- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച്: കെ സുധാകരൻ ഒന്നാം പ്രതി; വി ഡി സതീശനും തരൂരും അടക്കമുള്ള പ്രധാന നേതാക്കളും പ്രതികൾ; പൊലീസിനെ ആക്രമിച്ചതിനും, ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചതിനും സംഘം ചേർന്ന് സംഘർഷമുണ്ടാക്കിയതിനും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്; മുഖ്യമന്ത്രിയുടെ അറിവോടെയുള്ള പൊലീസിന്റെ ആസൂത്രിത മർദ്ദനമുറയെന്ന് കോൺഗ്രസ്

തിരുവനന്തപുരം: ഡിജിപി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഒന്നാംപ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശശി തരൂർ എംപിയും അടക്കമുള്ള പ്രധാന നേതാക്കളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
പൊലീസിനെ ആക്രമിക്കുക, ഫ്‌ളക്‌സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപി, ജെബി മേത്തർ എംപി എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടിയിലും ഡിവൈഎഫ്‌ഐ അതിക്രമത്തിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്.
അതേസമയം, ഡിജിപി ഓഫീസിലേക്ക് നടന്ന കെ പി സി സി മാർച്ചിനെതിരായ പൊലീസ് നടപടിക്കെതിരെ ലോക്സഭ സ്പീക്കർക്ക് പരാതി നൽകി കെ പി സി സി. അധ്യക്ഷൻ കെ. സുധാകരൻ എംപി. സ്പീക്കറെ കൂടാതെ പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. ഡിജിപി ഓഫീസിലേക്ക് നടന്ന കെ പി സി സി മാർച്ചിനെതിരേ നിയമങ്ങളും ചട്ടങ്ങളും മാനനദണ്ഡങ്ങളും പാടേ ലംഘിച്ചു കൊണ്ട് താൻ ഉൾപ്പെടെയുള്ള സഹ എംപിമാർക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും ടിയർ ഗ്യാസ്, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
ജനപ്രതിനിധിയെന്ന പരിഗണന പോലും പൊലീസ് നൽകിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് താനുൾപ്പെടെയുള്ള എംപിമാർക്കും ജനപ്രതിനിധികൾക്കുമെതിരേയുള്ള പൊലീസ് നടപടി. മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീർക്കാനാണ് ശ്രമിച്ചത്.
പൊലീസിന്റെ ഗ്രനേഡ്, ടിയർ ഗ്യാസ് പ്രയോഗത്തിൽ തനിക്ക് ശ്വാസതടസ്സം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. മനുഷ്യാവകാശങ്ങളുടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങളുടെയും നഗ്‌നമായ ലംഘനം കൂടിയാണിത്.
സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികൾക്കെതിരായ പൊലീസ് നടപടി സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് ലോക്സഭ സ്പീക്കർക്ക് നൽകിയ പരാതിയിൽ കെ. സുധാകരൻ ആവശ്യപ്പെട്ടു.
അപായപ്പെടുത്തുക എന്ന് ലക്ഷ്യത്തോടെയാണ് താനുൾപ്പെടെയുള്ള നേതാക്കളിരുന്ന സ്റ്റേജിനെ ലക്ഷ്യമിട്ട് ഗ്രനേഡ്,ടിയർ ഗ്യാസ് സെൽ പൊട്ടിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. നേതാക്കൾ വേദിയിൽ പ്രസംഗിച്ച് കൊണ്ടിരിക്കെയാണ് പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചത്. ഇതു തികച്ചും പതിവില്ലാത്ത നടപടിയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലഭിച്ച നിർദ്ദേശ പ്രകാരമാണ് പൊലീസിന്റെ ആക്രമണം ഉണ്ടായത്. പൊലീസിനകത്തു ഗുണ്ടകളെ ഇതിനായി തയാറാക്കി നിർത്തിയിരുന്നു. ക്രിമിനൽ പൊലീസുകാർ, ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാർ എന്നിങ്ങനെ പൊലീസിനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
പിണറായി വിജയൻ ധിക്കാരിയായ ഭരണാധികാരിയാണ്. ജനാധിപത്യ അവകാശങ്ങൾക്ക് ഒരു നിലയും വിലയും നൽകാത്തയാളാണ്. പലരും കേരളം ഭരിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇത്തരം ക്രിമിനൽ നടപടികൾ ഉണ്ടായിട്ടില്ല. പൊലീസിനെ കൺട്രോൾ ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണെന്നും ഡിജിപിക്ക് ഒരു റോളും ഇല്ലെന്നും കെ.സുധാകരൻ വിമർശിച്ചു.


