ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എസ്. എന്നിവർക്കെതിരെ കേസെടുത്തു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഐ.പി.സി. 294(ബി), 324, 325 വകുപ്പുകൾ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

അനിൽ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം കല്ലൂർ കാർത്തികയിൽ അനിൽ കുമാർ, എസ്‌കോർട്ട് ഉദ്യോഗസ്ഥൻ പൊറ്റക്കുഴി എസ് സന്ദീപ് എന്നിവരാണ് പ്രതികൾ. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നു ഇറങ്ങി വന്നു പ്രതിഷേധക്കാരെ അസഭ്യം പറഞ്ഞു, ലാത്തി കൊണ്ടു അടിച്ചു. പൊലീസ് പിടിച്ചു മാറ്റിയ പ്രവർത്തകരെയാണ് ഇരുവരും മർദ്ദിച്ചത്. മർദ്ദനത്തിൽ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റെന്നും എഫ്‌ഐആറിൽ പറയുന്നു.

മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നൽകിയ ഹർജിയിലാണ് നടപടി. പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെ ഗൺമാന്മാർ മർദ്ദിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. എഡി തോമസിനു പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസിനാണ് മർദ്ദമേറ്റത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാന്മാരായ അനിൽ, സന്ദീപ് എന്നിവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നു കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.

ഡിസംബർ അഞ്ചിന് നവ കേരള സദസ്സിന്റെ വാഹനം കടന്നുവരവെ പരാതിക്കാരൻ അജയ് ജ്യൂവൽ കുര്യാക്കോസും സുഹൃത്ത് തോമസ്സും കൂടി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കണ്ട് പൊലീസ് തടഞ്ഞ് പുറകോട്ട് മാറ്റി. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം കടന്ന് പോയതിനുശേഷം പിന്നാലെ വന്ന അകമ്പടി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അനിൽ ജനറൽ ആശുപത്രി ജങ്ഷൻ ട്രാഫിക് സിഗ്‌നലിന് സമീപംവെച്ച് അസഭ്യം വിളിക്കുകയും ലാത്തി ഉപയോഗിച്ച് ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തതായാണ് എഫ്‌ഐആറിൽ പറയുന്നത്.

ഗൺമാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എസ്‌പിക്കുൾപ്പെടെ പരാതി നൽകിയിരുന്നു. ജോലിയുടെ ഭാഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ എസ്‌പിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്നാണ് വീഡിയോ സഹിതം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്. ഹർജി പരിഗണിച്ച കോടതി കേസെടുക്കാൻ ആലപ്പുഴ സൗത്ത് പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.