- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭിന്ന ശേഷിക്കാരനായ അദ്ധ്യാപകന്റെ തോളിലേക്ക് കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി; പടിക്കെട്ട് കയറുന്നതിനിടെ പിന്തുടർന്ന് എത്തി തലയ്ക്ക് മർദ്ദിച്ചു; അദ്ധ്യാപകനെ ആക്രമിച്ചവർക്കെതിരെ പ്രതിഷേധിച്ചത് വിരോധമായി; എസ് എഫ് ഐ നേതാവിനെ കുത്തിയത് പക; മഹാരാജാസിൽ സംഭവിച്ചത്

കൊച്ചി: എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നാസർ അബ്ദുൾ റഹ്‌മാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു വിദ്യാർത്ഥിനി അടക്കം പതിനഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.
സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ആണ് ഒന്നാം പ്രതി. വധശ്രമം അടക്കം ഒൻപതുവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കെഎസ്‌യു - ഫ്രട്ടേണിറ്റി പ്രവർത്തകരാണ് പ്രതികൾ. ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് എഫ്‌ഐആറിലുള്ളത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചത്.
സാരമായി പരിക്കേറ്റ അബ്ദുൾ റഹ്‌മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അർധ രാത്രിയോടെയായിരുന്നു സംഭവം. നാസർ അബ്ദുൽ റഹ്‌മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.
കൊലപാതക ശ്രമത്തിൽ രൂക്ഷമായ വിമർശനം ഉന്നയിച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പെടേയുള്ളവർ രംഗത്ത് വന്നു. എംജി നാടകോത്സവത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു. സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുൾ റഹ്‌മാനും എസ് എഫ് ഐ പ്രവർത്തകരും ക്യാംപസിലുണ്ടായിരുന്നു. ഇതിനിടെയാണ് ക്യാംപസിലെത്തിയ ഫ്രറ്റേണിറ്റി കെ എസ് യു നേതാക്കളുടെ നേതൃത്വത്തിൽ അക്രമിസംഘം ക്യാംപസിലെത്തി തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചതെന്ന് എസ് എഫ് ഐ പറയുന്നു.
ആക്രമണത്തിൽ അബ്ദുൾ റഹ്‌മാന്റെ വയറിനും കൈകാലുകൾക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവ മറ്റുള്ളവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ക്യാംപസിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു കൂട്ടം വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ആക്രമിച്ചിരുന്നു. ഇതിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകരെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.
സുഹൃത്തിനെ സസ്പൻഡ് ചെയ്ത സംഭവത്തിന് കാരണക്കാരനെന്ന് ആരോപിച്ചാണ് ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ കത്തിക്ക് പോലുള്ള ആയുധം കാട്ടി കൊല്ലുമെന്ന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത്. ശേഷം പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നീങ്ങിയ അദ്ധ്യാപകന്റെ പുറകെയെത്തി ആയുധത്തിന്റെ പിൻഭാഗം ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ മർദ്ദിക്കുകയും ചെയ്തു.
അറബിക് വിഭാഗത്തിലെ അദ്ധ്യാപകനും നിലമ്പൂർ സ്വദേശിയുമായ ഡോ. കെ.എം. നിസാമുദ്ദീനാണ് മർദ്ദനമേറ്റത്.അറബിക് മൂന്നാം വർഷ വിദ്യാർത്ഥിയും ഫ്രട്ടേണിറ്റി പ്രവർത്തകനുമായ മുഹമ്മദ് റാഷിദാണ് അദ്ധ്യാപകനെ മർദ്ദിച്ചത്. സംഭവശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. അദ്ധ്യാപകന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
13ന് അറബിക് വിഭാഗത്തിലെ വിദ്യാർത്ഥികൾ ഹൈദരാബാദിലേക്ക് പഠനയാത്ര നടത്തിയിരുന്നു. സംഘത്തിലെ രണ്ട് വിദ്യാർത്ഥികളെ ഫ്രട്ടേണിറ്റി പ്രവർത്തകനും സഹപാഠിയുമായ ബിലാൻ ഷംസുദ്ദീൻ ട്രെയിനിൽവച്ച് മർദ്ദിച്ചശേഷം ആലുവയിൽ ഇറങ്ങിപോയത് സാക്ഷിയായ അദ്ധ്യാപിക ആഭ്യന്തര അന്വേഷണ സംഘത്തോട് തുറന്നുപറഞ്ഞിരുന്നു. ഇതിൽ ബിലാലിനെ കഴിഞ്ഞദിവസം പ്രൻസിപ്പൽ സസ്പൻഡ് ചെയ്തിരുന്നു.ഇതിന്റെ കാരണക്കാരൻ നിസാമുദ്ദിനാണെന്നാണ് ബിലാലിന്റെയും ഫ്രട്ടേണിറ്റിയുടെയും ആരോപണം.
ഇതിനിടെ ഇന്നലെ ഉച്ചയോടെ അറബിക് വിഭാഗത്തിലെത്തിയ റാഷിദ് നിസാമുദ്ദീനുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ധ്യാപകൻ താത്പര്യമില്ലെന്ന് മറുപടി നൽകി. ക്ഷുഭിതനായ റാഷിദ് കൈയിൽ കരുതിയിരുന്ന കത്തി അദ്ധ്യാപകന്റെ തോളിലേക്കുവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കോളേജിന്റെ പിന്നിലെ പടിക്കെട്ട് കയറുന്നതിനിടെ പിന്തുടർന്ന് എത്തിയ റാഷിദ് മർദ്ദിച്ചു. പരിക്കേറ്റ അദ്ധ്യാപകൻ വിവരം സഹപ്രവർത്തകരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് എറണാകുളം ആശുപത്രിയിൽ ചികിത്സതേടി. പുറത്ത് നീരുവച്ച അവസ്ഥലയിലായിരുന്നു.പ്രാഥമിക ചികിത്സയ്ക്ക് ശേഷം വൈകിട്ടോടെ ആശുപത്രി വിട്ടു.
എറണാകുളം സെൻട്രൽ പൊലീസ് ആശുപത്രിയിലെത്തി നിസാമുദ്ദിന്റെ മൊഴിയെടുത്തു. മൂർച്ചയേറിയ ആയുധംകൊണ്ട് റാഷിദിന്റെ കൈ മുറിഞ്ഞിട്ടുണ്ട്. മർദ്ദനമേറ്റ അദ്ധ്യാപകൻ തല്ലിയെന്നും ഇസ്ലാമിസ്റ്റെന്നും വിളിച്ചെന്ന് ആരോപിച്ച് ഫ്രട്ടേണിറ്റി പ്രവർത്തകരായ വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് പരാതി നൽകി.സസ്പൻഷനിലായ ബിലാൽ കഴിഞ്ഞദിവസം കാമ്പസിലെത്തിയത് എസ്.എഫ്.ഐ -ഫ്രട്ടേണിറ്റി സംഘർഷത്തിന് ഇടയാക്കിയിരുന്നു.
അറബിക് വിഭാഗത്തിന്റെ മുന്നിൽ നടന്ന സംഘട്ടനത്തിന് ഇരുവിഭാഗം പ്രവർത്തകർക്ക് എതിരെ നടപടിയെടുക്കണമെന്ന് കോളേജിലെ സ്റ്റാഫ് കോ-ഓർഡിനേറ്റർ കൂടിയായ നിസാമുദ്ദീനടക്കമുള്ള അറബിക്കിലെ അദ്ധ്യാപകർ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു.
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന അക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്‌മാൻ ആരോപിച്ചു. കെഎസ് യു- ഫ്രട്ടേണിറ്റി പ്രവർത്തകനാണ് പിന്നിലെന്നും തമീം ആരോപിച്ചു.


