മുംബൈ: നയൻതാര നായികയായ വിവാദ ചലച്ചിത്രം അന്നപൂരണി നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചതുകൊണ്ട് പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നയൻതാരയ്ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. അന്നപൂരണി ചിത്രത്തിന്റെ സംവിധായകൻ, നിർമ്മാതാവ്, നെറ്റ്ഫ്‌ളിക്‌സ് അധികൃതർ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശ്രീരാമനെ നിന്ദിച്ചു, ലൗ ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങൾ വ്രണപ്പെടുത്തി തുടങ്ങിയവ ആരോപിച്ചുള്ള ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയിലാണ് കേസ്. നയൻതാര, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേതി, ആർ.രവീന്ദ്രൻ, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണു കേസ്.

വിവാദമായതോടെ, സിനിമ 'അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്' നെറ്റ്ഫ്ളിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചിരുന്നു. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.

ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണി വെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്.

രാജ്യത്തെ അറിയപ്പെടുന്നൊരു ഷെഫാകാൻ ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തിൽനിന്നുള്ള യുവതി തന്റെ മുസ്ലിം സുഹൃത്തിന്റെ സഹായത്തോടെ ആഗ്രഹങ്ങൾ തേടിപ്പിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന നയൻതാര, മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായ രംഗങ്ങളുണ്ട്. ഇതാണ് വിവാദമായത്.

ഇവ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകൾ ആരോപിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ചിത്രത്തിന്റെ സഹനിർമ്മാതാവായ സീ സ്റ്റുഡിയോ, ക്ഷമാപണം നടത്തികൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയിരുന്നു. കൂടാതെ ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും എഡിറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

സിനിമയിലെ നായികയായ നയൻതാര, നായകൻ ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യൻ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ ഹിന്ദു ഐടി സെൽ സ്ഥാപകൻ രാകേഷ് സോളങ്കി പരാതി നൽകിയിരുന്നു. ഇതിൽ ജനുവരി എട്ടിന് മുംബൈ പൊലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിരുന്നു.നയൻതാരയ്ക്കും മറ്റുള്ളവർക്കുമെതിരെ മുംബൈയിൽ ബജ്‌റങ്ദൾ, ഹിന്ദു ഐടി സെൽ എന്നിവരും പരാതികൾ നൽകിയിരുന്നു.