- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മണിപ്പൂരിൽ വീണ്ടും സംഘർഷം; മൊറെ പട്ടണത്തിൽ പൊലീസ് കമാൻഡോകളുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം; വെടിവയ്പ് തുടരുന്നു; ഒരു കമാൻഡോയ്ക്ക് പരിക്കേറ്റു; രണ്ടുവീടുകൾക്ക് തീയിട്ടു; പ്രദേശത്ത് ജാഗ്രത

ഇംഫാൽ: ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം. മൊറെ പട്ടണത്തിൽ അജ്ഞാതരായ ആയുധധാരികൾ പൊലീസ് കമാൻഡോകൾക്ക് നേരേ വെടിയുതിർക്കുകയായിരുന്നു.
മൊറെയിൽ നിന്ന് കെ എൽ പിയിലേക്ക് പൊലീസ് കമാൻഡോകൾ സഞ്ചരിക്കുമ്പോഴാണ് ആയുധധാരികൾ വാഹന വ്യൂഹത്തിന് നേരേ വെടിവച്ചത്. കമാൻഡോകളും ആയുധധാരികളായ സംഘവും തമ്മിൽ വെടിവയ്‌പ്പ് നടന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഘർഷത്തിനിടെ രണ്ട് വീടുകൾക്ക് തീയിട്ടു. മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന് അസം റൈഫിൾസ് ക്യാമ്പിൽ ചികിത്സ നൽകി വരികയാണ്.എം ചഹ്നൗ ഗ്രാമത്തിലും ന്യൂ മൊറെ പ്രവേശന കവാടത്തിലും ഇടതടവില്ലാതെ വെടിവയ്പ് തുടരുകയാണ്. മെയ് 3നാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് അതിർത്തി നഗരമായ മൊറേയിൽ വീണ്ടുംെ സംഘർഷം തുടങ്ങിയത്.
ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള മലയോര ജില്ലയായ കാങ്പോക്പിയിൽ ഒരു കൗമാരക്കാരനെ അജ്ഞാതർ വെടിവച്ചു കൊന്നതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 2.30നായിരുന്നു ഇത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമത്തിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. കൗമാരക്കാരന്റെ കൊലപാതകത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് അപലപിച്ചു.
സംസ്ഥാനത്തെ സമാധാനം തകർക്കാൻ ചില ദുഷ്ടശക്തികൾ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് നിർഭാഗ്യകരമായ സംഭവമാണ്. അപലപിക്കുന്നു. കുറ്റവാളികളെ പിടികൂടാനുള്ള അന്വേഷണം നടക്കുന്നു. കുറ്റക്കാരെ ആരെയും വെറുതെവിടില്ലെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള കഠിന ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ പുതിയ സംഭവ വികാസങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ചർച്ച നടത്തി പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.


