- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്'; സത്യം വളച്ചൊടിക്കപ്പെടുകയാണ്, സൗകര്യാർത്ഥം, നീതി നിഷേധിക്കപ്പെടുന്നു, വിവേചനങ്ങൾ കൂടിക്കൂടി വരുന്നു; മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പരോക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ മുഖ്യമന്ത്രിക്കെതിരേ പരോക്ഷ വിമർശനവുമായി ലത്തീൻ രൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും സൗകര്യാർഥം സത്യം വളച്ചൊടിക്കപ്പെടുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
'ഈ ദിവസങ്ങളിൽ നമ്മുടെ ഈ നാട്ടിന്റെ പ്രധാന തെരുവുകളിലൂടെ എത്രയധികം ഭയപ്പെടുത്തുന്ന കാഴ്ചകളാണ് നമ്മൾ കണ്ടതും കേട്ടതും. രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്', അദ്ദേഹം പറഞ്ഞു. സത്യം വളച്ചൊടിക്കപ്പെടുകയാണ്, സൗകര്യാർത്ഥം. നീതി നിഷേധിക്കപ്പെടുന്നു. വിവേചനങ്ങൾ കൂടിക്കൂടി വരുന്നു. യേശു ഈ ഭൂമിയിൽ ഭൂജാതനായത് ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസത്തിന് വേണ്ടിയിട്ടല്ല. ലോകം മുഴുവനുള്ള എല്ലാ മനുഷ്യർക്കും വേണ്ടിയിട്ടാണെന്നും ബിഷപ്പ് ഡോക്ടർ തോമസ് ജെ നെറ്റോ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രാർത്ഥനാ ശുശ്രൂഷ കഴിഞ്ഞുള്ള പ്രസംഗത്തിലാണ് തോമസ് ജെ നെറ്റോ സർക്കാരിനെതിരേ പരോക്ഷ വിമർശനം ഉന്നയിച്ചത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനമെന്ന പേരിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കുന്നത് വലിയ തോതിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തോമസ് ജെ. നെറ്റോയുടെ പ്രതികരണം.
അതേസമയം നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്ക് ഗുഡ് സർവീസ് എൻട്രി നൽകും. സിവിൽ പൊലീസ് ഓഫീസർ മുതൽ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് സമ്മാനം നൽകുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി പൊലീസിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ഗുഡ് സർവീസ് എൻട്രിയും പ്രഖ്യാപിച്ചത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന്റേതാണ് നടപടി. പൊലീസ് മികച്ച പ്രവർത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തൽ. സ്തുത്യർഹ സേവനം നടത്തിയവർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനാണ് എസ്‌പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രത്യേക ആദരവ് നൽകേണ്ട പ്രവർത്തനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അവരുടെ പേര് പ്രത്യേകം ശുപാർശ നൽകണമെന്നും എഡിജിപി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. നവകേരള സദസ്സിനെതിരായ പ്രതിഷേധം അടിച്ചമർത്തിയ പൊലീസുകാരുടെ നടപടിയെ 'രക്ഷാപ്രവർത്തനം' എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ചർച്ചയായിരുന്നു.
അതേസമയം കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കം അഞ്ച് പ്രതികൾ. ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപും മറ്റ് മൂന്ന് പേരുമാണ് കേസിലെ പ്രതികൾ. മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസും നൽകിയ ഹർജിയിലാണ് ഉത്തരവ്.
ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഐപിസി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹർജി. ഇതിനെ തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. സംഭവത്തിൽ മർദ്ദനമേറ്റവരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസിൽ ഗൺമാൻ അനിലാണ് ഒന്നാം പ്രതി. സെക്യൂരിറ്റി ഓഫീസർ സന്ദീപ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് മറ്റ് മൂന്ന് പ്രതികൾ. ഇവരെ ചോദ്യം ചെയ്യാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് പൊലീസ് പറയുന്നത്.


