തിരുവനന്തപുരം: രാജ്ഭവനിൽ വെച്ചെങ്കിലും മഞ്ഞുരുക്കം ഉണ്ടാകുമെന്ന് കരുതിയെങ്കിൽ അത് വെറുതേയായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാറും തമ്മിൽ ഉടക്കു തുടരുമെന്ന് സന്ദേശം കൃത്യമായി നൽകുന്ന വേദിയായിരുന്നു ഗണേശ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ കണ്ടത്. വിവിധ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് വീണ്ടും രാജ്ഭവനും സർക്കാറും തമ്മിലുള്ള പോരിന് കാരണമായത്.

സർക്കാറിന്റെ മുഖം മിനുക്കാൻ വേണ്ടായുള്ള പുനഃസംഘടനാ ചടങ്ങിൽ വച്ചാണ് ദ്വീർഘകാലത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരസ്പ്പരം ഒരു വേദിയിൽ എത്തിയത്. എന്നാൽ, ചടങ്ങിൽ തുടക്കം മുതൽ ഒടുക്കം വരെ പരസ്പ്പരം മിണ്ടാൻ ഇരു നേതാക്കളും തയ്യാറായില്ല. കടുത്ത പിരിമുറുക്കം ഇരു നേതാക്കളിലും പ്രകടമായിയിരുന്നു. വേണമെങ്കിൽ പരസ്പ്പരം മഞ്ഞുരുകാനുള്ള വേദിയായിരുന്നു ഇത്. എന്നാൽ അത്തരമൊരു നീക്കം രണ്ടു പേരിൽ നിന്നും ഉണ്ടായില്ല.

വേദിയിൽ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം നോക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തില്ല മുഖ്യമന്ത്രിയും ഗവർണറും. ചടങ്ങ് ആരംഭിച്ചത് മുതൽ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. മാത്രമല്ല, അവിചാരിതമായി പോലും പരസ്പ്പരം കണ്ണുടക്കാതിരിക്കാനും നേതാക്കൾ ശ്രദ്ധിച്ചു. ഗണേശിനും കടന്നപ്പള്ളിക്കും സത്യവാചകം ചൊല്ലി കൊടുത്ത ശേഷം ഉടൻ തന്നെ ഗവർണർ വേദിയിൽ നിന്നും മടങ്ങി. ചടങ്ങ് പൂർത്തിയാക്കി ഉടൻ തന്നെ ഗവർണർ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെയാണ് മടങ്ങിയത്. ഇത് ഇരുവരും തമ്മിലുള്ള ഭിന്നത എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നതായി.

ഇതിന് പിന്നാലെ മന്ത്രിമാരെ അഭിനന്ദിച്ച ശേഷം മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മടങ്ങി. പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയ്യാറായില്ല. എന്തായാലും ഗവർണറും സർക്കാരും തമ്മിലുള്ള പോര് ഇനിയും തുടരുമെന്നതിന്റെ സൂചനയാണ് സത്യപ്രതിജ്ഞ ചടങ്ങിലെ ഇരുവരും നൽകിയത്. മുഖ്യമന്ത്രിയെ കൂടാതെ പുതിയ മന്ത്രിമാർ ഒഴികെയുള്ള മറ്റുമന്ത്രിമാരും ചായസത്കാരം ബഹിഷ്‌കരിച്ചു. എ.കെ.ശശീന്ദ്രനും പുതിയ മന്ത്രിമാരായ കെ.ബി.ഗണേശ്‌കുമാറും, രാമചന്ദ്രൻ കടന്നപ്പള്ളിയും മാത്രം ചായസത്കാരത്തിൽ പങ്കെടുത്തു.

തന്റെ വാഹനത്തിനുനേരെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാർക്കെതിരെ നടപടിയെടുത്തില്ലെന്ന് ഇന്നലെയും ഗവർണർ വിമർശനം ഉന്നയിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം ഉണ്ടായാൽ ഇനിയും വാഹനത്തിൽനിന്നു പുറത്തിറങ്ങുമെന്നും ഗവർണർ വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മുഖ്യമന്ത്രിയുമായി എന്തെങ്കിലും ചർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി. ഗവർണർ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നതിനെതിരെ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഹർജിയുടെ ആദ്യ ഘട്ട പരാമർശങ്ങൾ സുപ്രീംകോടതിയിൽ നിന്നും സംസ്ഥാന സർക്കാരിന് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. മാർഗ്ഗരേഖയെ കുറിച്ചുള്ള ചർച്ചകളും സുപ്രീംകോടതി പരമാർശത്തിന് പിന്നാലെ ഉയർന്നിരുന്നു. ബില്ലിൽ ഒപ്പിടുന്നതിൽ സമയക്രമം അടക്കം നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം എന്നും ആവശ്യമുണ്ട്. ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

പരിഗണനയിലുള്ള ബില്ലുകളിൽ വേഗം തീരുമാനമെടുക്കാൻ നിർദ്ദേശിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ബില്ലുകൾ ഗവർണർ പരിഗണിക്കുന്നതിലും അവ അംഗീകരിക്കുന്നതിലും ഗവർണർ സമയക്രമമടക്കം വ്യക്തമാക്കി കൊണ്ടുള്ള മാനദണ്ഡം വേണമെന്ന നിലപാടിലാണ് സർക്കാർ. ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായി പഠിച്ചശേഷം മാത്രമേ ബില്ലുകളിൽ ഒപ്പുവെക്കൂവെന്നതാണ് ഗവർണറുടെ നിലപാട്.

ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ടു നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ വന്നതോടെ ഇതിനായി ആർഡിഒമാരുടെ നേതൃത്വത്തിൽ പ്രത്യേക അദാലത്തുകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) 2023 ബില്ലിൽ മൂന്നു മാസം കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാതെ വന്നതാണ് സർക്കാരിനെ വലച്ചത്. ഈ സാഹചര്യത്തിലാണ് ബില്ലിൽ ഒപ്പിടുന്നതിൽ സമയക്രമം സർക്കാർ തേടുന്നത്.

ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീംകോടതിയിൽ വശ്യപ്പെട്ടെന്നാണു സൂചന. ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള ഗവർണറുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 200-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക മാർഗരേഖ പുറത്തിറക്കണമെന്നാണ് ആവശ്യം.

ഇതിനായി നിലവിലെ ഹർജിയിൽ ഭേദഗതി അപേക്ഷ നൽകാൻ കേരളത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, മാർഗരേഖ പുറത്തിറക്കുന്നതിനെ കേന്ദ്രം ശക്തമായി എതിർക്കുമെന്നാണ് സൂചന. ഭരണഘടനയുടെ 200ാം അനുഛേദ പ്രകാരം, നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്കു കൈമാറണം. ഗവർണർ അതിൽ ഒപ്പുവയ്ക്കുമ്പോൾ മാത്രമാണു നിയമമായി മാറുന്നത്. എതിർപ്പുണ്ടെങ്കിൽ ഗവർണർക്ക് അവ സർക്കാരിനു തിരിച്ചയയ്ക്കാം. അല്ലെങ്കിൽ കേന്ദ്രത്തിനു കൈമാറാം. ഇക്കാര്യങ്ങൾ എത്രയും വേഗമുണ്ടാകണമെന്നാണു ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇതിനു സമയക്രമം നിശ്ചയിച്ചിട്ടില്ല.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് കേരള സർക്കാർ ഹർജി നൽകിയത്.