തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയേക്കും. നവകേരള സദസ് തീർന്നതിന് ശേഷം കൂടുതൽ നിയന്ത്രണവും വരും. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം വന്നു കഴിഞ്ഞു. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവർക്കും മാസ്‌ക് നിർബന്ധമാണ്. രോഗലക്ഷണമുള്ളവരെ മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യമെന്നാണ് വിലയിരുത്തൽ.

ാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നത് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ബുധനാഴ്ച അടിയന്തരയോഗം ചേരും. സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യവകുപ്പ് സെക്രട്ടറിമാർ, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഈ യോഗത്തിൽ മാസ്‌ക് നിർബന്ധമാക്കലും ചർച്ചയാകും. ഇതുൾപ്പെടെ പല നിയന്ത്രണവും വരാൻ ഇടയുണ്ട്. ലോക്ഡൗണിലേക്ക് പോകില്ല.

ഗുരുതരരോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന കേരളത്തിലെ ആശുപത്രികളിൽ നൽകും. കോവിഡ് പോസിറ്റീവായാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1749 പേരാണ്. കഴിഞ്ഞദിവസം മാത്രം 115 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്കിയ കണക്ക്.

ഓമിക്രോണിന്റെ ഉപവകഭേദമായ ജെ എൻ വൺ സംസ്ഥാനത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തലവേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ജെ എൻ വൺ വകഭേദം മൂലമുള്ള കോവിഡ് ബാധയും പ്രകടിപ്പിക്കുന്നത്. കൂടുതൽ സംസ്ഥാനങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. അതിർത്തികളിൽ തൽകാലം നിരീക്ഷണം ഉണ്ടാകില്ല. എന്നാൽ സ്ഥിതി ഗതി രൂക്ഷമായാൽ അതും വരും. ക്രിസ്മസ് അവധിക്കാലം വരുന്നതിനാൽ കൂടുതൽ കർശന നിബന്ധനകൾ ഉടൻ ഉണ്ടാവില്ല.

ആശങ്കയുണ്ടാക്കുന്ന അവസ്ഥയില്ലെന്നും കേരള, തമിഴ്‌നാട് റോഡുകളുടെ കർണാടക അതിർത്തികളിൽ നിയന്ത്രണം കടുപ്പിക്കേണ്ടതില്ലെന്നും ജില്ലാഭരണകൂടങ്ങൾക്ക് നൽകിയ നിർദേശത്തിൽ കമ്മിഷണർ പറഞ്ഞു. എന്നാൽ, അതിർത്തി ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. പരിശോധനകൾ നടക്കുന്നെന്ന് ഉറപ്പുവരുത്തണം.

കേരളത്തിൽ സ്ഥിതി ഗതികൾ വിലയിരുത്താൻ പ്രത്യേക സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. രോഗ വ്യാപന തോത് കൃത്യമായി വിലയിരുത്തിയാകും നിയന്ത്രണം കൊണ്ടു വരിക.