തിരുവനന്തപുരം: സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള ഉടക്കിന് ഇടയാക്കിയ സംഭവങ്ങളിൽ ഒന്ന് മന്ത്രിമാരുടെ പേഴ്‌സ്ണൽ സ്റ്റാഫുകൾക്ക് രണ്ടര വർഷം ജോലി ചെയ്താൽ പിന്നീട് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്ന അവസരം ലഭിക്കുമെന്നതാണ്. ശമ്പള കമ്മീഷൻ ശുപാർശയിൽ പറഞ്ഞിരിക്കുന്ന കാര്യം നാലു വർഷമെങ്കിലും പ്രവർത്തിച്ചവർക്കെ പെൻഷൻ അനുവദിക്കാവൂ എന്നാണ്. എന്നാൽ, ഇക്കാര്യം സർക്കാർ ഇനിയും അംഗീകരിച്ചിട്ടില്ല.

ഇതിനിടെ പെൻഷൻ വാങ്ങാനുള്ള സർവീസ് പരിധിയായ രണ്ടു വർഷവും ഒരു ദിവസവും പൂർത്തിയാക്കിയതോടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളെ മാറ്റിത്തുടങ്ങിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കേരള കൗമുദിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. രണ്ട് മന്ത്രിമാർ മാറി പകരം പുതിയ മന്ത്രിമാർ എത്തുമ്പോൾ പേഴ്‌സ്ണൽ സ്റ്റാഫുകളെയും കൂട്ടത്തോടെ മാറ്റും. ഇത് കൂടാതെ സിപിഎം മന്ത്രിമാരും സ്റ്റാഫുകളെ മാറ്റുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ചീഫ് വിപ്പിന് വരെ നിരവധി സ്റ്റാഫുകളെ അനുവദിച്ചിട്ടുണ്ട്. ഇവരെയും മാറ്റി പുതിയവർക്ക് അവസരം കൊടുത്തേക്കുമെന്നാണ് സൂചനകൾ. നിലവിൽ ഉള്ളവർക്ക് പെൻഷൻ ഉറപ്പാക്കി പാർട്ടി ബന്ധുക്കളായ പുതിയ ആളുകളെ നിയമിക്കാനാണ് നീക്കം നടക്കുന്നത്.

പേഴ്‌സണൽ സ്റ്റാഫുകൾക്ക് 1.60 ലക്ഷം വരെ ശമ്പളമുള്ളരുണ്ട്. ഇവരുടെ ജോലിക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയില്ല. ഇവരുടെ ശമ്പളത്തിനും പെൻഷനുമായി കോടികൾ ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് ഗവർണർ നേരത്തേ വിമർശനമുന്നയിച്ചിരുന്നു.1994ലാണ് പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ തുടങ്ങിയത്.

മിനിമം പെൻഷന് 3 വർഷത്തെ സർവീസുണ്ടാവണം. രണ്ടു വർഷവും ഒരു ദിവസവും ജോലി ചെയ്യുന്നവർക്ക് മൂന്നു വർഷമായി പരിഗണിച്ച് 4750 രൂപ പെൻഷൻ നൽകും.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷനേതാവിനുമൊക്കെയായി 362 പേഴ്‌സണൽ സ്റ്റാഫുകളുണ്ട്. (കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ 623 പേർ). ഇവരുടെ ശമ്പളത്തിന് 1.42 കോടിയോളം വേണം. 7% ഡി.എയും 10% എച്ച്.ആർ.എയും മെഡിക്കൽ റീ-ഇംപേഴ്‌സ്‌മെന്റുമുണ്ട്. സർക്കാർ ക്വാർട്ടേഴ്‌സുകളുമുണ്ട്.

പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മാറി ഗണേശ്കുമാറും കടന്നപ്പള്ളിയും വരുമ്പോൾ സ്റ്റാഫുകളും മാറും. ഒരു മന്ത്രിയുടെ കാലാവധിയിൽ രണ്ടു പേരെ വച്ച് രണ്ടു പേർക്കും പെൻഷൻ വാങ്ങിക്കൊടുക്കും. നാലു വർഷമെങ്കിലും പ്രവർത്തിച്ചവർക്കേ പെൻഷൻ നൽകാവൂവെന്ന ശമ്പളകമ്മിഷൻ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല. നവകേരളസദസ് കഴിയുന്നതോടെ പേഴ്‌സണൽ സ്റ്റാഫുകൾ കൂട്ടത്തോടെ മാറുമെന്നാ സൂചനകൾ.

പേഴ്‌സണൽ സ്റ്റാഫുമാരിൽ ഉയർന്ന ശമ്പളം പ്രൈവറ്റ് സെക്രട്ടറിക്കും അഡി.പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. ശമ്പളസ്‌കെയിൽ 1,07,800-1,60,000 വരെയാണ്. കുറഞ്ഞ ശമ്പളം പാചകക്കാരനാണ്. ശമ്പള സ്‌കെയിൽ 23,000-50,200യാണ്. 70,000 രൂപ വരെ ശമ്പളമുള്ളവർക്ക് ഫസ്റ്റ്ക്ലാസ് എ.സി ട്രെയിൻ ടിക്കറ്റും 77,000രൂപയ്ക്ക് മുകളിൽ വിമാന യാത്രാ ടിക്കറ്റും ലഭിക്കും. ഉയർന്ന മൂന്ന് തസ്തികയിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പള സ്‌കെയിലും പദവിയുമാണ്.

ഇപ്പോഴത്തെ നിലയിൽ മന്ത്രിമാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ മുഴുവൻ സ്റ്റാഫുകളെ മാറ്റാതെ പകുതി സ്റ്റാഫുകളെ മാറ്റാനുമാണ് നീക്കം നടക്കുന്നത്.