- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എംടി പ്രസംഗിച്ചത് 13 വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ വരികൾ; കൂട്ടിച്ചേർത്തത് സന്ദർഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികൾ! എംടിയുടേത് സമകാലിക വിമർശനം തന്നെയെന്ന് സ്ഥിരീകരിക്കും തരത്തിൽ ദേശാഭിമാനിയിലും വാർത്ത; ന്യായീകരിക്കാൻ ശ്രമിച്ച് പാർട്ടി പത്രം സത്യം പറയുമ്പോൾ

കൊച്ചി: അധികാരത്തിൽ ഇരിക്കുന്നവർക്കുള്ള ഉപദേശമാണ് എംടി വാസുദേവൻ നായരുടേതെന്ന് സമ്മതിച്ച് ദേശാഭിമാനിയും. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എം ടി വാസുദേവൻ നായർ പറഞ്ഞത് അധികാരത്തെപ്പറ്റി എന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന നിലപാട്. ഇരുപത് വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ അതേവരികളാണ് തെല്ലും വ്യത്യാസമില്ലാതെ എം ടി ചൊവ്വാഴ്‌ച്ച ആവർത്തിച്ചത് എന്നാണ് ദേശാഭിമാനി പറയുന്നത്. ലേഖനത്തിന്റെ ഇമേജ് അടക്കമാണ് ദേശാഭിമാനിയിലെ വാർത്ത. എംടിയുടെ വാക്കുകൾ പിണറായിയെ ലക്ഷ്യമിട്ടല്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് ദേശാഭിമാനി ലക്ഷ്യമിട്ടത്. പക്ഷേ പറഞ്ഞു വന്നപ്പോൾ അത് അധികാരത്തിലുള്ളവർക്കുള്ള ഉപദേശമായി മാറുന്നു.
തൃശൂർ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'തെരഞ്ഞെടുത്ത ലേഖനങ്ങൾ' എന്ന എം ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന് 13 വർഷം മുമ്പ് എംടി എഴുതിയ ലേഖനത്തിലെ വരികളാണ് 'മുഖ്യമന്ത്രിക്കെതിരെ എം ടി വാസുദേവൻ നായർ ആഞ്ഞടിച്ചു' എന്ന നുണയാക്കി മാധ്യമങ്ങൾ വാരി വിതറുന്നതെന്നാണ് ദേശാഭിമാനി പറയുന്നത്. എം ടി പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് 'തെരഞ്ഞെടുത്ത ലേഖനങ്ങൾ' എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചരിത്രപരമായ ഒരാവശ്യം എന്ന തലക്കെട്ടിലാണ് ഈ ലേഖനം. എം എൻ കാരശ്ശേരിയാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്-ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.
സന്ദർഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികളാണ് തുടക്കത്തിലും അവസാനവുമായി ലേഖനത്തിന്റെ ഉള്ളടക്കത്തോട് പ്രസംഗത്തിൽ എം ടി കൂട്ടിച്ചേർത്തത്. ''ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വർഷം ഞാൻ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വർഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു' എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. അവസാനിച്ചപ്പോൾ 'ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു' എന്ന വരിയും ഉൾപ്പെടുത്തിയെന്നും ദേശാഭിമാനി പറയുന്നു. ഈ അവസാന വാക്കാണ് സർക്കാരിനെതിരായ വിമർശനമായി മാറുന്നത്.
എംടി പിണറായി വിജയനെ ആക്രമിക്കാൻ തയ്യാറാക്കിയ പ്രസംഗവുമായി വന്നു എന്ന മാധ്യമ പ്രചരണം തീർത്തും അസംബന്ധമെന്ന് വ്യക്തമാകുകയാണെന്ന് വരുത്തുകായണ് ഈ വാർത്തയുടെ ലക്ഷ്യം. എന്നാൽ സന്ദർഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികളാണ് തുടക്കത്തിലും അവസാനവുമായി ലേഖനത്തിന്റെ ഉള്ളടക്കത്തോട് പ്രസംഗത്തിൽ എം ടി കൂട്ടിച്ചേർത്തത് എന്നും ദേശാഭിമാനി തന്നെ പറയുന്നു. അതായത് ഈ കാലത്തും തന്റെ ലേഖനത്തിലെ ചിന്തകൾ അനിവാര്യമാണെന്ന് എംടി പറയുന്നതായി ദേശാഭിമാനിയും സമ്മതിക്കുന്നു. ഇത് തന്നെയാണ് മാധ്യമങ്ങളും എംടിയുടെ വാക്കുകൾ ചർച്ചയാക്കാനുള്ള പ്രധാന കാരണം. ദേശാഭിമാനി ഓൺലൈനിലെ വിശദീകരണം അങ്ങനെ എംടി വിമർശനത്തിന്റെ സാക്ഷ്യമായി മാറുകയാണ്.
ആരെയും കൂസാത്ത ആ തലയെടുപ്പാണ് അധികാര മുഷ്‌കിനെതിരെ ആഞ്ഞടിച്ചു കോഴിക്കോട്ടു നടത്തിയ എംടിയുടെ പ്രഭാഷണത്തിലും കണ്ടത് എന്ന് മനോരമയും റിപ്പോർട്ട് ചെയ്യുന്നു. വാസ്തവത്തിൽ ഇന്നലെ എംടി വായിച്ചതു പുതിയൊരു പ്രഭാഷണമായിരുന്നില്ല. 2003ൽ പ്രസിദ്ധീകരിച്ച 'സ്‌നേഹാദരങ്ങളോടെ' എന്ന പുസ്തകത്തിൽ 'ചരിത്രപരമായ ഒരാവശ്യം' എന്ന ലേഖനം കാണാം. 'ഇഎംഎസ് എന്ന പ്രതിഭയെക്കുറിച്ച്' എന്ന അടിക്കുറിപ്പും അതിനു ചുവട്ടിലുണ്ട്. 'തിരഞ്ഞെടുത്ത ലേഖനങ്ങൾ' എന്ന സമാഹാരത്തിലും ഈ ലേഖനം ചേർത്തിട്ടുണ്ട്. പ്രഭാഷണത്തിന്റെ തുടക്കത്തിലും അവസാനത്തിലുമുള്ള രണ്ടു വരികൾ മാത്രമാണ് കൂട്ടിച്ചേർത്തത്. ഇടയ്ക്കുള്ള ചില വരികൾ ഒഴിവാക്കുകയും ചെയ്തുവെന്നാണ് മനോരമ പറയുന്നത്.
അധികാരപ്രമത്തതയെക്കുറിച്ച് രണ്ടു പതിറ്റാണ്ടു മുൻപ് താൻ നടത്തിയ നിരീക്ഷണങ്ങൾ ഇന്നും പ്രസക്തമാണെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടാവണം എംടി പുതിയൊരു പ്രസംഗത്തിനു മുതിരാതെ പഴയ ലേഖനം തന്നെ തിരഞ്ഞെടുത്തത്. ആൾക്കൂട്ട മനഃശാസ്ത്രത്തെയും അമിതാധികാര പ്രവണതകളെയും കുറിച്ച് അന്വേഷിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള വിൽഹെം റിഹിനെയും ഏലിയാസ് കനെറ്റിയും പോലുള്ളവരെ ആഴത്തിൽ വായിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത ആളാണ് എംടിയെന്ന് അദ്ദേഹത്തിന്റെ കുറിപ്പുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കടന്നുപോയിട്ടുള്ളവർ തിരിച്ചറിഞ്ഞിട്ടുണ്ടാകും.
ഇഎംഎസിനെ മുൻനിർത്തി എഴുതിയ ഒരു ലേഖനം തന്നെ വീണ്ടും തിരഞ്ഞെടുത്തത് അത് അവസരോചിതമാകുമെന്ന തീർച്ച എംടിക്കുള്ളതുകൊണ്ടായിരിക്കണം. അനാവശ്യമായ ഒരു വാക്കോ വരിയോ വച്ചുപൊറുപ്പിക്കുന്നയാളല്ല എംടിയിലെ പത്രാധിപരും എഴുത്തുകാരനും. അനുചിതമായ ഒരു വാക്കും ആ നാവിൽനിന്നോ പേനയിൽനിന്നോ വന്നതിനു തെളിവുകളുമില്ല.

'ചരിത്രപരമായ ഒരാവശ്യം' എന്ന ലേഖനത്തിൽ എംടി കുറിച്ചത് ഇങ്ങനെ
'57ൽ ബാലറ്റുപെട്ടിയിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. അതോടെ ലക്ഷ്യം നേടിയെന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാകാം. അതൊരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാവുന്നത്. അധികാരത്തിലേറിയതിനു ശേഷമുള്ള നാലു പതിറ്റാണ്ടുകളിലെ ജീവിതകാലത്തും അദ്ദേഹം നിരന്തരമായി ആ യത്‌നം തുടർന്നതുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാവുന്നത്'. ഇഎംഎസിനെ മുൻനിർത്തി ദുരധികാരത്തിന്റെ വിപത്തുകളെക്കുറിച്ച് ഓർമിപ്പിക്കുകയായിരുന്നു എംടി.
'അധികാരത്തിന്റെ പരിവേഷം' എന്ന എംടിയുടെ ലേഖനം ഒരിക്കൽക്കൂടി ആരെങ്കിലും പ്രസിദ്ധീകരിക്കേണ്ടതാണ്. ഏലിയാസ് കാനെറ്റിയുടെ 'ആൾക്കൂട്ടങ്ങളും അധികാരവും' എന്ന പ്രശസ്തമായ ഗ്രന്ഥത്തെ മുൻനിർത്തിയുള്ള വിചാരങ്ങൾ ഇന്നും പ്രസക്തമാണ്. ആ ലേഖനത്തിൽ എംടി ടോൾസ്റ്റോയിയുടെ വരികൾ ഓർമിക്കുന്നുണ്ട്: 'ഞാൻ മനുഷ്യന്റെ മുതുകത്തിരിക്കുന്നു. അവന്റെ കഴുത്ത് ഞെക്കിക്കൊണ്ട് എന്നെ ചുമക്കാൻ അവനെ ശാസിക്കുമ്പോഴും ഞാൻ എന്നോടും മറ്റുള്ളവരോടും ഉറപ്പു പറയുന്നു. അവനെപ്പറ്റി എനിക്കും ദുഃഖമുണ്ട്. അവന്റെ ഭാരം കുറയ്ക്കാൻ ഞാനാഗ്രഹിക്കുന്നു. അതിനുവേണ്ടി പുറത്തുനിന്ന് ഇറങ്ങുക എന്നതൊഴിച്ചുള്ള മറ്റെല്ലാ മാർഗങ്ങളും ഞാൻ നോക്കുന്നുണ്ട്'. സ്വേച്ഛാധിപതിയുടെ ചിന്താഗതിയെപ്പറ്റിയാവാം ടോൾസ്റ്റോയ് ഈ വരികൾ ഓർമിച്ചിരിക്കുകയെന്നും എംടി പറയുന്നു.
ഹെയ്തിയിലെ സ്വേച്ഛാധിപതിയായിരുന്ന പാപ്പ ടോക്ദുവാലിയേർ മരിച്ചുകഴിഞ്ഞിട്ടും അയാളുടെ ശരീരത്തിൽനിന്നു പ്രസരിച്ച ഭയത്തിന്റെ തരംഗങ്ങൾ വലയം ചെയ്തപ്പോൾ ജനങ്ങൾ ഭ്രാന്തിളകിയവരെപ്പോലെ തെരുവിൽ കലാപം സൃഷ്ടിച്ചതിനെക്കുറിച്ച് അദ്ദേഹം എടുത്തെഴുതുന്നുണ്ട്. റോമൻ ചരിത്രത്തിൽനിന്ന് ജോസഫസ്സിന്റെ കഥയും കാനെറ്റി പറയുന്നുണ്ട്. ഭീഷണികൾ തന്റെ അടുത്തെത്താതിരിക്കാൻ ശ്രദ്ധിക്കുന്ന അധികാരിയെക്കുറിച്ചുള്ള കാനെറ്റിയുടെ വരികൾ എംടി ഉദ്ധരിക്കുന്നു: 'എതിർപ്പിനെ വെല്ലുവിളിക്കാനും നേരിടാനും ഒരുങ്ങാതെ ഏറ്റുമുട്ടലിൽ താൻ തോൽക്കുമെന്നറിഞ്ഞ് അയാൾ ഒഴിഞ്ഞുമാറുന്നു. ആപത്ത് അടുത്തേക്കു വരുമ്പോൾ അകലെനിന്നും കാണാൻ പാകത്തിൽ അയാൾ തന്റെ ചുറ്റും ശൂന്യമായ ഒരു സ്ഥലം സൃഷ്ടിക്കുന്നു'.

ഈ ഗ്രന്ഥവും ഗ്രന്ഥകാരനും ഇവിടെ ഇന്നും വേണ്ടത്ര അറിയപ്പെടാത്തതെന്തെന്നു ചോദിച്ചുകൊണ്ട് ലേഖനം അവസാനിപ്പിക്കുന്ന എംടി അതിനുമുൻപ് ഒരിക്കൽക്കൂടി കാനെറ്റിയെ ഉദ്ധരിക്കുന്നു: 'അയാളെ (അധികാരിയെ) സ്വന്തം സങ്കേതത്തിൽനിന്നു പുറത്തുകൊണ്ടുവന്ന് അയാളെന്താണ് എന്നും ആരായിരുന്നു എന്നും കാണിക്കുവാനാണ് ഞാൻ ശ്രമിച്ചത്. അയാൾ ചിലപ്പോൾ വീരനായകനായി വാഴ്‌ത്തപ്പെടുന്നു. ഭരണാധിപനായി അനുസരിക്കപ്പെടുന്നു. പക്ഷേ അടിസ്ഥാനപരമായി എന്നും അയാൾ ഇതായിരുന്നു. അയാളുടെ വംശം നശിച്ചിട്ടില്ല. അയാളുടെ അദ്ഭുതകരമായ ചില വിജയങ്ങൾ നമ്മുടെ കാലഘട്ടത്തിലുണ്ടായി. മാനുഷികമൂല്യത്തെ സ്‌നേഹിച്ച ജനതയ്ക്കിടയിൽ വച്ചു പോലും. അയാളുടെ പ്രശസ്തിയുടെ പ്രഭാവലയവും പ്രച്ഛന്നവേഷവും നീക്കി, അയാളെ ശരിക്കും കാണാനുള്ള കരുത്ത് നാമാർജിക്കുന്നതുവരെ അയാൾ നിലനിന്നുകൊണ്ടേയിരിക്കും'.
അമിതാധികാരത്തെക്കുറിച്ചും അതിന്റെ ഭീഷണമായ പ്രയോഗങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന ആൾക്കൂട്ട വിഭ്രാന്തികളെക്കുറിച്ചും എംടി വേണ്ടതിലേറെ വായിച്ചിട്ടും മനസ്സിലാക്കിയിട്ടുമുണ്ടെന്നതിന്റെ തീവ്രസാക്ഷ്യങ്ങളിൽ ചിലതു മാത്രമാണിത്. എംടി അമ്പു തൊടുത്തത് ദുരധികാരത്തിനു നേർക്കായിരുന്നു; ഉന്നമാകട്ടെ കിറുകൃത്യവുമായിരുന്നു.




