തിരുവനന്തപുരം: കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ ചികിത്സയ്ക്ക് മുന്നോടിയായുള്ള പരിശോധനകൾക്ക് 31-ന് അമേരിക്കയിലേക്ക് പോകും. അധ്യക്ഷ പദവയിൽ നിന്നും അവധിയെടുത്താണ് അദ്ദേഹം ചികിത്സക്ക് പോകുന്നത്. പ്രസിഡന്റിന്റെ ചുമതല തത്കാലം ആർക്കും നൽകേണ്ടെന്നാണ് തീരുമാനം. ചികിത്സാകാലയളവിലേക്ക് അദ്ദേഹം അവധി ചോദിക്കുകയും എ.ഐ.സി.സി. അനുവദിക്കുകയും ചെയ്തിരുന്നു.

30-ന് കെപിസിസി. എക്‌സിക്യുട്ടീവ് യോഗംചേരും. യോഗത്തിൽ അമേരിക്കയിലേക്കുപോകുന്ന കാര്യം അദ്ദേഹം അറിയിക്കും. യോഗത്തിൽ കേരളത്തിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ട എ.ഐ.സി.സി. ജനറൽസെക്രട്ടറി ദീപാ ദാസ് മുൻഷിയും പങ്കെടുക്കും. മുൻഷിക്ക് ചുമതല ലഭിച്ചതിന് ശേഷം ആദ്യമായി പങ്കെടുക്കുന്ന യോഗമാകും ഇത്.

അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് സുധാകരന്റെ പരിശോധന. തന്റെ രാഷ്ട്രീയ എതിരാളിയായ മുഖ്യമന്ത്രി പിണറായ വിജയനും ചികിത്സ തേടിയത് ഇതേ ക്ലിനിക്കിലാണെന്ന പ്രത്യേകതയുമുണ്ട്. ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്തായിരിക്കും തുടർചികിത്സ തീരുമാനിക്കുക. ദീർഘകാലം ചികിത്സയ്ക്ക് മാറിനിൽക്കേണ്ടിവന്നാൽ പ്രസിഡന്റ് ചുമതല മറ്റാർക്കെങ്കിലും നൽകുന്നത് പരിഗണനയിലുണ്ട്. ഇതിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്.

ജനുവരി അവസാനം സുധാകരന്റെ നേതൃത്വത്തിൽ സംസ്ഥാനപര്യടനം പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രയ്ക്കുവേണ്ട ഒരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ചികിത്സയുമായി ബന്ധപ്പെട്ട് വ്യക്തതവന്നാലേ പര്യടനകാര്യത്തിൽ തീർപ്പുണ്ടാകൂ. പേശികൾക്ക് ബലക്ഷയമുണ്ടാകുന്ന 'മയസ്തീനിയ ഗ്രാവിസ്' എന്ന രോഗത്തെതുടർന്ന് രണ്ട് വര്ഷമായി ചികിത്സയിലാണ് കെ സുധാകരൻ. നിലവിൽ ചികിത്സ നടത്തുന്ന ഡോക്ടർമ്മാരുടെ നിർദ്ദേശ പ്രകാരമാണ് മയോ ക്ലിനിക്കിൽ ചികിത്സ തേടാൻ തീരുമാനിച്ചത്.

ആശുപത്രി അധികൃതർക്ക് രോഗം സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്. തുടർചികിത്സ ആവശ്യമായി വന്നാൽ കേരളയാത്രക്കും പാർലമെന്റ് തിരഞ്ഞെടുപ്പിനും ശേഷം വീണ്ടും അമേരിക്കയിലേക്ക് പോകാമെന്നാണ് സുധാകരന്റെ നിലപാട്. 15 ദിവസത്തോളം കെ സുധാകരൻ മാറിനിൽക്കുമ്പോള് പ്രസിഡന്റിന്റെ ചുമതല വർക്കിങ് പ്രസിഡന്റുമാരിൽ ആർക്കെങ്കിലും നൽകണമെന്ന ആവശ്യം ചിലർ ഉയർത്തിയിരുന്നെങ്കിലും അത് വേണ്ടെന്നാണ് തീരുമാനം. പകരം കെപിസിസി അറ്റാച്ച്ഡ് സെക്രട്ടറിയായ കെ ജയന്തിന്റെ നേത്യത്വത്തിൽ മറ്റ് ഭാരവാഹികൾ ചേർന്ന് പാർട്ടി കാര്യങ്ങൾ ഏകോപിക്കും.

ജനുവരി 15ന് തിരിച്ചെത്തിക്കഴിഞ്ഞ് 21നും 28നും ഇടയ്ക്കുള്ള തീയതികളിൽ കേരളയാത്ര ആരംഭിക്കാനാണ് ശ്രമം. കാസർകോട് നിന്ന് തുടങ്ങി 28 ദിവസമെടുത്ത് 140 നിയോജകമണ്ഡലങ്ങളും കടന്ന് തിരുവനന്തപുരത്തായിരിക്കും യാത്ര സമാപിക്കുക. 'സമരാഗ്‌നി'എന്ന പേരാണ് യാത്രക്കായി കണ്ടിരിക്കുന്നത്.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരുമിച്ച് യാത്ര നയിക്കാമെന്നാണ് ധാരണയെങ്കിലും ജനുവരി പകുതിയോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാൻ സാധ്യതയുള്ളതുകൊണ്ട് അക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.