- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബാഹ്യ ഇടപെടൽ കണ്ടെത്താൻ എംടിയുടെ ഫോൺ ചോർത്തിയോ? ഏറ്റവും ഉന്നതനായ സാഹിത്യകാരനെതിരായ രഹസ്യാന്വേഷണം ഞെട്ടിച്ചത് കേരളത്തിലെ സാംസ്‌കാരിക ലോകത്തെ; ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപി തല പരിശോധനയിൽ എന്നും റിപ്പോർട്ട്; ആരും ഇനി മിണ്ടില്ല!

കോഴിക്കോട്: കോഴിക്കോട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി. വാസുദേവൻ നായർ നടത്തിയ വിമർശനത്തെക്കുറിച്ച് രഹസ്യാന്വേഷണം നടന്നുവെന്ന വാർത്തയിൽ ഞെട്ടി സാസ്‌കാരിക ലോകം. പൊലീസ് സ്‌പെഷൽ ബ്രാഞ്ചിനെക്കൊണ്ടാണ് അന്വേഷിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന വാർത്ത. മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയായി നൽകിയിട്ടുണ്ട്.
പ്രസംഗത്തിനു പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോയെന്നാണ് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണം നടത്തിയെന്ന് എല്ലാ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. പ്രസംഗത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ട് എന്നാണ് അറിയുന്നത്. ജനുവരി 11ന് ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് എം ടി പ്രസംഗിച്ചത്. എം ടിയുടെ പ്രസംഗത്തിനു പിന്നാലെ ഇത് വിവാദത്തിന് വഴിവെക്കുെമന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ ഉടനെ തന്നെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റുപിടിച്ചു. ഇതിനുപിന്നാലെ പ്രതിപക്ഷം സർക്കാരിനെതിരെ കിട്ടിയ വടിയായി ഈ പ്രസംഗത്തെ കണ്ടു.
ഇതു കണക്കിലെടുത്താണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്‌പെഷൽ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയത്. എന്നാൽ, ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്നാണ് കണ്ടെത്തൽ. ഈ പ്രസംഗമാകട്ടെ എം ടി. തന്റെ പഴയ ലേഖനം ആവർത്തിക്കുകയാണ് ചെയ്തത്. രഹസ്യാന്വേഷണ സംഘം ഇത്, സാധൂകരിക്കാൻ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചതായാണ് അറിയുന്നത്. റിപ്പോർട്ട് എ.ഡി.ജി.പി തലത്തിൽ പരിശോധനക്ക് എത്തിയിട്ടുണ്ടെന്നാണ് മാധ്യമത്തിലെ വാർത്ത. ഈ അന്വേഷണം എങ്ങനെ നടത്തിയെന്നത് ആശങ്കയായി സാംസ്‌കാരിക ലോകത്ത് മാറുന്നു. എംടിയുടെ ഫോണുകൾ ചോർത്തിയോ എന്നതടക്കം സംശയമുണ്ട്.
ബാഹ്യഇടപെടൽ കണ്ടെത്താൻ എംടിയുടെ ഫോൺ രേഖകൾ വിശദമായി പരിശോധിച്ചിട്ടുണ്ടാകാം. ഇതിനൊപ്പം എംടിയുടേയും കുടുംബങ്ങളുടേയും ഫോൺ പിന്നീടുള്ള ദിവസങ്ങളിൽ പൊലീസ് ചോർത്തിയിട്ടുമുണ്ടാകാമെന്നുമുള്ള ആശങ്ക സാഹിത്യ പ്രവർത്തകർക്കിടയിൽ സജീവമാണ്. എംടിയുടെ വാക്കുകളിൽ പോലും ബാഹ്യ പ്രേരണ ആരോപിച്ച് അന്വേഷണം നടത്തുന്നത് ഇനിയാരും സർക്കാരിനെതിരെ ഇത്തരം പ്രസംഗങ്ങൾ നടത്തില്ലെന്ന് ഉറപ്പിക്കാനാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതെല്ലാം ഫാസിസമല്ലേ എന്ന ചോദ്യവും അവർക്കുണ്ട്. എന്നാൽ തൽകാലം കരുതലോടെ മാത്രമേ പരസ്യ പ്രതികരണം നടത്തൂ.
എംടിയുടെ വിമർശനം വന്നതോടെ കാപ്സ്യൂൾ ഇറക്കിയത് പിണറായിയെ കുറിച്ചല്ലെന്നായിരുന്നു. പാർട്ടി കമ്മറ്റി കൂടിയപ്പോൾ തീരുമാനിച്ചത് പുതുമയില്ലാത്ത ആരോപണമെന്നം പ്രതികരിക്കേണ്ടെന്നും. ഇതിനെല്ലാം ശേഷമാണ് എം ടിയുടെ ആരോപണം പിണറായിയെ തന്നെ ലക്ഷ്യവച്ചാണെന്നും അതിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നും രഹസ്യാന്വേഷണവും നടത്തിയത് എന്നതാണ് ശ്രദ്ധേയം. പ്രസംഗ വിവാദത്തിന് പിന്നിൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകരിൽ ചിലരുടെ പങ്കുണ്ടെന്നായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം ആരോപിച്ചത്. ഇഎംഎസ് സമാരാദ്ധ്യനായത് എങ്ങനെയെന്ന് വിവരിച്ച് ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കണ്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടിയുടെ പ്രസംഗം.
ഇത് വിവാദമാക്കിയതിന് പിന്നിൽ സിപിഎമ്മിലെ ചിലരാണെന്നായിരുന്നു പാർട്ടിക്കുള്ളിൽ വിമർശനം. പിണറായി വിജയനെ പ്രകീർത്തിച്ച് തിരുവാതിരകളിയും സംഗീത ആൽബവുമൊക്കെ ഇറങ്ങിയത് ഏറെ വിവാദമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം ഉയർന്നത്.
എം ടിയുടെ പ്രസംഗത്തിന്റെ പൂർണരൂപം...
ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വർഷം ഞാൻ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വർഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗ്ഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാൽ, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി.
ഐതിഹാസിക വിപ്ലവത്തിലൂടെ സാറിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം സംഭവിക്കാൻ പോകുന്നു എന്ന് ഫ്രോയിഡിന്റെ ശിഷ്യനും മനഃശാസ്ത്രജ്ഞനും മാർക്സിയൻ തത്വചിന്തകനുമായിരുന്ന വിൽഹെം റീഹ് 1944- ൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്ലിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്ന് റീഹ് വീണ്ടും വീണ്ടും ഓർമിപ്പിച്ചു. വ്യവസായം സംസ്‌കാരം ശാസ്ത്രം എന്നീ മേഖലകളുടെ പ്രവർത്തനത്തെ അമിതാധികാരമുള്ള മാനേജമെന്റുകളെ ഏൽപ്പിക്കുമ്പോൾ അപചയത്തിന്റെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം അപായസൂചന നൽകി.
വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം. ആൾക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്യം ആർജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഓദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആൾക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനിൽപ്പുള്ളൂ എന്നും റീഹിനേക്കാൾ മുൻപ് രണ്ടു പേർ റഷ്യയിൽ പ്രഖ്യാപിച്ചു - എഴുത്തുകാരായ ഗോർക്കിയും ചെഖോവും.
തിന്മകളുടെ മുഴുവൻ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെ മേൽ കെട്ടിവച്ച് പൊള്ളയായ പ്രശംസകൾ നൽകിയും, നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവർ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യൻ സമൂഹമാണ് അവർ സ്വപ്നം കണ്ടത്. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്റെ ലക്ഷ്യമെന്ന് മാർക്സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവർ ഓർമിപ്പിച്ചു.
സമൂഹമായി റഷ്യൻ ജനങ്ങൾ മാറണമെങ്കിലോ? ചെഖോവിന്റെ വാക്കുകൾ ഗോർക്കി ഉദ്ധരിക്കുന്നു: 'റഷ്യക്കാരൻ ഒരു വിചിത്ര ജീവിയാണ്. അവൻ ഒരീച്ചപോലെയാണ്. ഒന്നും അധികം പിടിച്ചു നിർത്താൻ അവനാവില്ല. ഒരാൾക്ക് ഒരു നല്ല ജീവിതം വേണമെങ്കിൽ അധ്വാനിക്കണം. സ്നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം. അത് നമുക്ക് ചെയ്യാനറിയില്ല. വാസ്തുശില്പി രണ്ടോ മൂന്നോ നല്ല വീടുകൾ പണിതു കഴിഞ്ഞാൽ ശേഷിച്ച ജീവിതകാലം തീയേറ്റർ പരിസരത്തു ചുറ്റിത്തിരിഞ്ഞു കഴിക്കുന്നു. ഡോക്ടർ പ്രാക്ടീസ് ഉറപ്പിച്ചു കഴിഞ്ഞാൽ സയൻസുമായി ബന്ധം വിടർത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെയും ഞാൻ കണ്ടിട്ടില്ല. ഒരു വിജയകരമായ ഡിഫെൻസ് നടത്തി പ്രശസ്തനായിക്കഴിഞ്ഞാൽ പിന്നെ സത്യത്തെ ഡിഫെൻഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്.'
1957-ൽ ബാലറ്റ് പെട്ടിയിലൂടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും, ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്.
അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും, അദ്ദേഹത്തിന് കേരളത്തെപ്പറ്റി, മലയാളിയുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നു. സമൂഹത്തിന്റെ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിർത്തണമെന്ന് ശഠിച്ചുകൊണ്ടിരുന്നത്.
സാഹിത്യ സമീപനങ്ങളിൽ തങ്ങൾക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ചിലർ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ തെറ്റുപറ്റി എന്ന് തോന്നിയാൽ അത് സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവിതമണ്ഡലങ്ങളിൽ ഒരു മഹാരഥനും ഇവിടെ പതിവില്ല. അഹംബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്. എതിരഭിപ്രായക്കാരെ നേരിടാൻ പറ്റിയ വാദമുഖങ്ങൾ തിരയുന്നതിനിടക്ക്, സ്വന്തം വീക്ഷണം രൂപപ്പെടുത്താനുള്ള തുടക്കമിടാൻ കഴിഞ്ഞു എന്ന് ഇ.എം.എസ് പറയുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്, രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇ.എം.എസ്സിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല.
സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും പറ്റി എന്നോ രൂപംകൊണ്ട ചില പ്രമാണങ്ങളിൽത്തന്നെ മുറുകെ പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കൽപ്പങ്ങൾ നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടി വരുന്നു. എന്റെ പരിമിതമായ കാഴ്ചപ്പാടിൽ, നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ.
കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമർത്തലുകളിൽ നിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇ.എം.എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.


