ ഉണ്ടെന്നേയുള്ളു. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാണ്. മണ്ടനാ. എന്നാൽ മുഖ്യമന്ത്രി അത് മൈൻഡ് ചെയ്തില്ല. രഞ്ജിത്ത് അഭിമുഖത്തിൽ പറഞ്ഞു. '15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. 'രഘൂ അവിടെ ഇരിക്കൂ' എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാൾ ആണ്. മണ്ടൻ ആണ്' രഞ്ജിത്ത് കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 15ന് നടന്ന 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോഴാണ് മുഴുവൻ സമയവും നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് താൻ പ്രസംഗം തീരുംവരെ എഴുന്നേറ്റുനിന്നതെന്ന് നടൻ പിന്നീട് പ്രതികരിച്ചു. ഭീമൻ രഘുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. അഭിമുഖത്തിൽ റിവ്യൂ ബോംബിങ് വിഷയത്തിലും രഞ്ജിത്ത് പ്രതികരിച്ചിരുന്നു. റിവ്യൂ കൊണ്ട് മാത്രം സിനിമയെ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും കഴിയില്ല. അല്ലാതെയുള്ള പ്രതികരണങ്ങളെല്ലാം വെറും ന്യായം കണ്ടെത്തുന്നതാണ് എന്ന് രഞ്ജിത്ത് പറഞ്ഞു.