കൊച്ചി: സപ്ലൈകോ വിതരണക്കാർക്ക് നൽകാാനുള്ളത് 719 കോടി രൂപയുടെ കടം. സപ്ലൈകോയിലേക്ക് സാധനങ്ങൾ വിതരണം ചെയ്ത അഞ്ഞൂറിലേറെ കമ്പനികൾക്കായാണ് ഇത്രയും വലിയ തുക നൽകാനുള്ളത്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ വിതരണക്കാർക്കാണ് കോടികൾ സപ്ലൈകോയിൽ നിന്നും ലഭിക്കാനുള്ളത്. പണം കിട്ടാതായതോടെ വിവിധ കമ്പനികളും പരിങ്ങലിലായി. അഞ്ചു മാസമായി പണം ലഭിക്കാത്തതിനാൽ ജിഎസ്ടി പോലും അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണു കമ്പനികൾ.

മെയ്‌ മുതൽ സപ്ലൈകോയിലേക്ക് സാധനങ്ങൾ വിതരണം ചെയ്തതതിന്റെ പണമാണ് കമ്പനികൾക്ക് ലഭിക്കാനുള്ളത്. കുടിശിക തുക ഉടൻ നൽകണമെന്നാവശ്യപ്പെട്ടു വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിതരണക്കാർ കേരളപ്പിറവി ദിനത്തിൽ സപ്ലൈകോ ആസ്ഥാനത്തു സൂചനാസമരം നടത്തി. അതേസമയം സപ്ലക്കോയുടെ വിറ്റുവരവ് കുറഞ്ഞതും തിരിച്ചടിയായി. സബ്‌സിഡി സാധനങ്ങൾക്കു മാത്രമായി ഒരു മാസം 50 കോടി രൂപ ആവശ്യമുള്ള സപ്ലൈകോയുടെ ഒരു ദിവസത്തെ വിറ്റുവരവ് ഇപ്പോൾ നാലു കോടി രൂപയാണ്. നേരത്തെ ഇതു 15 കോടി രൂപയായിരുന്നു.

സപ്ലൈക്കോയിൽ നിന്നുള്ള പണം കിട്ടാതായതോടെ വിതരണക്കമ്പനികൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സപ്ലൈകോയിൽ നിന്നുള്ള പണം ഉടൻ കിട്ടിയില്ലെങ്കിൽ കമ്പനികളെ ബാധിക്കും. കഴിഞ്ഞ ആറു മാസത്തിലേറെയായി ബാങ്ക് പലിശ പോലും അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നു കേരള, ആന്ധ്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നു സമരത്തിൽ പങ്കെടുക്കാനെത്തിയ വിതരണക്കാരുടെ പ്രതിനിധികൾ പറഞ്ഞു. ജപ്തി നോട്ടിസുകൾ നിരന്തരം ലഭിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ഇവർ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

ആന്ധ്രപ്രദേശ് ശ്രീലക്ഷ്മി റൈസ് മിൽ ആൻഡ് ഹൈജീനിക് ഫുഡ് ഉടമ ശ്രീനിവാസ് റെഡ്ഢി, അമിത് സത്യൻ (യൂണിബിക് ഫുഡ്‌സ് ഇന്ത്യ), പ്രമോദ് കൃഷ്ണ (ഡെവോൺ ഫുഡ്‌സ്), സെബി ആൽബർട്ട് (ആൽബർട്ട് ആൻഡ് സൺസ്), ബാബുരാജ് (മദീന സ്റ്റാർ) തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.