- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാല് ലക്ഷം രൂപയുടെ വായ്‌പ്പയിൽ ഇളവുതേടി നവകേരള സദസ്സിൽ അപേക്ഷ നൽകി! 515 രൂപ ഇളവ് അനുവദിച്ചതായി പരാതിക്കാരന് അറിയിപ്പ്; ആയിരം രൂപ മുടക്കി നവകേരള സദസ്സിന് പോയാലെന്താ! 515 രൂപ കുറഞ്ഞുകിട്ടിയില്ലേ..! ഇനി ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം; പരിഹസിച്ചു പ്രതിപക്ഷ നേതാക്കൾ

കണ്ണൂർ: നവകേരള സദസ്സിൽ നൽകിയ പരാതികളുടെ മെല്ലെപ്പോക്ക് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. മന്ത്രിമാരും പരിവാരങ്ങളുമായി നടത്തിയ യാത്രയിൽ പരാതികൾ ഇഷ്ടംപോലെ ഉണ്ടെങ്കിലും പരിഹാരം മാത്രം ഇനിയും എത്രയോ അകലെയാണ്. വടക്കൻ ജില്ലകളിൽ ലഭിച്ച പരാതികളിൽ പത്ത് ശതമാനം പോലും തീർപ്പാക്കിയിട്ടില്ല. അതുകൊണ്ട് നവകേരള സദസ്സ് പ്രഹസനമായി മാറാനാണ് സാധ്യതകൾ കൂടുതലും. ഇതിനിടെയാണ് പരിഹരിക്കപ്പെട്ട പരാതികളുടെ അവസ്ഥയും സൈബറിടത്തിൽ ചിരി പടർത്തുന്നത്.
നവകേരള സദസ്സിൽ നൽകിയ പരാതിയിൽ കൈക്കൊണ്ട നടപടിയാണ് പരിഹാസത്തിന് ഇടയാക്കുന്നത്. വീട നന്നാക്കാൻ കേരളബാങ്കിന്റെ ശാഖയിൽ നിന്നെടുത്ത വായ്‌പ്പയിൽ ഇളവു തേടി പരാതി നൽകിയ ആൾക്കു ലഭിച്ച അറിയിപ്പാണ് കോമഡിയായി മാറിയത്. നാല് ലക്ഷം രൂപയുടെ വായ്‌പ്പയിൽ ഇളവു തേടി നവകേരള സദസ്സിൽ അപേക്ഷ നൽകിയ ആൾക്ക് 515 രൂപ ഇളവു ചെയ്തു എന്ന അറിയിപ്പാണ് ലഭിച്ചത്. കണ്ണൂർ കിളിയന്തറ സ്വദേശിയാണ് ഒരു ദിവസം പണിയും കളഞ്ഞ് വണ്ടിക്കൂലിയും മുടക്കി നവകേരള സദസ്സിൽ പരാതി നൽകിയപ്പോൾ ലഭിച്ച ഇളവു കേട്ട് ഞെട്ടിയത്.
കേരള ബാങ്കിൽ നിന്നുള്ള അറിയിപ്പു നോട്ടീസ് വാർത്തയായതോടെ സൈബറിടത്തിലും പരിഹാസത്തിന്റെ പ്രളയമാണ്. പ്രതിപക്ഷ നിരയിലെ യുവ നേതാക്കളാണ് പരിഹാസവുമായി രംഗത്തുവന്നത്. നവകേരള സദസ്സിനുമുൻപാകെ സമർപ്പിച്ച പരാതി തീർപ്പാക്കലാണെന്ന പേരിലാണ് ജില്ലാ സഹകരണ സംഘം ജനറൽ ജോയിന്റ് രജിസ്ട്രാറുടെ നോട്ടിസ്. കേരള ബാങ്കിന്റെ ഇരിട്ടി ശാഖയിൽനിന്നാണ് ഇദ്ദേഹം 3,97,731 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഇതിൽ ഇളവ് ആവശ്യപ്പെട്ടായിരുന്നു നവകേരള സദസ്സിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ വായ്പയിൽ ഇളവ് നൽകാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് അറിയിച്ചായിരുന്നു കണ്ണൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നോട്ടിസ്. ആകെ അടയ്ക്കേണ്ട തുകയിൽ 515 രൂപ ഇളവ് അനുവദിച്ചിരിക്കുന്നുവെന്ന് ഇതിൽ പറയുന്നു. ബാക്കി 9,97,216 രൂപ ബന്ധപ്പെട്ട ശാഖയിൽ ഈ മാസം 31നുമുൻപ് അടച്ചു വായ്പാ കണക്ക് തീർപ്പാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ നവകേരള സദസ്സിന്റെ കാര്യക്ഷമത ഇത്രത്തോളമാണെന്ന് പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നേതാക്കളുലത്തി. 515 രൂപയുടെ ഇളവ് ലഭിച്ചില്ലേ, ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം പരിഹസിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും പരിഹാസ പോസ്റ്റിട്ടു. അതിങ്ങനെയാണ്:
''മുഖ്യമന്ത്രിയുടെ ആഡംബര സദസ്സിൽ 3,97,731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നൽകി.
സദസ്സിൽ പോകാൻ ഓട്ടോക്കൂലി: 150
അപേക്ഷകൾ ഫോട്ടോസ്റ്റാറ്റ്: 50
ഉച്ച വരെ കാത്തുനിന്നപ്പോൾ ചായ, കടി: 30
കുപ്പിവെള്ളം: 15
ആകെ: 245
ലാഭം: 260/
ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം....''
അതേസമയം ആയിരം രൂപ മുടക്കി നവകേരള സദസ്സിന് പോയാലെന്താ! 515 രൂപ കുറഞ്ഞുകിട്ടിയില്ലേ.. മച്ചാനെ അത് പോരളിയാ എന്നായിരുന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ പരിഹാസം.
അതേസമയം നവകേരള സദസ്സിലെ പരാതികൾ കുമിഞ്ഞു കൂടിയ നിലയിലാണ്. യാത്രയിൽ ലക്ഷക്കണക്കിനു പരാതികൾ പൊതുജനങ്ങളിൽനിന്നു ലഭിച്ചെന്നാണു വിവരം. ഈ പരാതികളിൽ തീർപ്പുകൽപ്പിക്കാനാകാതെ കുഴങ്ങുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. സാമ്പത്തിക ഇളവു തേടിയും ഭൂമി ഇടപാടുലമായി ബന്ധപ്പെട്ടും മാറ്റുമാണ് പരാതികൾ കൂടുതലും. ഇതെല്ലാം എങ്ങനെ പരിഹരിക്കുമെന്നാണ് ഉയരുന്ന ചോദ്യം. എന്തായാലും പരാതികളിൽ എത്രകണ്ട് പരിഹാരം കണ്ടു എന്നതും പ്രതിപക്ഷം ആയുധമാക്കുമെന്നത് ഉറപ്പാണ്.


