- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട; ചാൻസലർ രാജാവോ അതോ ആർ.എസ്.എസ്. നേതാവോ ?'; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിറയുന്നത് പ്രകോപന പോസ്റ്ററുകൾ; പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസ്; എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ കോഴിക്കോട് എത്തുമ്പോൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ എത്തുമ്പോൾ ഒരുക്കുന്നത് ശക്തമായ സുരക്ഷാ ക്രമീകരണം. കനത്ത സുരക്ഷാ ക്രമീകരണത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും യോഗത്തിൽ തീരുമാനം. ക്യാംപസിലും ഗവർണറുടെ സഞ്ചാരപാതയിലും പൊലീസ് ഉണ്ടാകും. മഫ്ടിയിലും പൊലീസ് സേവനം ഉറപ്പാക്കും. കാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി നിലിനിൽക്കേയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എത്തുന്നത്. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ ആണ് ഗവർണർ തങ്ങുക. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ് ഒരുക്കിയിട്ടുള്ളത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും പരിശോധനയും അന്വേഷണവും നടത്തുന്നുണ്ട്.
ആരോഗ്യ വകുപ്പ്, റവന്യൂ, അഗ്നിരക്ഷാ സേന തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും യൂണിവേഴ്‌സിറ്റിയിലെ യോഗത്തിൽ പങ്കെടുത്തു. വിവിഐപി ഗെസ്റ്റ് ഹൗസും പരിസരങ്ങളും പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഗെസ്റ്റ് ഹൗസിലെ മുഴുവൻ മുറികളും ഒഴിച്ചിട്ടിരിക്കുകയാണ്. ഗവർണർക്കും പഴ്സനൽ സ്റ്റാഫിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മാത്രമേ തിങ്കൾ രാത്രി വരെ മുറികൾ അനുവദിക്കൂ. നൂറുകണക്കിന് പൊലീസുകാരെ ക്യാംപസിലും പുറത്തുമായി വിന്യസിക്കും.
കൊണ്ടോട്ടി ഡിവൈഎസ്‌പിക്ക് ആണ് സുരക്ഷാ ചുമതല. വൈകിട്ട് 6.30ന് കരിപ്പൂരിൽ വിമാനം ഇറങ്ങുന്ന ഗവർണർ, റോഡ് മാർഗ്ഗം യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ എത്തും. ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി. മൂന്നുദിവസം ഗവർണർ ക്യാമ്പസിൽ തങ്ങും.
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ ഗവർണർ താമസിക്കും. ഇപ്പോൾ തയാറാക്കിയ ടൂർ പ്ലാൻ അനുസരിച്ചാണ് ഇത്. 18 ന് സർവകലാശാലയിലെ പരിപാടിയിലും പങ്കെടുക്കും. ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്നും ക്യാംപസുകളിൽ കയറാൻ അനുവദിക്കില്ലെന്നും എസ്എഫ്‌ഐ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധം ആക്രമണമാണെന്നും തെരുവിൽ തന്നെ അതിനെ നേരിടുമെന്നും ഗവർണർ പ്രഖ്യാപിച്ചിരുന്നു.
ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിൽ മൂന്ന് ഡിവൈ.എസ്‌പി.മാരും ആറ് സിഐ. മാരുമടക്കം മുന്നൂറിലേറെ പൊലീസുകാരാണ് ഇസഡ് പ്ലസ് വിഭാഗം സംരക്ഷണമുള്ള ഗവർണർക്ക് സുരക്ഷയൊരുക്കുക. അഗ്‌നിരക്ഷാ സേനയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും സേവനവും ഉണ്ടാകും. സർവകലാശാലയിലെ വി.ഐ.പി. ഗസ്റ്റ് ഹൗസായ കാഡമം ഒന്നാം നമ്പർ മുറിയിലാണ് ചാൻസലർ കൂടിയായ ഗവർണർ താമസിക്കുക.
തിങ്കളാഴ്ച വൈകീട്ട് 3.30-ന് കാലിക്കറ്റ് കാമ്പസിൽ സനാതന ധർമ്മപീഠം ആൻഡ് ഭാരതീയ വിചാരകേന്ദ്രം ചെയർ സെമിനാർ കോപ്ലക്‌സിൽ നടത്തുന്ന സെമിനാർ ഉദ്ഘാടനം മാത്രമാണ് ഗവർണർക്കുള്ള ഔദ്യോഗിക പരിപാടി. ഇതിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജാണ് അധ്യക്ഷൻ. രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങും. കാലിക്കറ്റ്, കേരള സർവകലാശാലാ സെനറ്റുകളിലേക്ക് ബിജെപി. അനുകൂലികളെ നാമനിർദ്ദേശംചെയ്ത ഗവർണറുടെ നടപടിക്കെതിരേ ശനിയാഴ്ചയോ തിങ്കളാഴ്ചയോ കാമ്പസിലേക്ക് എസ്.എഫ്.ഐ. മാർച്ച് നടത്തുമെന്നാണ് വിവരം. അതും അതീവ രഹസ്യമായാകും നടക്കുക.
തിരുവനന്തപുരത്തേതുപോലെ ഗവർണറെ തടയലും ശക്തമായ പ്രതിഷേധവും ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ കാമ്പസിലും കരിപ്പൂരിൽനിന്നുള്ള വഴിയിലും പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഗസ്റ്റ് ഹൗസിൽ മുറിയെടുത്തവരെയെല്ലാം ഒഴിപ്പിച്ചു.
ഗവർണറെ സ്വാഗതംചെയ്തും 'ഗോ ബാക്ക്' വിളിച്ചും കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ ബോർഡുകളും പോസ്റ്ററുകളും നിറഞ്ഞിട്ടുണ്ട്. പ്രധാന പ്രവേശനകവാടത്തിനു സമീപം കമാനരൂപമുണ്ടാക്കിയാണ് ചാൻസലറെ സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നത്. സനാതന ധർമപീഠം ചെയർ നടത്തുന്ന സെമിനാറിന്റെ ബോർഡും അടുത്തുണ്ട്. എസ്.എഫ്.ഐ. യൂണിവേഴ്‌സിറ്റി കാമ്പസ് കമ്മിറ്റിയുടെ പേരിലാണ് പലയിടങ്ങളിലായി 'ചാൻസലർ ഗോ ബാക്ക്' പോസ്റ്ററുകൾ.
'ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട, സർവകലാശാലകൾ ആരുടെയും തറവാട്ടു സ്വത്തല്ല, ചാൻസലർ രാജാവോ അതോ ആർ.എസ്.എസ്. നേതാവോ ? ചാൻസലർ കാമ്പസിന് അകത്ത്, സവർക്കർ കാമ്പസിന് പുറത്ത്' എന്നിങ്ങനെ നിരവധി പോസ്റ്ററുകളുമുണ്ട്.


