മലപ്പുറം: അംഗീകൃത ബാറുകളിൽ നിന്ന് മദ്യപിച്ചിറങ്ങുന്നവരെ പിടികൂടരുതെന്ന വിചിത്ര നിർദ്ദേശം വിവാദമായതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പിൻവലിച്ചു. ജില്ലാ പൊലീസ് മേധാവി ഇന്ന് പുറത്തിറക്കിയ ഉത്തരവിലാണ് എല്ലാ സബ് ഡിവിഷണൽ മേധാവികൾക്കും എസ്എച്ച്ഓമാർക്കും ഇത്തരമൊരു നിർദ്ദേശം നൽകിയിരുന്നത്.

പൊലീസ് വാഹന പരിശോധനയും പട്രോളിങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുതെന്ന് നിർദ്ദേശിക്കുന്നു എന്നാണ് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ നിർദ്ദേശിച്ചത്.

മദ്യപിച്ച് വാഹനങ്ങളിൽ വരുന്നവരെയാണോ നടന്നു വരുന്നവരെയാണോ ഉദ്ദേശിച്ചിരിക്കുന്നതെന്ന കാര്യം ഉത്തരവിൽ നിന്ന് വ്യക്തമല്ല. ഉത്തരവ് കണ്ട് വിവിധ എസ്എച്ച്ഓമാർ അമ്പരന്നിരുന്നു. ഏതായാലും മണിക്കൂറുകൾക്കകം ഉത്തരവ് പിൻവലിച്ചു.