കണ്ണൂർ: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന നിലയിൽ അവതരിപ്പിച്ച കെ റെയിലിന്റെ കാറ്റുപോയിട്ട് കാലം കുറച്ചായി. ദക്ഷിണ റെയിൽവേ സ്ഥലം വിട്ടു നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ തന്നെ പദ്ധതി മുന്നോട്ടു പോകില്ലെന്ന് ഉറപ്പായിരുന്നു. പ്രദേശിക എതിർപ്പുകളെ അതിജീവിക്കാനും സർക്കാറിന് സാധിച്ചില്ല. ഇതിനിടെ കെ റെയിൽ ആവേശത്തിൽ ഡെപ്യൂട്ടേഷന് അപേക്ഷിച്ച് പദ്ധതിയിലേക്ക് എത്തിയ ജീവനക്കാർ ഇപ്പോൾ വെട്ടിലായിരിക്കയാണ്.

കെ-റെയിലിന്റെ സിൽവർലൈൻ പദ്ധതിസർവേക്ക് റവന്യു വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്ന 205 ജീവനക്കാർക്ക് ശമ്പളമില്ലാതായിട്ട് അഞ്ചുമാസത്തോളമായി. ഗസറ്റഡ് ജീവനക്കാർ അല്ലാത്തവർക്ക് നവംബർവരെ ശമ്പളം കിട്ടിയിരുന്നു. മറ്റുള്ളവർക്ക് 2023 ഓഗസ്റ്റ് മുതൽ കിട്ടുന്നില്ല.

11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലുമായി 2021-ലാണ് ഇവരെ നിയോഗിച്ചത്. പദ്ധതിക്ക് തടസ്സം നേരിട്ടതോടെ ഇവരെ കിഫ്ബിയുടേത് ഉൾപ്പെടെ വിവിധ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചു. സിൽവർ ലൈൻ മുടങ്ങിയെങ്കിലും 2023 ഓഗസ്റ്റുവരെ കിഫ്ബിയിൽനിന്ന് ശമ്പളം നൽകി. അതുവരെയും ധനകാര്യവകുപ്പിന്റെ പ്രവർത്തനാനുമതി ഓഫീസുകൾക്ക് ഉണ്ടായിരുന്നു.

ഏതുസ്ഥാപനങ്ങൾക്ക് വേണ്ടിയാണോ സേവനം അനുഷ്ഠിക്കുന്നത് അവരാണ് ജീവനക്കാർക്ക് ശമ്പളം അനുവദിക്കേണ്ടത്. തുടർ അനുമതിക്കായുള്ള അതത് ഓഫീസുകളുടെ അപേക്ഷ ധനവകുപ്പ് നിരസിക്കുകയായിരുന്നു. ഇതാണ് ശമ്പളം മുടങ്ങാൻ ഒരു കാരണം. ശമ്പളം അനുവദിക്കാനുള്ള കിഫ്ബിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാത്തതും കാരണമായി.

കെ-റെയിൽപദ്ധതി മുടങ്ങിയെങ്കിലും ഇപ്പോഴും ഈ ജീവനക്കാരുടെ ഓഫീസിന്റെ പേരായി രേഖകളിലുള്ളത് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്-കിഫ്ബി എന്ന പേരുതന്നെയാണ്. പദ്ധതി സർക്കാർ ഉപേക്ഷിക്കാത്തതിനാലാണ് ഈ വിലാസത്തിൽതന്നെ ഓഫീസുകൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റുവരെ ട്രഷറിയിൽനിന്ന് ശമ്പളം ലഭിച്ചിരുന്നതും ഇതേ വിലാസം വച്ചായിരുന്നു.

സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട് ഒരു മാസം മുമ്പാണ പുറത്തുവന്നത്. അലൈന്മെന്റ് നിശ്ചയിക്കും മുമ്പ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിൽ പറയുന്നു. സിൽവർ ലൈൻ പദ്ധതിയുടെ ചെലവ് റെയിൽവേ കൂടിയാണ് വഹിക്കുന്നത്. അതിനാൽ പദ്ധതി റെയിൽവേയ്ക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നും ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഭാവിയിലെ റെയിൽ വികസനത്തിന് സിൽവർ ലൈൻ തടസമുണ്ടാക്കുമെന്നും പദ്ധതി റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും ആഘാതമുണ്ടാക്കുമെന്നും റിപ്പോർട്ടിലുണ്ട്.

സ്റ്റാൻഡേർഡ് ഗേജ് നിലവിലുള്ള റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കോഴിക്കോടും കണ്ണൂരും സ്റ്റേഷൻ നിർമ്മിക്കാൻ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികൾക്കായി നിശ്ചയിച്ചിട്ടുള്ളതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. പാലക്കാട്ടെ വളവുകളോട് ചേർന്നാണ് സിൽവർ ലൈൻ വരിക. ഇത് റെയിൽവേ വളവുകൾ ഭാവിയിൽ നിവർത്തുന്നതിന് തടസമാവുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് റെയിൽവേ. 183 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി വേണ്ടത്.