തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ തനിക്കെതിരായ സമൻസ് പിൻവലിച്ച ഇ ഡി കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നായിരുന്നു സിപിഎം നേതാവ് തോമസ് ഐസക്കിന്റെ പരിഹാസം. എന്നാൽ, ഹൈക്കോടതിയുടെ വിധിപ്പകർപ്പ് പൂർണമായി വന്ന ശേഷം തോമസ് ഐസക് പ്രതികരിച്ചിട്ടുമില്ല. കാരണം, മസാല ബോണ്ട് കേസിൽ ഇഡി യ്ക്ക് നിയമപരമായ നടപടികൾ തുടരാമെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.

മസാല ബോണ്ട് കേന്ദ്ര സ്ഥാപനങ്ങൾ ഇറക്കിയത് അന്വേഷിക്കുന്നില്ല. അതിനാൽ ഇവിടെയും അതന്വേഷിക്കരുത്. കേസ് അന്വേഷിക്കുന്നതിൽ നിന്ന് ഇഡിയെ തടയണം, കേസ് റദ്ദാക്കണം എന്നാണ് ഐസക്കിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. അതിനാധാരമായി ഇഡി സമൻസിലെ സാങ്കേതിക പിഴവും അവർ ചൂണ്ടിക്കാണിച്ചു.

ഇതോടെ, മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും എതിരായ മുഴുവൻ സമൻസുകളും പിൻവലിച്ചതായി ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിഗത വിവരങ്ങളാണ് സമസിലൂടെ ആവശ്യപ്പെട്ടതൊന്നും നിയമവിരുദ്ധമായ സമൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലായിരുന്നു നടപടി. സമൻസ് പിൻവലിച്ച സാഹചര്യത്തിൽ ഹർജി ഹൈക്കോടതി തീർപ്പാക്കി. എന്നാൽ മസാല ബോണ്ട് കേസ് റദ്ദാക്കണമെന്ന വാദം കോടതി അംഗീകരിച്ചില്ല.

കിഫ്ബി ഇറക്കിയ മസാല ബോണ്ടുകളെ കുറിച്ച് ഇഡിക്ക് അന്വേഷിക്കാൻ കഴിയില്ലെന്ന വാദം മുഖവിലയ്‌ക്കെടുത്താലും, ഈ ഫണ്ടുകളുടെ അന്തിമോപയോഗത്തെ കുറിച്ചോ, ദുരുപയോഗത്തെ കുറിച്ചോ ഏതെങ്കിലും അന്വേഷണം നടത്തുന്നത് കോടതിക്ക് തടയാനാവില്ല എന്ന് വിധിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിലോ മതിയായ കാരണങ്ങളുടെയോ, തെളിവുകളുടെയോ അടിസ്ഥാനത്തിൽ, നിയമപ്രാബല്യത്തോടെ അന്വഷണം നടത്തുന്നത് തടയാൻ ഒരു കോടതിക്കും സാധിക്കില്ല എന്നും ഹൈക്കോടതി പറഞ്ഞു. ഇതിന് വേണ്ടി നിഹാരിക ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡും, മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധിയും കോടതി ഉദ്ധരിക്കുന്നുണ്ട്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തെ തടസ്സപ്പെടുത്തും വിധമുള്ള സ്റ്റേ ഉത്തരവുകൾ ഹൈക്കോടതികൾ നൽകരുതെന്നാണ് സുപ്രീം കോടതി ആ വിധിയിൽ പറഞ്ഞത്. അതുകൊണ്ട് തന്നെ തനിക്കെതിരെയുള്ള ഇഡിയുടെ കേസ് റദ്ദാക്കണമെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല

ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ ഇട്ട കുറിപ്പ് വായിക്കാം:

കുറച്ച് ദിവസമായി പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചതാണ് . എന്നാൽ സമയമെടുത്ത് എഴുതണമെന്നതിനാൽ ഒരൽപ്പം വൈകിപ്പോയി . മറ്റൊന്നുമല്ല ഇഡിയെ പറപ്പിച്ചു എന്ന തോമസ് ഐസക്കിന്റെ അവകാശവാദത്തെ സമ്പൂർണമായി പൊളിക്കുന്ന വിധിപ്പകർപ്പ് പുറത്തു വന്നിട്ടുണ്ട് . വിധിപ്പകർപ്പ് പുറത്ത് വന്നതിന് ശേഷം തോമസ് ഐസക്ക് അതു സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടുമില്ല . വീരവാദങ്ങൾ മുഴുവൻ വിധിപ്പകർപ്പ് ലഭ്യമാകുന്നതിന് മുമ്പായിരുന്നു . ഐസക്കിന്റെ കള്ളപ്രചാരവേലയെ ആസ്പദമാക്കിയാണ് കേരളത്തിലെ മാധ്യമങ്ങളും സൈബർ സഖാക്കളും ഇഡിയെ പറപ്പിച്ചു എന്നാവർത്തിക്കുന്നത് . കെ ജെ ജേക്കബ് ഒക്കെ ''എവടടാ ഇഡി'' എന്ന സ്റ്റയിലിൽ വെല്ലുവിളിച്ചിട്ടുണ്ട് .

രുകോ സരാ .. വെയിറ്റ്

WPC 25774 of 2022 തോമസ് ഐസക്ക് VS Enforecement Directorate കേസിൽ ബഹു കേരള ഹൈക്കോടതി വിധി എന്താണ് പറയുന്നതെന്ന് നോക്കാം .

''മസാല ബോണ്ട് കേന്ദ്ര സ്ഥാപനങ്ങൾ ഇറക്കിയത് അന്വേഷിക്കുന്നില്ല , അതിനാൽ ഇവിടെയും അതന്വേഷിക്കരുത് . കേസ് അന്വേഷിക്കുന്നതിൽ നിന്ന് ഇഡിയെ തടയണം , കേസ് ക്വാഷ് ചെയ്യണം '. ഇതായിരുന്നു ഐസക്കിന്റെ പ്രെയർ . അതിനാധാരമായി ഇഡി സമൻസിലെ സാങ്കേതിക പിഴവും അവർ ചൂണ്ടിക്കാണിച്ചു .

എന്നാൽ കേവലം മസാല ബോണ്ട് അല്ല , അതിന്റെ End use കൂടി അന്വേഷണ വിധേയമാണ് എന്ന് ഇഡി കോടതിയെ അറിയിച്ചു . മാത്രമല്ല വർഷങ്ങളായി പിന്തുടരുന്ന സമൻസ് ഫോർമാറ്റിലെ പിശക് മാറ്റി പുതിയ ഫോർമാറ്റിൽ ഫ്രഷ് സമൻസ് അയക്കാൻ ഇഡി പല കേസുകളിലും തീരുമാനിച്ചതും അതിന്റെ ഭാഗമായി നിലവിലെ സമൻസ് പിൻവലിച്ചതായും ഇഡി നിലപാട് വ്യക്തമാക്കി .

അതോടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം തടയാൻ സാധിക്കില്ല എന്ന് നിഹാരിക VS state of Maharashtra കേസിലെ വിധിയെ ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി . അതായത് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന തോമസ് ഐസക്കിന്റെ വാദം അംഗീകരിക്കപ്പെട്ടില്ല . ഹൈക്കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു .

കെ ജെ ജേക്കബിനോടാണ് , വെറുതേ ഇഡിയെ ചൊറിഞ്ഞ് വരാനിരിക്കുന്ന ഫ്രഷ് സമൻസ് നേരത്തെ ആക്കി കൊടുക്കരുത് .

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എനിക്കെതിരായ സമൻസ് ഇ.ഡി നിരുപാധികം പിൻവലിച്ചു. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മൾ പറയാറില്ലേ, അതുപോലൊരു അഭ്യാസം. തങ്ങളുടെ കൈയിൽ ചില പുതിയ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. സീല് ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാം എന്നൊക്കെ പറഞ്ഞു നോക്കിയതാ. കോടതി ചെവികൊടുത്തില്ല. തെളിവ് ഉണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്ക് എന്നായി കോടതി.

എനിക്കും അതിനോടു വിരോധമില്ല. എന്റെ റിട്ട് എനിക്കെതിരായി ഒരു അന്വേഷണവും പാടില്ലെന്നല്ല. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം (roving and fishing expedition) പറ്റില്ലായെന്നു മാത്രമായിരുന്നു വാദം. അതും കോടതി അടിവരയിട്ട് അംഗീകരിച്ചിട്ടുണ്ട്.

വിദേശവിനിമയ നിയമം ലംഘിച്ചെന്നോ കള്ളപ്പണം വെളുപ്പിച്ചെന്നോ വല്ല തെളിവും ഉണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തോളൂ. വിദേശവിനിമയ നിയമത്തിന്റെ (ഫെമ) നടത്തിപ്പുകാർ റിസർവ്വ് ബാങ്കാണ്. റിസർവ്വ് ബാങ്കിനെ കോടതിയിൽ വിളിപ്പിക്കണമെന്നുള്ളത് ഞങ്ങളുടെ ആവശ്യമായിരുന്നു. ആറുമാസം സമയമെടുത്തെങ്കിലും റിസർവ്വ് ബാങ്ക് വന്നു. എന്നിട്ടു പറഞ്ഞത് എന്താ?

റിസർവ്വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയത്. ആ പണം എന്തിനു വിനിയോഗിച്ചൂവെന്നത് മാസാമാസം കിഫ്ബി റിപ്പോർട്ട് തന്നിട്ടുണ്ട്. അതിലൊന്നും ഒരു കുറ്റവും അവർ കണ്ടിട്ടില്ല. ഇതുമായി നേരിട്ടു ബന്ധപ്പെടാത്ത മറ്റെന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അതിനു റിസർവ്വ് ബാങ്കിന് ഉത്തരവാദിത്തമില്ല. ഏതായാലും ഫെമ നിയമലംഘന വാദം പൊളിഞ്ഞു. പിന്നെ എന്തു ഫെമ കേസ്?

എന്തിനായിരുന്നു ഇ.ഡിയുടെ ഈ പണിയൊക്കെ? ഡൽഹിയിലെ രാഷ്ട്രീയ യജമാനന്മാർ പറഞ്ഞിട്ട്. പതിനായിരക്കണക്കിനു കോടിയുടെ ഏർപ്പാടല്ലേ? ഒന്നു തപ്പിയാൽ എന്തെങ്കിലും തടയാതിരിക്കില്ല. ഡൽഹിയിലെ യജമാനന്മാരുടെ പാരമ്പര്യം അനുസരിച്ച് ഇങ്ങനെയൊരു ചിന്ത സ്വാഭാവികം.

ഇനി അഴിമതിയൊന്നും ഇല്ലെങ്കിലും കേരള വികസനത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് അടിത്തറ പാകിക്കൊണ്ടിരിക്കുന്ന കിഫ്ബിയെ അവർക്കു തകർക്കണം. ആരൊക്കെയാണ് കിഫ്ബിയിൽ അന്വേഷിക്കാൻ വന്നത്?

സി&എജി വന്നു- കിഫ്ബിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിങ് ആണെന്നു വിധിയും പ്രസ്താവിച്ചു. ഇതേ സി&എജി കേന്ദ്ര സർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിങ് കേന്ദ്ര സർക്കാർ സമ്മതിച്ചതിന്റെ ഇരട്ടി (ഏതാണ്ട് 4.50 ലക്ഷം) വരുമെന്ന് അതേവർഷം തന്നെ റിപ്പോർട്ട് എഴുതിയവരാണ്. പക്ഷേ, കേന്ദ്രത്തിന്റെ വായ്പ അവരുടെ കടത്തിൽ ഉൾപ്പെടുത്തണ്ട. കേരളത്തിന്റേത് ഉൾപ്പെടുത്തിയേ തീരൂ. ഈ തർക്കം ഇപ്പോൾ സുപ്രിംകോടതിയിലാണ്.സി&എജിയെ തുടർന്ന് ഇൻകം ടാക്സുകാർ വന്നു. കിഫ്ബി നികുതി അടച്ചില്ലായെന്നാണു കേസ്. കിഫ്ബി അല്ല പ്രൊജക്ട് ടെണ്ടർ വിളിക്കുന്ന എസ്‌പി.വികളാണു നികുതി അടച്ചിട്ടുള്ളത്. ഈ നികുതി പ്രത്യേകം കാണിച്ചിട്ടാണു കിഫ്ബി അവർക്കു പണം നൽകിയിട്ടുള്ളത്. കമ്പ്യൂട്ടറിന്റെ പാസ് വേർഡ് തരാം. നിങ്ങൾ സൗകര്യപൂർവ്വം എന്തു രേഖയും പരിശോധിച്ചോളൂ. എന്നു പറഞ്ഞിട്ടൊന്നും അവർ ചെവികൊണ്ടില്ല. 15 അംഗ സംഘം ഒരു പകൽ മുഴുവൻ മാധ്യമങ്ങളെ സാക്ഷിനിർത്തി ജീവനക്കാരെ ബന്തവസാക്കി പരിശോധന നടത്തി. അടുത്തത് ഈഡിയുടെ ഊഴമായിരുന്നു. ആദ്യം ഉദ്യോഗസ്ഥരെയാണു വിളിപ്പിച്ചത്. ഒരു തവണയല്ല. ഏതാണ്ട് എല്ലാ മാസവും. ഓരോ തവണയും മാധ്യമ ആഘോഷം. ഒരുതവണ വനിതാ ഓഫീസറോട് അപമര്യാദയായി പെരുമാറി. ചോദിച്ചതു തന്നെ വീണ്ടും ചോദിക്കുക. എന്തെങ്കിലും അറിയാനല്ല. അന്വേഷണം നീട്ടിവലിച്ച് നല്ലൊരു ധനകാര്യ സ്ഥാപനത്തെ തകർക്കാനായിരുന്നു ശ്രമം.

പിന്നെയാണ് എന്നെ വിളിപ്പിച്ചത്. എന്തെങ്കിലും കുറ്റംപോലും ആരോപിക്കാതെ എന്റെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് കേസ് കൊടുത്തത്. ബഹു. ഹൈക്കോടതി സമൻസ് സ്റ്റേ ചെയ്തുകൊണ്ട് ലളിതമായൊരു ചോദ്യം ഈഡിയോട് ചോദിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം? ഒന്നരവർഷമായി ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഇ.ഡിക്കു കഴിഞ്ഞില്ല. റിസർവ്വ് ബാങ്കിന്റെ മൊഴികൂടി ആയപ്പോൾ കേസിന്റെ കഥ തീർന്നതാണ്. എന്നാൽ മുഖം രക്ഷിക്കാനുള്ള അഭ്യാസങ്ങളുമായി പിന്നെയും കുറേ മാസങ്ങൾ വലിച്ചുനീട്ടി. ഒടുവിൽ കഥ ഇവിടെ എത്തി നിൽക്കുകയാണ്. ഇനിയും ഇഡിക്ക് അന്വേഷിക്കാമല്ലോ. നിശ്ചമായിട്ടും. പക്ഷേ, എന്തെങ്കിലും തെളിവുമായിട്ടേ എന്നെ വിളിപ്പിക്കാൻ കഴിയൂ. അല്ലാത്തപക്ഷം ഞാൻ വീണ്ടും കോടതിയെ സമീപിക്കും.