തൃശൂർ: തൃശൂർ കേരള വർമ്മ കോളേജിൽ റീ കൗണ്ടിംഗിലൂടെ എസ്എഫ്‌ഐ സ്ഥാനാർത്ഥി വിജയിച്ച സംഭവത്തിൽ സംഭവത്തിൽ കെ.എസ്.യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗണ്ടിങ് പൂർത്തിയായപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിംങ്ങിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥി 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു.

എസ്എഫ്‌ഐ വിജയം അട്ടിമറിയിലൂടെ ആണെന്നാണ് ഉയരുന്ന ആരോപണം. ഇടത് അദ്ധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. മന്ത്രി ആർ ബിന്ദുവും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും വോട്ടെണ്ണൽ അട്ടിമറിക്കാൻ ഇടപെട്ടെന്നും കെഎസ്‌യു കുറ്റപ്പെടുത്തുന്നു.

അതേസമയം കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ നിരാഹാരം കളക്റ്റ്രേറ്റിന് മുന്നിൽ തുടരുകയാണ്. നാല് പതിറ്റാണ്ടായി എസ്എഫ്‌ഐ കോട്ടയായിരുന്ന കേരള വർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ വിജയം വോട്ടെണ്ണൽ അട്ടിമറിച്ചെന്നാണ് കെഎസ്‌യു ഉയർത്തുന്ന ആരോപണം.

വൈകിട്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഒരോട്ടിന് വിജയിച്ചു. എസ്എഫ്‌ഐ ആവശ്യപ്പെട്ട റീ കൗണ്ടിന്റെ ഫലം അർദ്ധരാത്രിയോടെ വന്നപ്പോൾ 11 വോട്ടിന് വിജയം എസ്എഫ്‌ഐ സ്ഥാനാർത്ഥിക്കായിരുന്നു. റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ഒന്നാമത്തെ ആരോപണം. പകൽ വെളിച്ചത്തിൽ റീ കൗണ്ടിങ് വേണമെന്ന കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയതുകൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. സുദർശനന്റെ നിർദേശപ്രകാരമെന്നത് രണ്ടാമത്തെ ആരോപണം.

അതേസമയം തന്റെ വിജയം അംഗീകരിക്കാൻ എസ്എഫ്‌ഐക്കു കഴിഞ്ഞില്ലെന്നാണു മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് അവർ കുതന്ത്രങ്ങളിലൂടെ ജനാധിപത്യ വിജയത്തെ ഇല്ലാതാക്കിയതെന്നാണ് സ്ഥാനാർത്ഥി ശ്രീക്കുട്ടൻ പ്രതികരിച്ചത്. റീകൗണ്ടിങ്ങിൽ പരാജയപ്പെട്ട കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥി എസ്.ശ്രീക്കുട്ടൻ ഇന്നലെ രാവിലെ കേരളവർമ കോളജിലെത്തിയപ്പോൾ നൂറുകണക്കിനു വിദ്യാർത്ഥികൾ ചേർന്നു സ്വീകരിച്ചതു ആവേശാരവങ്ങളോടെയാണ്യ

കോളജ് ഗേറ്റിനു സമീപത്തുനിന്നു ശ്രീക്കുട്ടനെ എടുത്തുയർത്തി തോളിലേറ്റിയാണു കുട്ടികൾ പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിലേക്കു കൊണ്ടുപോയത്. ഇതിനിടെ, ഓഫിസ് സമുച്ചയത്തിലെത്തി മടങ്ങിയ എസ്എഫ്‌ഐ നേതാക്കളെ വിദ്യാർത്ഥികൾ ഒന്നടങ്കം കൂവിവിളിച്ച് ഇറക്കിവിട്ടു. തിരഞ്ഞെടുപ്പിലെ വോട്ടുനില എത്രയെന്നതു പരമരഹസ്യം. സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരുമടക്കം വോട്ടുനില ചോദിച്ചെങ്കിലും അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആദ്യ വോട്ടെണ്ണലിൽ ഇരുസ്ഥാനാർത്ഥികൾക്കുമായി 1791 വോട്ടാണു ലഭിച്ചത്. റീകൗണ്ടിങ് നടത്തിയ ശേഷം ഇരു സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ട് കണക്കു കൂട്ടിയപ്പോൾ ലഭിച്ചത് 1788 എന്ന സംഖ്യ. 3 വോട്ട് എവിടെയെന്ന ചോദ്യത്തിനുത്തരമില്ല.