തിരുവനന്തപുരം: തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. വി ഡി സതീശന് പുറമേ ഷാഫി പറമ്പിൽ, എം വിൻസെന്റ്, രാഹുൽ മാങ്കുട്ടത്തിൽ തുടങ്ങി 30 പേരെയും പ്രതിചേർത്തു. ഇത് കൂടാതെ കണ്ടാലറിയാവുന്ന 300 പേരെയും പ്രതിചേർത്തിട്ടുണ്ട്.

അതേസമയം തനിക്കെതിരെ കേസെടുത്തതിൽ മുഖ്യമന്ത്രിയെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് രംഗത്തുവന്നു. 'ഞാൻ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം' എന്നു പരിഹസിച്ചു കൊണ്ട് സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുത്ത ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

ബുധനാഴ്ച സെക്രട്ടേറിയറ്റിനും ഡി.സി.സി. ഓഫീസിനും മുന്നിൽനടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. രണ്ട് ബസുകളും പിങ്ക്പൊലീസിന്റെ ഒരു കാറും തകർത്തവയിൽപ്പെടുന്നു. പൂജപ്പുര സിഐ. റോജ, കന്റോന്മെന്റ് എസ്‌ഐ. ദിൽജിത്ത് തുടങ്ങി എട്ടു പൊലീസുകാർക്കാണ് എല്ലിന് ഒടിവുൾപ്പെടെ സാരമായി പരിക്കേറ്റത്.

കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. കന്റോൺമെന്റ് എസ്‌ഐ ഉൾപ്പടെ എട്ട് പൊലീസുകാർക്കും നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു. അക്രമസംഭവങ്ങളുടെ പേരിൽ 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഡിസിസി ഓഫീസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞു. പ്രതിപക്ഷനേതാവായിരുന്നു മാർച്ച് നയിച്ചത്.

നാല് മണിക്കൂർ നീണ്ട സംഘർഷം. പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും യൂത്ത് കോൺഗ്രസുകാർ അടങ്ങിയില്ല. കല്ലും വടികളും ചെരുപ്പുമെറിഞ്ഞ് പ്രകോപിപ്പിച്ചു. അഞ്ച് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോയില്ല. നോർത്ത് ഗേറ്റിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മതിലുകടന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കാൻ വനിതാപ്രവർത്തകർ ഉൾപ്പടെ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചപ്പോൾ വലിയ വടികളെടുത്ത് പൊലീസിന് നേരെ അടിച്ചു. രണ്ട് പൊലീസുകാരുടെ കയ്യിലുണ്ടായിരുന്ന ഷീൽഡ് തല്ലിപ്പൊട്ടിച്ചു. പിന്നീട് ലാത്തിവീശിയതോടെ പ്രവർത്തകർ ചിതറിയോടി.

കല്ലെറിഞ്ഞ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതോടെ, ബസിൽനിന്ന് അവരെ നേതാക്കൾ ഇടപെട്ട് വലിച്ചിറക്കി. വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്നാരോപിച്ച് മറുവശത്ത് വീണ്ടും സംഘർഷമുണ്ടായി. അക്രമത്തിനിടെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പടെയുള്ള നേതാക്കൾക്കും പരിക്കേറ്റു. കന്റോൺമെന്റ് എസ്‌ഐ ദിൽജിത്തിനും കല്ലേറുകൊണ്ടു. ഇരുപത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഡിസിസി ഓഫിസിലേക്ക് മടങ്ങിയ പ്രവർത്തകർക്ക് പിന്നാലെ പൊലീസും നീങ്ങി. കസ്റ്റഡിയിലെടുത്ത രണ്ടുപ്രവർത്തകരെ പൊലീസ് വാഹനത്തിൽ നിന്ന് ബലമായി യൂത്ത് കോൺഗ്രസുകാർ പിടിച്ചിറക്കി.

പ്രകോപിതരായ പൊലീസ് ഡിസിസി ഓഫീസിലേക്ക് കയറി. ഈ സമയത്ത് ഓഫീസിലെത്തിയ പ്രതിപക്ഷനേതാവ് ഉൾപ്പടെ പൊലീസിനെതിരെ കയർത്തു. എന്നിട്ടും പൊലീസ് പിന്മാറിയില്ല. ആരെയും കസ്റ്റഡിയിലെടുക്കാൻ അനുവദിക്കില്ലെന്ന നിലപാട് പിന്നീട് കോൺഗ്രസ് മാറ്റി. ഏറെനേരം കാത്തുനിന്ന പൊലീസിന് രണ്ട് പ്രവർത്തകരെ പകരം നൽകിയതോടെയാണ് സംഘം പിന്മാറിയത്. പന്ത്രണ്ടരയോടെ പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ വിഡി സതീശനും ഷാഫി പറമ്പിൽ എംഎൽഎയും പങ്കുചേർന്നു. മാർച്ച് കടന്നുപോയ വഴികളിലെ നവകേരള സദസിന്റെ ബോർഡുകൾ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു.