തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഉയർത്തുന്ന ആരോപണങ്ങളെ രാജ് ഭവൻ ഗൗരവത്തോടെ എടുക്കും. വിസിയുടെ പുനർ നിയമനം സുപ്രീം കോടതി അയോഗ്യമാക്കി വിധിവന്ന ശേഷവും അദ്ദേഹം തലേ ദിവസം നടത്തിയ ഇന്റർവ്യൂ തുടർന്ന് നടത്തി തനിക്ക് വേണ്ടപ്പെട്ട ഒരാൾക്ക് അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നടത്തിയെന്നാണ് ആരോപണം. ഈ വിഷയത്തിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടും.

നിയമനം നൽകിയ നടപടി റദ്ദാക്കണമെന്നും, വിസി യായുള്ള പുനർ നിയമനത്തിനുശേഷം അദ്ദേഹം നടത്തിയ എല്ലാ അദ്ധ്യാപക നിയമങ്ങളും പുനഃ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും കണ്ണൂർ വിസി ക്കും നിവേദനം നൽകി. ഇന്റർവ്യുകൾ എല്ലാം ഓൺലൈനായി നടത്തിയതിൽ ദുരൂഹതയുണ്ടെന്നും സമിതി ആരോപിച്ചു. ഈ ആക്ഷേപം ഗൗരവത്തോടെ ഗവർണർ പരിശോധിക്കുന്നുണ്ട്.

ഡൽഹിയിലെ സർവകലാശാലകളിലെ തന്റെ സഹപ്രവർത്തകരായിരുന്ന അദ്ധ്യാപകരെ വിഷയവിദഗ്ധരായി നാമനിദ്ദേശം ചെയ്ത് ഓൺലൈനായി ആയിരുന്നു എല്ലാ ഇന്റർവ്യൂകളും നടത്തിയത്. ഇന്റർവ്യൂ നേരിട്ട് നടത്താത്തതിനാൽ ഇന്റർവ്യൂവിൽ ആരെല്ലാം പങ്കെടുത്തെന്നു പോലും മറ്റ് ഉദ്യോഗാർത്ഥികൾക്ക് അറിയാൻ കഴിയുന്നില്ല. കോവിഡ്കാലത്ത് പ്രത്യേക സാഹചര്യത്തിൽ നടത്തിയ ഓൺലൈൻ രീതി കണ്ണൂരിൽ മാത്രമായി തുടർന്നത് ബോധപൂർവ്വമാണ്.

സുപ്രീംകോടതി വിധി വന്ന ദിവസം പോലും ഇന്റർവ്യൂ നടത്തി തനിക്ക് താൽപ്പര്യമുള്ള ഒരാൾക്ക് ജ്യോഗ്രഫി വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ഒന്നാം റാങ്ക് നൽകിയതാണ് ഇപ്പോൾ വിവാദമയിരിക്കുന്നത്.രണ്ട് ദിവസമായി നടന്ന ഇന്റർവ്യൂവിന്റെ ആദ്യദിവസം മുഴുവൻ സമയവും വിധിവന്ന ദിവസം മറ്റൊരു പ്രൊഫസ്സറെ ചുമതലപ്പെടുത്തിയും ഇന്റർവ്യൂ പൂർത്തിയാക്കി മുൻ വിസിക്ക് വേണ്ടപ്പെട്ട ആൾക്ക് നിയമനം നൽകിയതിൽ ദുരൂഹതയുണ്ട് . ഒരു വിഷയത്തിൽ വ്യത്യസ്ഥ ബോർഡ് ഇന്റർവ്യു നടത്തുന്നതും, മറ്റൊരാളെ വിസി യുടെ നോമിനിയായി ഇന്റർവ്യു നടത്താൻ ചുമതലപ്പെടുത്തുന്നതും ചട്ട വിരുദ്ധമാണ്.

ഒന്നാം റാങ്ക് നൽകിയിട്ടുള്ള ടി. പി. സുധീപിന്റെ ഗവേഷണ ഗൈഡ് ആയ പ്രൊഫസ്സറെ മുൻ വിസി വിഷയ വിദഗ്ധനായി നിയമിച്ചത് പ്രസ്തുത ഉദ്യോഗർത്ഥിക്ക് ഒന്നാം റാങ്ക് നൽകാനായിരുന്നുവെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ രാജ്ഭവൻ പരിശോധനകൾ തുടങ്ങിയത്. ഈ നിയമനത്തിൽ വീഴ്ചയുണ്ടെന്ന ആരോപണം ഗൗരവത്തോടെ തന്നെ കാണും.

പുനർ നിയമനത്തിന് ശേഷം മുൻ വിസി ഗോപിനാഥ് രവീന്ദ്രൻ നടത്തിയ എല്ലാ നിയമനങ്ങളും പുന പരിശോധിക്കണമന്നും, ജ്യോഗ്രഫി അസിസ്റ്റന്റ് പ്രൊഫസ്സർ നിയമം റദ്ദാക്കണമെന്നും, അദ്ധ്യാപക നിയമനങ്ങൾ ഓൺലൈനായി നടത്തുന്ന രീതി തുടരരുതെന്നും ആവശ്യപ്പെട്ടാണ് ക്യാമ്പയിൻ കമ്മിറ്റി ചാൻസിലർക്കും കണ്ണൂർ വി സിക്കും നിവേദനം നൽകിയത്.