തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്ക സഭയിലെ ഏറ്റവും പ്രമുഖ വൈദികരിൽ ഒരാളാണ് ഫാ.വർഗ്ഗീസ് കള്ളിക്കാട്ട്. കെ സി ബി സിയുടെ വക്താവായിരുന്നു കുറച്ചുകാലം. പറയുന്ന കാര്യത്തെ കുറിച്ച് തികഞ്ഞ ബോധ്യമുള്ള, ഉറച്ച നിലപാടുള്ള, മുഖം നോക്കാതെ പ്രതികരിക്കുന്ന കത്തോലിക്ക പുരോഹിതനാണ്. ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ യുദ്ധം മൂന്നു മാസങ്ങൾ പിന്നിടുമ്പോൾ, ഇസ്രയേൽ ഹമാസ്സ് യുദ്ധം ആരു ജയിക്കും? എന്ന പേരിലുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

റിലീജ്യസ് ഇസ്ലാമും, പൊളിറ്റിക്കൽ ഇസ്ലാമും തമ്മിലുള്ള യഥാർഥ വ്യത്യാസമാണ് ഫാ.വർഗ്ഗീസ് കള്ളിക്കാട്ടിലിന്റെ പോസ്റ്റിലൂടെ ഉരുത്തിരിയുന്നത്. റിലിജ്യസ് ഇസ്ലാം, ഹിന്ദു മതം പോലെ മറ്റൊരു മതം മാത്രമാണ്. ആ മതത്തിൽ വിശ്വസിക്കാനും, ആചാരങ്ങൾ അനുഷ്ഠിക്കാനും എല്ലാവർക്കും അവകാശമുണ്ട്. അതിനെ വിമർശിക്കുന്നത് വർഗ്ഗീയതയാണ്. എന്നാൽ പൊളിറ്റിക്കൽ ഇസ്സാം അപകടകരമായ അജണ്ടയാണ്. മതത്തിന്റെ മറവിൽ രാഷ്ട്രീയം ഒളിച്ചുകടത്തി, ലോകത്തെ ഇസ്ലാമിക ഭരണരീതിക്ക്, ശരീഅത്ത് നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരിക എന്ന അജണ്ട. അതിന് പല മുഖങ്ങളുണ്ട്, പല സംഘടനകളുണ്ട്, എല്ലാ രാജ്യങ്ങളിലും. ആ മുഖങ്ങളെ മൂന്നായി തരംതിരിച്ചാണ് ഫാ. വർഗ്ഗീസ് വള്ളിക്കാട്ട് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.

ഫാ.വർഗ്ഗീസ് വള്ളിക്കാട്ടിന്റെ പോസ്റ്റിന്റെ പൂർണരൂപം:

ഇസ്രയേൽ ഹമാസ്സ് യുദ്ധം ആരു ജയിക്കും?

ഹമാസിനെതിരെയുള്ള ഇസ്രയേലിന്റെ യുദ്ധം മൂന്നു മാസങ്ങൾ പിന്നിടുമ്പോൾ, ഗസ്സ തരിപ്പണമായി എന്നതൊഴിച്ചാൽ, ഇസ്രയേൽ അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തിയോ? യുദ്ധം കൂടുതൽ സങ്കീർണ്ണമാകുകയാണ്! ഇസ്രയേൽ ഹമാസ് യുദ്ധത്തെ അതി സങ്കീർണമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ഗസ്സയിലെ ഭൂഗർഭ ടണലുകളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെടുകയോ നിർവീര്യമാക്കപ്പെടുകയോ ചെയ്തിട്ടും, ഹമാസ്സിനെതിരെയുള്ള യുദ്ധത്തിൽ ഗണ്യമായ വിജയം നേടിയതായി ഇസ്രയേലിന് അവകാശപെടാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

സങ്കീർണ്ണതയുടെ വേരുകൾ

വടക്കു ലബനനിൽ നിന്നു ഹിസ്ബുള്ളയും ചെങ്കടലിൽ എമനികളായ ഹൂത്തികളും ഒപ്പം, സിറിയയും ഇറാനും ടർക്കിയും ഇതര അറബ് രാഷ്ട്രങ്ങളും നേരിട്ടും അല്ലാതെയും ഇസ്രയേലിനു ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്! പ്രത്യക്ഷത്തിൽ ഹമാസിനോടാണ് യുദ്ധമെങ്കിലും ഫലത്തിൽ, ആഗോളത്തലത്തിലുള്ള ഇസ്ലാമിക തീവ്രവാദ സംഘങ്ങളുടെ അച്ചുതണ്ടുമായാണ് ഇസ്രയേൽ ഏറ്റുമുട്ടുന്നത്! അന്താരാഷ്ട്ര നിയമങ്ങളാൽ നയിക്കപ്പെടുന്ന രണ്ടു രാജ്യങ്ങളോ ശാക്തിക ചേരികളോ തമ്മിലുള്ള യുദ്ധമല്ല നടക്കുന്നത്. ഒരു വശത്ത് ഇസ്രയേൽ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രവും, മറുഭാഗത്തു ഫലസ്തീൻ പ്രശ്‌നമെന്ന ലേബലിനു പിന്നിൽ അനേകം മത തീവ്രവാദ സംഘടനകളും അവയെ പിന്തുണക്കുന്ന അറബ് - ഇസ്ലാമിക രാജ്യങ്ങളും അവരുടെ സ്വാധീന വലയത്തിലുള്ള സംഘടനകളും ആഗോളത്തലത്തിൽത്തന്നെ നേർക്കുനേർ നിൽക്കുകയാണ്!

ഹോളോകോസ്റ്റിനേക്കാൾ ഭീതിജന്യമായ ഒരു സാഹചര്യമാണ് ഇസ്രയേലിനു മുന്നിലുള്ളത്! അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥമായ ഒരു രാജ്യവും തങ്ങളുടെ മാത്രം യുക്തിയാൽ നയിക്കപ്പെടുന്ന തീവ്രവാദ ഭീകര പ്രസ്ഥാനങ്ങളും തമ്മിലാണ് യുദ്ധം നടക്കുന്നത്! അതുകൊണ്ടുതന്നെ, ഇസ്രയേൽ നടത്തുന്ന 'മനുഷ്യാവകാശ ലംഘന'ങ്ങളെപ്പറ്റി മാത്രമാണ് ലോക മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്! ഇത് ആഗോളതലത്തിൽ ഇസ്രയേൽ ഒറ്റപ്പെടുന്നു എന്ന പ്രചാരണം നടത്താൻ തല്പര കക്ഷികളെ സഹായിക്കുന്നുണ്ട്! ഫലസ്തീൻ ജനതയുടെ നിസ്സഹായാവസ്ഥ ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടാനും ഇസ്രയേലിനെതിരെ ലോക രാജ്യങ്ങളുടെ സമ്മർദ്ദം ഉയർത്തിക്കൊണ്ടുവരാനും ഇസ്ലാമിക രാജ്യങ്ങൾ ബോധപൂർവം ശ്രമിക്കുന്നുമുണ്ട്!

യഥാർത്ഥത്തിൽ ഇസ്രയേലിന്റെ യുദ്ധം ഫലസ്തീൻ ജനതക്കെതിരെയാണോ അതോ ഹമാസ് എന്ന തീവ്ര മതരാഷ്ട്ര സംഘടനക്കെതിരെയാണോ? ഇസ്രയേലിന്റെ യുദ്ധം ഹമാസിനെതിരെയാണെങ്കിൽ, അതു ഫലസ്തീൻ ജനതക്കെതിരെയാണ് എന്നു പ്രചരിപ്പിക്കുന്നതാരാണ്? അവരുടെ ലക്ഷ്യമെന്താണ്? ഫലസ്തീൻ ജനതയാണോ ഹമാസ്? ഫലസ്തീൻ ജനതയും ഹമാസ്സും ഒന്നാണോ?

ആരാണ് ഹമാസ്സ്?

ആരാണ് ഹമാസ്സ് എന്ന ചോദ്യം ആഴത്തിൽ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു! ഹമാസ്സ് ഒരു തീവ്ര ഇസ്ലാമിക മതരാഷ്ട്ര സംഘടനയാണ്. 1928 ൽ ഈജിപ്തിൽ പ്രവർത്തനം ആരംഭിച്ച മുസ്ലിം ബ്രദർഹൂഡാണ് ഹമാസിന്റെയും ഹമാസ് മാതൃകയിൽ പ്രവർത്തിക്കുന്ന ഇതര തീവ്ര മതരാഷ്ട്ര സംഘടനകളുടെയും മാതൃകയും സ്രോതസ്സും. 1936 -38 കാലത്തു നടന്ന അറബ് - യഹൂദ സംഘർഷങ്ങളിൽ അറബ് പക്ഷ കലാപകാരികൾക്കു നേതൃത്വം നൽകിക്കൊണ്ടാണ് ഇസ്ലാമിക് ബ്രദർഹൂഡ് ഈജിപ്തിനു പുറത്തേക്കു തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചത്. തുടർന്ന് 1947-48, 1967, 1972, 1987 മുതൽ 2018, 2022, 2023 വർഷങ്ങളിലും ഇപ്പോഴും തുടരുന്ന ഇസ്രയേൽ ഫലസ്തീൻ സംഘർഷത്തിനും യുദ്ധങ്ങൾക്കും ചുക്കാൻ പിടിച്ചത് ഇസ്ലാമിക് ബ്രദർഹൂഡും പി എൽ ഒ ഉൾപ്പെടെയുള്ള അതിന്റെ പ്രാദേശിക വകഭേദങ്ങളും 1987 മുതൽ ഇസ്ലാമിക് ബ്രദർഹൂഡിന്റെ ഫലസ്തീനിയൻ രൂപമായ ഹമാസുമാണ്!

ഹമാസിന്റെ സങ്കീർണ്ണമായ സവിശേഷതകൾ

ഹമാസ് ഇന്നത്തെ രീതിയിൽ രൂപംപ്രാപിക്കുന്നത് അതിന്റെ മാതൃ സംഘടനയായ ഇസ്ലാമിക് ബ്രദർഹൂഡിനെ മാതൃകയാക്കിയാണ്. ഇസ്ലാമിക് ബ്രദർഹൂഡ് പ്രവർത്തനം തുടങ്ങിയത് ഈജിപ്തിലെ സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടാണ്. ദാരിദ്ര്യ നിർമ്മാർജനം, വിദ്യാഭ്യാസം, ആതുരസേവനം, തുടങ്ങിയവയ്ക്കു വലിയതോതിൽ നേതൃത്വം നൽകിക്കൊണ്ട് ഇസ്ലാമിക സമുദായത്തിന്റെ ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിലൂടെ സമുദായത്തിന്റെ വിശ്വാസവും പിന്തുണയും നേടിയെടുക്കുകയായിരുന്നു സംഘടനയുടെ ഒന്നാം ഘട്ടം!

സാധാരണക്കാരായ ജനങ്ങളുടെയിടയിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് വ്യാപകമായ പ്രചാരണം നൽകിക്കൊണ്ട്, സമുദായത്തിന്റെ ഭാവി തങ്ങളുടെ കരങ്ങളിൽ സുരക്ഷിതമാണ് എന്നും അതുറപ്പു വരുത്താൻ തങ്ങൾക്കു മാത്രമേ കഴിയൂ എന്നും മുസ്ലിം സമുദായത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഒന്നാം ഘട്ടത്തിൽ സംഘടന ലക്ഷ്യം വച്ചതെങ്കിൽ, ജന മനസ്സുകളിൽ സ്വീകാര്യത നേടിക്കൊണ്ട്, രണ്ടാം ഘട്ട പ്രവർത്തനമായ 'ഇസ്ലാമിക രാഷ്ട്രീയ'ത്തിന് അടിത്തറ സൃഷ്ടിച്ചെടുത്തു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൃത്യമായ ലക്ഷ്യവും ദിശാബോധവും നൽകിക്കൊണ്ടാണ് രണ്ടാം ഘട്ടമായ 'പൊളിറ്റിക്കൽ ഇസ്ലാമൈസേഷ'നു സംഘടന ആക്കം കൂട്ടിയത്!

മുസ്ലിം സമുദായത്തെ അതിന്റെ അടിതൊട്ടു മുടിവരെ ഇസ്ലാമികവൽക്കരിച്ചുകൊണ്ടാണ് ഇസ്ലാമിക് ബ്രദർഹൂഡ് അതിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തിയതും ശക്തിപ്പെടുത്തിയതും. വ്യക്തികളെ നൂറു ശതമാനം ഇസ്ലാമികവൽക്കരിക്കുക എന്നതാണ് അതിനുപയോഗിക്കുന്ന രീതിശാസ്ത്രം. വേഷത്തിലും ഭക്ഷണത്തിലും സാമൂഹിക കാഴ്ചപ്പാടിലുമെല്ലാം ഇസ്ലാമികവൽക്കരണം നടപ്പാക്കുന്നു! അനിസ്ലാമികമായതെന്തും പരിത്യജിക്കപ്പെടേണ്ടതും വെറുക്കപ്പെടേണ്ടതും ഉന്മൂലനം ചെയ്യപ്പെടേണ്ടതുമാണ് എന്ന നിലപാട് പരസ്യമായി സ്വീകരിച്ചുകൊണ്ട്, സമൂഹത്തെ ഇസ്ലാമികവൽക്കരിക്കുക എന്ന ലക്ഷ്യത്തിലേക്കു രാഷ്ട്രീയത്തെ തിരിച്ചുവിടുന്നു! തുടർന്ന്, ഇസ്ലാമിക നിയമം അഥവാ 'ശരിയത്' പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിനുമേൽ നടപ്പാക്കിക്കൊണ്ട്, 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന മൂന്നാം ഘട്ട രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള നീക്കങ്ങൾ ശക്തമാക്കുന്നു! രാഷ്ട്രത്തെ സമൂലം ഇസ്ലാമികവൽക്കരിക്കുക എന്നതാണ് ലക്ഷ്യം!

ഇതു നിലവിലുള്ള രാഷ്ട്രീയ നിയമ സംവിധാനങ്ങളുമായും ഇതര മത - സമുദായങ്ങളുമായും സംഘർഷമുണ്ടാകാൻ അവസരമൊരുക്കുന്നു! മനുഷ്യാവകാശം മത സ്വാതന്ത്ര്യം സ്ത്രീ വിമോചനം സാംസ്‌കാരിക നവോത്ഥാനം എന്നിങ്ങനെ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാവുന്ന മേഖലകളിൽ ഇസ്ലാമിന്റെ സംഭാവനകളും നേട്ടങ്ങളും തനിമയും ഉയർത്തിക്കാട്ടാൻ ശ്രമിച്ചുകൊണ്ടും, സാമൂഹിക തിന്മകളെ എതിർക്കാനെന്ന രീതിയിലും നിലവിലുള്ള നിയമ വ്യവസ്ഥയേയും രാഷ്ട്രീയ സംവിധാനങ്ങളേയും വെല്ലുവിളിക്കുകയും അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു!

1948 ആയപ്പോഴേക്കും ഇസ്ലാമിക് ബ്രദർഹൂഡും ഈജിപ്ഷ്യൻ ഭരണകൂടവും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചു! ഭരണകൂടവുമായുള്ള ഏറ്റുമുട്ടൽ അനിവാര്യമായതോടെ, ബ്രദർഹൂഡ് അതിന്റെ 'മൂന്നാം മുറ' പുറത്തെടുത്തു! അതുവരെയും രഹസ്യമായി പ്രവർത്തിച്ചു വന്നിരുന്ന സായുധ വിഭാഗം (മിലീഷ്യ) പരസ്യമായി രംഗത്തുവന്നു! ഇങ്ങനെ, ചാരിറ്റി, പൊളിറ്റിക്‌സ്, മിലീഷ്യ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളും ഒരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ഹയരാർക്കിയും ഭരണക്രമവും പ്രവർത്തന സംവിധാനങ്ങളുമുള്ള, സങ്കീർണ്ണമായ ഒരു സംഘടനയാണ് ഇന്ന് ഈജിപ്തിൽ നിരോധിക്കപ്പെട്ടിട്ടുള്ള എന്നാൽ ഫലസ്തീൻ ജനതയുടെ ഗസ്സയിൽ ഭരണം നടത്തുന്ന ഇസ്ലാമിക് ബ്രദർഹൂഡിന്റെ ഫലസ്തീനിയൻ രൂപമായ ഹമാസ്!

ഹമാസ് മൂന്നു തലകളുള്ള ഒരു വിചിത്ര ജീവിയാണ്! തലകൾ മൂന്നാണെങ്കിലും ഒറ്റ ശരീരമുള്ള ജീവിയാണ്! ഇത്തരം ഒരു സംഘടനയെ സായുധമായി നേരിടുക എന്നതുയർത്തുന്ന പ്രായോഗികമായ വെല്ലുവിളി ചെറുതല്ല. ഇതിൽ ഏതു തലയാണ് ഇസ്രയേൽ ലക്ഷ്യം വച്ചിരിക്കുന്നത്? ഭൂമിക്കടിയിൽ സമാന്തര രാജ്യമുള്ള ഹമാസിനെയാണോ, ഭരണവും ക്രമസമാധാനവും 'മനുഷ്യാവകാശ' പ്രവർത്തനവും നടത്തുന്ന രാഷ്ട്രീയ ഹമാസിനെയാണോ, അതോ നാട്ടിൽ വിദ്യാഭ്യാസവും ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങളും സാംസ്‌കാരിക പ്രവർത്തനവും നടത്തുന്ന ചാരിറ്റബിൾ അഥവാ ഹ്യുമാനിറ്റേറിയൻ ഹമാസിനെയാണോ?

ഹമാസ് എന്ന ഒറ്റ സംഘടന പരസ്പരം യാതൊരു ബന്ധവുമില്ലാത്തവ പോലെ ആഗോളതലത്തിലുള്ള മനുഷ്യാവകാശ സംഘടനകളുമായും, വിദ്യാഭ്യാസ രാഷ്ട്രീയ തലങ്ങളിൽ സ്വാധീനമുള്ള അന്താരാഷ്ട്ര സംഘടനകളുമായും വിവിധ രാജ്യങ്ങളും മാധ്യമ ലോകവുമായും പാർട്ണർഷിപ്പുകളും സ്‌ക്കോളർഷിപ്പുകളും സാമ്പത്തിക സഹകരണവും വഴി ബന്ധങ്ങൾ സ്ഥാപിച്ചു പ്രവർത്തിച്ചു വരികയാണ്! സാമ്പത്തിക ശക്തികൊണ്ടും കയ്യയച്ചുള്ള സാമ്പത്തിക സഹകരണം വഴിയും പാശ്ചാത്യ ലോകത്തു പ്രവർത്തിക്കുന്ന ശക്തമായ അന്താരാഷ്ട്ര സംഘടനകളേയും യൂണിവേഴ്‌സിറ്റികളെയും മാധ്യമ രാജാക്കന്മാരെയും വരെ വരുതിയിലാക്കാൻ പൊളിറ്റിക്കൽ ഇസ്ലാമിന്റെ സ്‌പോൺസർമാരായ രാഷ്ട്രങ്ങൾക്ക് നിഷ്പ്രയാസം സാധിക്കുന്നു!

ഗസ്സയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലകളും അഭയാർത്ഥി ക്യാമ്പുകളും മുതൽ സ്‌കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും വരെ നിയന്ത്രിക്കുന്നതും അവയെ മറയാക്കി ആയുധ സന്നാഹമൊരുക്കുന്നതും അവയ്ക്കു പിന്നിൽ ടണലുകളുടെ അതി സങ്കീർണ്ണമായ സംവിധാനമൊരുക്കി ഒളിപ്പോരിനുള്ള സംവിധാനങ്ങൾ നിർമ്മിച്ചെടുക്കുന്നതുമെല്ലാം ഹമാസ് എന്ന സംഘടനയുടെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അതിശയകരമായ ഏകോപനത്തിലൂടെയാണ്! എന്നാൽ തീർത്തും വ്യത്യസ്തമായ സംഘടനകൾ പോലെ ലോകത്തിനു മുൻപിൽ അവതരിക്കുകയും സ്വതന്ത്രമായി എന്ന പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു! വിവിധ വിഭാഗങ്ങളുടെ തലവന്മാർ വിവിധ രാജ്യങ്ങളിൽ സാങ്കേതങ്ങളൊരുക്കി സ്വതന്ത്രമായി പ്രവർത്തിക്കുകയും കൃത്യമായ ഏകോപനത്തോടെ സംഘടനയെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു!

1987 ൽ ഹമാസ് ഇന്നത്തെ രൂപത്തിൽ നിലവിൽ വന്നപ്പോൾ മുതൽ അതിന്റെ പ്രഖ്യാപിത ലക്ഷ്യം, ഒന്നാമതായി, 'ഇസ്രയേൽ രാഷ്ട്രത്തിന്റെ ഉന്മൂലനം ഉറപ്പാക്കുക എന്നതും, രണ്ടാമതായി, ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ സമുദ്രം വരെയുള്ള ഭൂമി മുഴുവൻ 'അള്ളാഹുവിന്റെ വഖഫും' ഇസ്ലാമിക ലോകത്തിന്റെ പൊതു സ്വത്തുമാക്കി മാറ്റുകയും ചെയ്യുക എന്നതുമാണ്! ഈ ലക്ഷ്യങ്ങൾക്കു വേണ്ടി പോരാടുന്ന ഹമാസിനും അതിനു പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്ന അറബ് - ടർക്കി - ഇറാൻ അച്ചുതണ്ടിനും, ഫലസ്തീൻ ജനതയോ ഫലസ്തീൻ രാഷ്ട്രമോ വിഷയമാണോ? യഥാർത്ഥത്തിൽ ഫലസ്തീൻ ജനതയെ ഇരകളാക്കുന്നത് ആരാണ്?

ഇസ്രയേൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധി

ഇസ്രയേലിനു നിലനിൽക്കണമെങ്കിൽ, ഹമാസിനെ തകർത്തുകൊണ്ടേ അതിനു കഴിയൂ എന്ന സാഹചര്യം മിഡിൽ ഈസ്റ്റിൽ സൃഷ്ടിച്ചെടുക്കുന്നതും സാമാന്തരമായി, മിഡിൽ ഈസ്റ്റിൽ രക്തപ്പുഴ ഒഴുക്കാൻ ഹൂത്തികളെയും ഹെസ്ബുള്ളയേയും ഇതര ചാവേർ സംഘടനകളേയും വളർത്തിക്കൊണ്ടു വരുന്നതും ആര് എന്ന ചോദ്യം മാറ്റാരേയുംകാൾ അഭിമുഖീകരിക്കുന്നത് ഇസ്രയേലാണ്! ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ചോരപ്പുഴയിൽ മുക്കാനുള്ള ശ്രമം തുടക്കം മുതൽ മിഡിൽ ഈസ്റ്റിൽ ദൃശ്യമാണ്! ഈ അസ്വസ്ഥതയെ ലോകം മുഴുവൻ കയറ്റി അയക്കാനുള്ള ശ്രമങ്ങളും ദൃശ്യമാണ്! യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളും ഈ കെണിയിൽ വീഴുകയും ചെയ്തു! അവർ ഇപ്പോൾ അതിന്റെ ദുരന്ത ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു!

എന്നാൽ ഈ ദുരന്തം നേരിട്ടനുഭവിക്കുന്നത് ഫലസ്തീൻ ജനതയും ഇസ്രയേലുമാണ്! അറബ് രാജ്യങ്ങൾ പോലും ഇപ്പോൾ പൊളിറ്റിക്കൽ ഇസ്ലാമിനേയും അതിന്റെ തീവ്ര രൂപങ്ങളേയും ഭയപ്പാടോടെ വീക്ഷിച്ചു തുടങ്ങിയിരിക്കുന്നു! ഇവിടെയാണ് ഇറാനും ടർക്കിയും ലോക രാഷ്ട്രങ്ങളുടെ കണ്ണിൽ വേറിട്ട ചിത്രങ്ങളാകുന്നത്!
ഇസ്രയേൽ ഹമാസ് യുദ്ധം നീളുമ്പോൾ, ഫലസ്തീൻ പ്രശ്‌നത്തെക്കാൾ ലോകത്തെ അസ്വസ്ഥമാക്കുന്നത് ഹമാസ്സ് മുന്നോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശേഷിക്കുന്ന വർഷങ്ങളെ എങ്ങനെയെല്ലാം മാറ്റിമറിക്കും എന്നും അത് കൂടുതൽ വ്യാപകമായ രക്തച്ചൊരിച്ചിലുകൾക്കു വഴി വയ്ക്കുമോ എന്നുമാണ്! അതോ ഇസ്രയേൽ അതിനെ ലോകത്തിനുമുൻപിൽ തുറന്നു കാട്ടുമോ?