തിരുവനന്തപുരം: കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിലെ തീ അതിവേഗം നിയന്ത്രണ വിധേയമാക്കാനായത് അഗ്നിശമന സേനയുടെ കഠിന പ്രയത്‌നത്തിൽ. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി അതിവേഗ പ്രവർത്തനം നടത്തി. രണ്ടര മണിക്കൂർ എടുത്ത് തീ നിയന്ത്രണ വിധേയമാക്കി. മഴയും പ്രവർത്തനങ്ങൾക്ക് തുണയായി.

പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്‌സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. ഈ വെല്ലുവിളിയെ അതിജീവിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം. പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണിത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായെന്നാണ് സൂചന. ഇക്കാര്യത്തിൽ പരിശോധന നടത്തും. സുരക്ഷാ ക്രമീകരണവും ഇവിടെ കുറവായിരുന്നു.

സുരക്ഷാ ജീവനക്കാരാണ് തീപിടിത്തം പൊലീസിനെ അറിയിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്നാണ് സംഭവസ്ഥലത്തേക്ക് ഫയർഫോഴ്‌സെത്തിയത്. മേൽക്കൂര അടക്കം താഴേയ്ക്ക് വീഴാൻ സാധ്യതയുള്ളതിനാൽ ഉള്ളിലേക്ക് കയറാനുള്ള ശ്രമം ഫയർഫോഴ്‌സ് ആദ്യമേ ഉപേക്ഷിച്ചു. പുറത്തുനിന്നാണ് വെള്ളം കെട്ടിടത്തിലേക്ക് പമ്പ് ചെയ്ത് തീ നിയന്ത്രണിച്ചു. കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഇടിച്ചുനിരത്തി ഉള്ളിലേക്ക് എത്തിയും തീ അണച്ചു. തീ പടരുന്ന പ്രദേശത്തേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്തു. ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് തീ ആളി പടരാതിരിക്കാനുള്ള ശ്രമവും വിജയിച്ചു.

ഇപ്പോൾ തീ നിയന്ത്രണ വിധേയമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. മുൻവശത്തെ തീ പൂർണമായും അണച്ചു. പിൻവശത്തെ തീ അത്രത്തോളം പ്രതിസന്ധിയാകില്ലെന്നാണ് വിലയിരുത്തൽ. ഫയർഫോഴ്‌സിന്റെ എൻഒസി കെട്ടിടത്തിൽ പാലിച്ചിട്ടില്ലെന്നാണ് സൂചന.