- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം
കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം. സംസ്ഥാനത്തിന്റെ പലഭാഗത്ത് നിയോഗിച്ച പൊലീസുകാർ ഇക്കാര്യത്തിൽ നിരാശരാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോയ കേരളാ പൊലീസിനും വൈകിയാണ് ഈ തുക കിട്ടിയത്. സാധാരണ കേന്ദ്ര തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും കിട്ടുന്ന തുക കൃത്യമായ സമയത്തുകൊടുക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേരള സർക്കാർ അലംഭാവം കാട്ടുന്നുവെന്നാണ് പരാതി.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ടിഎയും മറ്റും കൃത്യമായി തന്നെ കമ്മീഷന് കൈമാറാറുണ്ട്. ഇത് മറ്റാവശ്യങ്ങൾക്കായി കേരള സർക്കാർ വകമാറ്റുന്നുവെന്നാണ് പരാതി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ നീങ്ങുന്നത് മൂലമാണ് ഇത. തമിഴ്‌നാട്ടിൽ ഡ്യൂട്ടിക്ക് പോയവർക്ക് നൽകാനുള്ള തുകയും കൃത്യമായി തന്നെ കേരളത്തിന് കിട്ടിയിരുന്നത്രേ. ഇത് നൽകുന്നതിലും വീഴ്ച വന്നുവെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വോട്ടവകാശത്തിലും പ്രതിസന്ധിയുള്ളതായി പരാതിയുണ്ട്. തപാൽ വോട്ട് സംവിധാനത്തിൽ വന്ന മാറ്റംമൂലം ഇത്തവണ നിരവധി പേർക്ക് വോട്ടവസരം നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്.
അതിനിടെ ഇതര സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സായുധ പൊലീസ് സേനാംഗങ്ങൾക്ക് വോട്ടവകാശം നഷ്ടമാവുമെന്നതും ചർച്ചകളിലുണ്ട്. രണ്ട് സംസ്ഥാനങ്ങളിലായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 1518 പൊലീസുകാരാണ് തപാൽ വോട്ട് സൗകര്യം ലഭിക്കാതെ പ്രതിസന്ധിയിലായത്. മഹാരാഷ്ട്രയിലേക്ക് 844 പേരും കർണാടകയിലേക്ക് 674 പേരുമാണ് കേരളത്തിൽനിന്ന് പോയത്. ഈ സംസ്ഥാനങ്ങളിലുള്ള സായുധ സേനാംഗങ്ങൾക്ക് തപാൽ ബാലറ്റുകൾ എത്തിച്ച് നൽകാനാവില്ലെന്നും പുതിയ മാനദണ്ഡപ്രകാരം ഇവർ സ്വന്തം മണ്ഡലങ്ങളിൽ മുൻകൂട്ടിയെത്തി വോട്ടിങ് ഫെസിലിറ്റേഷൻ സെന്ററുകളിൽ വോട്ട് ചെയ്യണമെന്നുമാണ് നിർദ്ദേശം.
ഇവർ നാട്ടിലെത്തി വോട്ട് ചെയ്യുകയെന്നത് പ്രായോഗികമല്ല. ഇവർ കേരള പൊലീസ്, സായുധ പൊലീസ് ബറ്റാലിയൻ ആസ്ഥാനങ്ങളിൽ മുൻകൂട്ടി പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. മറ്റു സംസ്ഥാനങ്ങളിലടക്കം ഡ്യൂട്ടിയിലുള്ള പൊലീസ് സേനാംഗങ്ങൾക്ക് അവരുടെ ഔദ്യോഗിക മേൽവിലാസത്തിലാണ് മുമ്പ് തപാൽ ബാലറ്റുകൾ എത്തിച്ചിരുന്നത്. തുടർന്ന് അതത് ബറ്റാലിയനുകളിലെ ഇലക്ഷൻ സെല്ലുകളിൽനിന്ന് ഇവർ എവിടെയാണെന്ന് കണ്ടെത്തി പ്രത്യേക ദൂതൻ വഴി ബാലറ്റുകൾ എത്തിച്ചുനൽകുന്നതായിരുന്നു പതിവ്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് ഇത്തരം തപാൽ വോട്ടുകൾ നൽകിയാൽ മതിയായിരുന്നു. ഇത്തവണ ഈ സംവിധാനം ഒരുക്കിയിട്ടില്ലാത്തതാണ് വിനയായത്. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിൽ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ജോലികൾ നൽകുന്നതായും ആക്ഷേപമുണ്ട്.
മഹാരാഷ്ട്ര സ്വദേശിയായ കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഇൻ ചാർജ് ആയിട്ട് പോലും മതിയായ യാത്രസൗകര്യങ്ങളും പരിഗണനയും ഇല്ലാതെയാണ് ഡ്യൂട്ടി ചെയ്യിക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്.