കുവൈറ്റ് സിറ്റി: തൊഴിലാളികൾ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. അപകടമുണ്ടായി മിനിറ്റുകൾക്കകം സിവിൽ ഡിഫൻസ് യൂണിറ്റുകൾ എത്തി തീയണയ്ക്കുന്ന ജോലികൾ ആരംഭിച്ചു. സ്ഥലത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ താമസക്കാർ 24 മണിക്കൂറിനകം ഒഴിയണമെന്നു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന് മുനിസിപ്പാലിറ്റി വകുപ്പും ഉത്തരവിട്ടു. ചികിൽസയിയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. തെക്കൻ കുവൈത്തിൽ അഹ്‌മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്‌ളാറ്റിലാണ് ഇന്നലെ പുലർച്ചെ തീപിടിത്തമുണ്ടായത്. കുവൈത്തി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തു.

താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവർക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്. കെട്ടിടത്തിൽ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്‌ളാറ്റിലെ മറ്റു താമസക്കാർ പറഞ്ഞു. ഇതും കുവൈത്ത് സർക്കാർ ഗൗരവത്തോടെ എടുത്തിട്ടുണ്ട്.

കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പു വരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എൻബിടിസി കമ്പനി അറിയിച്ചു. പുലർച്ചെ തൊഴിലാളികൾ സുഖനിദ്രയിലായിരിക്കുമ്പോഴാണ് ദുരന്തം ഉണ്ടായത്. ജോലിയുടെ ഉറങ്ങുകയായിരുന്ന പലരും താഴത്തെ നിലയിലെ പൊട്ടിത്തെറി അറിഞ്ഞില്ല. ഇതാണ് ദുരന്ത വ്യാപ്തി കൂട്ടിയത്.

ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തീയും പുകയും ആറു നില കെട്ടിടത്തെ വിഴുങ്ങി. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് എഴുന്നേറ്റ ചിലർ മുറിയാകെ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കെട്ടിടത്തിൽ തീപടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മലയാളിയായ കെജി എബ്രഹാമിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.

മുറിയിൽ ഇരുട്ടുനിറഞ്ഞതിനാൽ പുറത്തേക്കുള്ള വാതിലുകൾ കണ്ടെത്താൻ പോലും ആളുകൾ പ്രയാസപ്പെട്ടു. പ്രാണ രക്ഷാർഥം കെട്ടിടത്തിന്റെ ബാൽക്കണിയിലൂടെയും ജനലിലൂടെയും പലരും താഴേക്കു ചാടുകയായിരുന്നു. മരിച്ചവർ ആരെല്ലാമെന്നതു സംബന്ധിച്ച പൂർണ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതെയുള്ളു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്നുള്ള ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെയാണ്. നിയമം ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡിയിൽ വയ്ക്കാനും ഉത്തരവിട്ടിരുന്നു.

രാജ്യത്തെ വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവിൽ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവരെ കുവൈത്തിലെ അദാൻ, ജുബൈർ, ഫർവാനിയ, സബ, ജാസിർ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ സ്‌പോൺസർ കൂടിയാണ് കെട്ടിടത്തിന്റെ ഉടമസ്ഥനായ സ്വദേശി. വിവിധ ഫ്‌ളാറ്റുകളിലായി 195 പേർക്ക് താമസിക്കാനുള്ള സൗകര്യമാണുണ്ടായിരുന്നത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന 92 പേർ സുരക്ഷിതരാണ്. 20 പേർ നൈറ്റ് ഡ്യൂട്ടി ആയതിനാൽ സ്ഥലത്ത് ഇല്ലായിരുന്നു.

പരുക്കേറ്റവരിൽ പലരും അപകട നില തരണം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. അടിയന്തര സേവനങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തി. ഹെൽപ് ലൈൻനമ്പർ+965-65505246