- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നവകേരള സദസ്സിൽ ലഭിച്ചത് 6.21 ലക്ഷം പരാതികൾ! മിക്ക പരാതികളും പലവട്ടം സമർപ്പിച്ചിട്ടും തീരുമാനമാകാത്തവ; എങ്ങനെ തീർപ്പാക്കുമെന്ന് എത്തുംപിടിയുമില്ലാതെ ഉദ്യോഗസ്ഥർ; ജില്ലകളിൽ സ്‌പെഷൽ ഓഫിസർമാരെ നിയമിച്ച് വിശദമായ പരിശോധനകൾ നടത്താൻ സർക്കാർ നീക്കം

തിരുവനന്തപുരം: നവകേരള സദസ്സ് പൂർത്തിയാകുമ്പോൾ ലഭിച്ചത് 6.21 ലക്ഷം പരാതികളാണ്. ഈ പരാതികളിന്മേൽ എന്തു തീരുമാനം കൈക്കൊള്ളും എന്നതാണ് ഇനി അറിയേണ്ടുന്ന കാര്യം. 140 നിയോജക മണ്ഡലങ്ങളിൽനിന്നായി ലഭിച്ച പരാതികൾ പൂർണമായും തീർപ്പാക്കുക എളുപ്പമാകില്ലെന്ന് വിലയിരുത്തൽ. പരാതി ബന്ധപ്പെട്ട വകുപ്പുകൾക്കും ഓഫിസുകൾക്കും കൈമാറിയിരിക്കുകയാണ്. എത്ര തീർപ്പാക്കിയെന്ന കണക്ക് പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥർ പറയുന്നത് ഈ പരാതികളിന്മേൽ ഏകപക്ഷീയമായി തീരുമാനം എടുക്കാൻ കഴിയുന്നവയല്ലെന്നാണ്.
പരിഗണിച്ചുവരുന്നതായും കഴിയുന്നത്ര വേഗം തീർപ്പാക്കുമെന്നാണ് വിശദീകരണം. വിവിധ ഓഫിസുകളിലും അധികാര കേന്ദ്രങ്ങളിലും പലവട്ടം സമർപ്പിച്ച് തീരുമാനമാകാത്തവയാണ് ലഭിച്ചവയിൽ വലിയൊരു ശതമാനവും. കോടതി പരിഗണനയിലുള്ള വിഷയങ്ങൾ, സർക്കാർ നയപരമായി തീരുമാനമെടുക്കേണ്ടവ, റവന്യൂ അടക്കം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങൾ തുടങ്ങിയവ പരാതികളിൽപെടും. മിക്കതും വേഗം പരിഹരിക്കാവുന്നതുമല്ല.
റവന്യൂ, തദ്ദേശം തുടങ്ങി പരാതി കൂടുതലായി ലഭിച്ച വകുപ്പുകളിൽ തീർപ്പാക്കലും വൈകാനാണ് സാധ്യത. പരാതകൾ തീർപ്പാക്കാൻ വേണ്ടി ജില്ലകളിൽ സ്‌പെഷൽ ഓഫിസർമാരെ നിയമിക്കുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ സർക്കാർ പരിഗണനയിലുണ്ട്. എത്രപരാതികളിൽ ഇതുവരെ തീർപ്പുണ്ടാക്കിയെന്നത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ല.
സ്‌പെഷ്യൽ ഓഫീസർമാരെ നിയമിച്ച ശേഷം വിവിധ വകുപ്പുകളുമായി ഏകോപനം നടത്താനും കാലവിളംബമില്ലാതെ പരിശോധിച്ച് തീരുമാനമെടുക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. പരാതി സ്വീകരിക്കലല്ല നവകേരള സദസ്സിൽ പ്രധാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യാത്ര വൻ വിജയമാണെന്ന് അവകാശപ്പെടുന്ന സർക്കാറും ഇടതുമുന്നണിയും പരാതികളുടെ ഭാവിയിൽ കൂടുതൽ വിശദീകരണത്തിന് മുതിരുന്നില്ല.
ഏറ്റവുമധികം പരാതി മലപ്പുറം ജില്ലയിൽ നിന്നാണ്; 81,354. തലസ്ഥാന ജില്ലയിൽനിന്ന് മാത്രം 61,533 പരാതി എത്തി. മിക്ക ജില്ലയിൽനിന്നും 40,000 ലധികം പരാതി ലഭിച്ചതായാണ് ഔദ്യോഗിക കണക്ക്. പരിഹാരത്തിനായി വകുപ്പുകൾക്ക് കൈമാറുന്ന പരാതികളിലെ തുടർനടപടി കൃത്യമായി പിന്തുടരുന്നുണ്ടോയെന്നതിൽ ആശങ്ക പങ്കുവെക്കുന്നവരുമുണ്ട്.
പലപരാതികളിലും വേണ്ടത്ര നടപടികളുണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ലൈഫ് വീടിനെക്കുറിച്ചുള്ള പരാതി ഗ്രാമസഭയിൽ ഉന്നയിക്കാനാണ് നിർദ്ദേശം. ജപ്തിസംബന്ധിച്ച പരാതികൾ ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾക്ക് കൈമാറുകയാണ് ചെയ്തത്. കേരള ബാങ്കിന് കൈമാറിയ പരാതിയിൽ നാലുലക്ഷം രൂപയുടെ വായ്പയ്ക്ക് 515 രൂപ ഇളവുനൽകിയെന്നാണ് മറുപടി.
ജില്ലാതലത്തിൽ കളക്ടർമാരാണ് പരാതി പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ഇതിന് പരിമിതികളുണ്ടെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ഓഫീസറെ വെക്കുന്ന കാര്യം പരിഗണിക്കുന്നത്. പ്രഭാതസദസ്സുകളിൽനിന്ന് ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറി.
അതേസമയം നവകേരള സദസ്സിൽ ലഭിച്ച പരാതികൾക്ക് വി.വി.ഐ.പി പരിഗണന നൽകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞിരിക്കുന്നത്. സാധ്യമാകുന്ന നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ നടപടിയെടുക്കും. ജില്ലയിലെ പരാതികൾ 30 ദിവസത്തിനകവും സംസ്ഥാനത്തിലെ പരാതികൾ 60 ദിവസത്തിനകവും പരിഹരിക്കാനാണ് നിർദ്ദേശം.


