- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാർലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝായിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പൊലീസ്; കേന്ദ്രസർക്കാർ രാഷ്ട്രീയ പ്രതിരോധത്തിൽ ആയതോടെ ലളിത് ഝായ്ക്ക് തൃണമൂൽ കോൺഗ്രസ് ബന്ധം ആരോപിച്ചു ബിജെപി; കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും
ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. മുഖ്യസൂത്രധാരൻ ലളിത് ലളിത് ഝാ ഇന്നലെ കീഴടങ്ങിയിരുന്നു. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം മുന്നോട്ടു പോകും. അതേസമയം കേന്ദ്രസർക്കാർ തീർത്തും പ്രതിരോധത്തിൽ ആയതോടെ മറു ആരോപണങ്ങളുമായി ബിജെപി രംഗത്തുവന്നു. ലളിത് ഝായ്ക്ക് തൃണമൂൽ ബന്ധമെന്നാണ് ബംഗാൾ ബിജെപി ആരോപിച്ചിരിക്കുന്നത്.
ലളിത് ത്സായെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ, സംഭവത്തിന് പിന്നാലെ ഇയാൾക്ക് മറ്റ് സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പ്രതിഷേധത്തിന് തീവ്രവാദ സ്വഭാവം ഉണ്ടെന്ന് പൊലീസ് പറയുന്ന കേസിൽ സാമ്പത്തിക ഇടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ട്.
കസ്റ്റഡിയിൽ ലഭിച്ച സാഗർ ശർമ്മ, മനോരഞ്ജൻ, അമോൽ ഷിൻഡെ, നീലം എന്നിവരെയും അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികൾ താമസിച്ച് ഗൂഢാലോചന നടത്തിയ ഗുരുഗ്രാമിലെ വീടിന്റെ ഉടമ വിക്കി ശർമ്മയും ഭാര്യയും പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.അതേസമയം ലളിത് ഝാക്ക് തൃണമൂൽ കോൺഗ്രസുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു.തൃണമൂൽ നേതാവ് തപസ് റോയിയുമായുള്ള ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി ആരോപണം.
ലളിത് ഝായുടെ നിർദ്ദേശ പ്രകാരമാണ് പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികദിനമായ ഡിസംബർ 13ന് അക്രമം നടത്താൻ തീരുമാനിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പാർലമെന്റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ലളിത് ഝാ ആണ്.
കൊൽക്കത്തയിൽ താമസിക്കുന്ന ലളിത് ഝാ അദ്ധ്യാപകനാണ്. ഭഗത് സിങ്ങിന്റെ ആശയങ്ങൾ ആകൃഷ്ടനാണ് ലളിത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിക്കാനുള്ള എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അക്രമത്തിനു മുൻപ് ലളിതും മറ്റുള്ളവരും വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. ആറു പേരും പാർലമെന്റിനുള്ളിൽ കടക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ രണ്ടു പേർക്കു മാത്രമാണ് പസ് ലഭിച്ചത്.
പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷിക ദിനമായ ബുധനാഴ്ചയാണ് ലോക്സഭയിൽ 2 യുവാക്കൾ കടന്നാക്രമണം നടത്തിയത്. അതീവ സുരക്ഷാ സന്നാഹങ്ങൾ മറികടന്നു പുതിയ പാർലമെന്റ് മന്ദിരത്തിൽ കയറിയ ഇവർ സഭ സമ്മേളിക്കവേ സന്ദർശക ഗാലറിയിൽനിന്നു സഭയുടെ തളത്തിലേക്കു ചാടി മുദ്രാവാക്യം വിളിക്കുകയും നിറമുള്ള പുക ചീറ്റുന്ന കുറ്റി (സ്മോക്ക് കാനിസ്റ്റർ) വലിച്ചു തുറന്ന് എറിയാൻ ശ്രമിക്കുകയും ചെയ്തു. സഭയിൽ പുക പരന്നു. ആദ്യത്തെ പരിഭ്രാന്തിക്കു ശേഷം എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ കീഴടക്കി.
ബിജെപിയുടെ, മൈസൂരുവിൽ നിന്നുള്ള ലോക്‌സഭാംഗം പ്രതാപ് സിംഹയുടെ ശുപാർശയിൽ സന്ദർശക ഗാലറിയിൽ കയറിയ മൈസൂരു സ്വദേശി ഡി.മനോരഞ്ജൻ (35), ലക്‌നൗ സ്വദേശി സാഗർ ശർമ (27) എന്നിവരാണ് ശൂന്യവേള അവസാനിക്കാനിരിക്കെ സഭയിലേക്കു ചാടിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന സംഭവത്തിനു തൊട്ടു മുൻപ് പാർലമെന്റ് ഗേറ്റിനു പുറത്ത് പുകക്കുറ്റികൾ കത്തിച്ചു മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി (37), മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ (25) എന്നിവരെയും പൊലീസ് പിടികൂടി.
ഗുരുഗ്രാമിൽനിന്നു ഹിസാർ സ്വദേശി വിശാൽ ശർമ (വിക്കി) എന്നയാളെയും ഇയാളുടെ ഭാര്യയെയും അറസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. അറസ്റ്റിലായ മറ്റു നാലു പേരെയും കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.