ഇടുക്കി: ചിന്നക്കനാലിൽ അനധികൃതമായി ഭൂമി കയ്യേറിയിട്ടില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയിൽ 50 സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്ന റവന്യൂവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴൽനാടൻ പ്രതികരണവുമായി രംഗത്തുവന്നത്.

''വസ്തുവാങ്ങിയതിന് ശേഷം ഒരിഞ്ച്ഭൂമി അധികമായി കൈവശപ്പെടുത്തുകയോ മതിൽക്കെട്ടി എടുക്കുകയോ ചെയ്തിട്ടില്ല. ആ ഭൂമിക്ക് മതിലേ ഇല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനെയാണോ മതിൽക്കെട്ടി എടുത്തെന്ന് പറയുന്നതെന്ന് അറിയില്ല''

തന്റെ കൈവശമുള്ളത് അധ്വാനിച്ച് വാങ്ങിയ ഭൂമിയാണെന്നും കുഴൽനാടൻ വ്യക്തമാക്കി. എത്ര ഭൂമി പിടിച്ചെടുക്കുമെന്നു പറഞ്ഞാലും ഒരിഞ്ച് പോലും പിന്നോട്ടുപോകില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ചിന്നക്കനാലിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കുഴൽനാടൻ ഇക്കാര്യം പറഞ്ഞത്.

ഉദ്യോഗസ്ഥർ അളന്നുപോയത് എതിർവശത്തുള്ള ഭൂമിയെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ആ ഭൂമി എന്റേതല്ല. തന്റെ കൈവശമുള്ളത് അധ്വാനിച്ച് വാങ്ങിയ ഭൂമിയാണെന്നും കുഴൽനാടൻ വ്യക്തമാക്കി. മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ടിനോടു ചേർന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ ജില്ലാ കലക്ടർ അനുമതി നൽകിയിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ ഇടുക്കി കലക്ടർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മിച്ചഭൂമി ഏറ്റെടുക്കാൻ കലക്ടർ അനുമതി നൽകിയത്. എംഎൽഎ സർക്കാർ ഭൂമി കയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ റവന്യു വിഭാഗം ശരിവച്ചിരുന്നു.

ഭൂപതിവു നിയമങ്ങൾ ലംഘിച്ചാണു റിസോർട്ട് പ്രവർത്തിക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രംഗത്തുവന്നിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയവുമുണ്ട്. 3 വർഷം മുൻപാണു കുഴൽനാടനും 2 സുഹൃത്തുക്കളും ചേർന്നു സൂര്യനെല്ലിയിൽ കപ്പിത്താൻ റിസോർട്ട് വാങ്ങിയത്. ഒരേക്കർ 14 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണു വാങ്ങിയത്. കുഴൽനാടൻ ഭൂമി കയ്യേറിയതായി കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്യലിനുശേഷം വിജിലൻസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടൽ.

4,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി വിസ്തീർണമുള്ള 2 കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. 2022 ഫെബ്രുവരിയിൽ 2 കെട്ടിടങ്ങളുടെ ആധാരം നടത്തി. പരാതിക്ക് പിന്നാലെ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് ഉണ്ടെന്നാരോപിച്ച് സെപ്റ്റംബറിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്തു. സർക്കാർഭൂമി കൈയേറി എന്ന വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ ശരിവെച്ച് റവന്യുവകുപ്പ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഭൂമിയെറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടിയായി വില്ലേജ് ഓഫീസറോട് സർവേ റിപ്പോർട്ട് വാങ്ങും. മാത്യു കുഴൽനാടൻ എംഎൽഎ.യുടെ റിസോർട്ട് ഉൾപ്പെടെ ഒരേക്കർ 20 സെന്റ് ഭൂമിയാണ് ആധാരത്തിലുള്ളത്. എന്നാൽ ഇതോടൊപ്പം 50 സെന്റ് സർക്കാർ ഭൂമി കൈയേറിയതായി വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലം അളന്നപ്പോഴാണ് സർക്കാർ ഭൂമി കണ്ടെത്തിയത്. റിസോർട്ട് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമുള്ള കാര്യം രജിസ്ട്രേഷൻ സമയത്ത് മറച്ചുവെച്ചു. കെട്ടിടത്തിന് 18 ലക്ഷം രൂപ മൂല്യമുണ്ട്. സർക്കാരിന് കിട്ടേണ്ട നികുതി നഷ്ടമായി. 50 സെന്റ് സർക്കാർ ഭൂമി കൈയേറി സംരക്ഷണഭിത്തി നിർമ്മിച്ചു, മിച്ചഭൂമി ഉൾപ്പെട്ട ഭൂമിയിലാണ് റിസോർട്ട് നിൽക്കുന്നത്.