ന്യൂഡൽഹി: ബുധനാഴ്ച പാർലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരൻ ലളിത് ഝാ കീഴടങ്ങി. ഡൽഹിയിലെത്തി ലളിത് ഝാ കീഴടങ്ങുകയായിരുന്നു. കർത്തവ്യപഥ് പൊലീസ് സ്‌റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. ഇയാൾക്കൊപ്പം മഹേഷ് എന്നു പേരുള്ള മറ്റൊരാളും സ്റ്റേഷനിൽ എത്തിയിരുന്നു. ഝാ കീഴടങ്ങിയതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ലളിത് ഝാ. രണ്ട് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു.

അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഭഗത് സിങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം അതിക്രമവുമായി ബന്ധപ്പെട്ട് പിടികൂടിയ നാല് പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പൊലിസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ലോക്സഭയിൽ നിന്ന് പിടികൂടിയ സാഗർ ശർമ, ഡി മനോരഞ്ജൻ എന്നിവരെയും പാർലമെന്റിന് പുറത്ത് നിന്ന് അറസ്റ്റിലായ നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പൊലീസ് വാദം.

സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പൊലീസ് കോടതിയിൽ വാദിച്ചു. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതിൽ വ്യക്തത വരൂ എന്നായിരുന്നു പൊലീസിന്റെ വാദം. 'സംഭവത്തിന്റെ ലക്ഷ്യം അഭിപ്രായ പ്രകടനം നടത്തുക അല്ലെങ്കിൽ എന്തെങ്കിലും വലിയ സംഭവം നടത്തുക എന്നത് മാത്രമായിരുന്നോ അതോ ഈ സംഭവത്തിൽ ഏതെങ്കിലും തീവ്രവാദ സംഘടനക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം', എന്നായിരുന്നു പൊലീസ് വാദം. പ്രതികളുടെ പണമിടപാടുകൾ അന്വേഷിക്കണമെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.

പ്രതികൾ ഷൂസിനുള്ളിൽ വെച്ച് പുകക്കുഴലുകൾ കടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ലഖ്നൗവിൽ നിന്ന് രണ്ട് ജോഡി ഷൂസ് വാങ്ങിയാണ് ഇവർ ഇവിടെ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്നാണ് ക്യാനിസ്റ്ററുകൾ വാങ്ങിയത്. പ്രതികൾ ചില ലഘുലേഖകൾ കൈവശം വച്ചിരുന്നതായും പൊലീസ് പറഞ്ഞു. മോദിയെ കാണാനില്ലെന്നായിരുന്നു ഇവരുടെ കയ്യിൽ കരുതിയ ലഘുലേഖയിൽ ഉണ്ടായിരുന്നത്. കണ്ടെത്തുന്നവർക്ക് സമ്മാനമെന്നും ലഘുലേഖയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

മൗനം വെടിഞ്ഞ് അമിത് ഷാ

അതേസമയം പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ ആദ്യമായി പ്രതികരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തുവന്നു. പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തിൽ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വിമർശനം ശക്തിപ്പെടുന്നതിനിടയിലാണ് അമിത്ഷായുടെ പ്രതികരണം വന്നത്. എന്നാൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കർ അറിയിച്ചത്.

പാർലമെന്റ് അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. സുരക്ഷ കൂട്ടണം. രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള വിഷയമാക്കരുത് ഇതെന്നും രാവിലെ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. അതേസമയം, പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ 7 സുരക്ഷ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അമർഷം രേഖപ്പെടുത്തി.

പാർലമെന്റിന്റെ 22 ആം വാർഷികദിനത്തിൽ ഉണ്ടായ വൻ സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ചത്. സർക്കാർ നയങ്ങളോടുള്ള എതിർപ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചത് എന്നാണ് പുലർച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികൾ പറഞ്ഞതായി വ്യക്തമാകുന്നത്.

ജനുവരി മുതൽ പദ്ധതിയുടെ ആലോചന തുടങ്ങി. കേസിൽ ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്. പാർലമെന്റ് സുരക്ഷയ്ക്കുള്ള കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്. സംഭവത്തിൽ ജെപിസി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി അടിയന്തരപ്രമേയത്തിന് നോട്ടീസും നൽകി.