ഗുരുഗ്രാം: സഹപ്രവർത്തകയുമായി പ്രണയത്തിലാവുക, ഭാര്യ അറിയാതെ യുവതിയെ വിവാഹം കഴിക്കുക, പുതിയ കുടുംബ ജീവിതത്തിലേക്ക് ആദ്യഭാര്യയും കുട്ടിയും കടന്നെത്തുക തുടങ്ങി സിനിമക്കഥകളെ വെല്ലുന്ന ജീവിത സംഭവങ്ങൾക്ക് നടുവിലാണ് ഗുരുഗ്രാമിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന യുവാവ്. കേസിൽ കുരുങ്ങി നിയമനടപടിയിലേക്ക് കടക്കുമായിരുന്ന 'കുടുംബ ജീവിതം' തർക്കരഹിതമായി പരിഹരിച്ച് രണ്ട് കുടുംബത്തിന്റെയും നാഥനായി മാറിയിരിക്കുകയാണ് ഈ യുവാവ്.

വിവാഹം എന്നത് പവിത്രമായ ഒരു ബന്ധമായിട്ടാണ് കണക്കാക്കുന്നത്. ഒരു സമയം ഒരു പങ്കാളി എന്ന ബന്ധമാണ് കൂടുതൽ പേരും പിന്തുടരുന്നത്. എന്നാൽ, ഇവിടെ ഒരു യുവാവ് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചു. രണ്ടുപേർക്കൊപ്പവും സമയം ചെലവഴിക്കുന്നതിനായി ഷെഡ്യൂളും തയ്യാറാക്കിയിരിക്കുകയാണ്.

2018 -ലാണ് ഹരിയാനയിൽ നിന്നുള്ള, ഗുരുഗ്രാമിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന യുവാവ് 28 -കാരിയായ സീമ എന്ന യുവതിയെ വിവാഹം ചെയ്തത്. രണ്ടുപേർക്കും ഒരു മകനും പിറന്നു. എന്നാൽ, 2020 -ൽ കൊറോണ മഹാമാരിയുടെ സമയത്ത് അയാൾ തന്റെ ഭാര്യയേയും കുഞ്ഞിനെയും സീമയുടെ വീട്ടിൽ ഉപേക്ഷിച്ചു പോയി. ലോക്ക്ഡൗൺ തുടർന്ന കാലത്ത് സീമ അവിടെ തന്നെ തന്റെ കുഞ്ഞിനൊപ്പം തുടർന്നു.

എന്നാൽ, അതേസമയം സീമയുടെ ഭർത്താവ് തന്റെ സഹപ്രവർത്തകയുമായി പ്രണയത്തിലാവുകയും ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ സഹപ്രവർത്തകയെ വിവാഹം ചെയ്യാനും ഇയാൾ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ യുവാവിനും ഭാര്യയ്ക്കും ഒരു പെൺകുഞ്ഞും പിറന്നു. പിന്നാലെ, ഭർത്താവ് മറ്റൊരു വിവാഹം ചെയ്തത് സീമ അറിയുകയും അവർ അയാൾക്കെതിരെ കേസ് കൊടുക്കുകയും മകന്റെ ചെലവിനുള്ള പണം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പിന്നാലെ, ദമ്പതികൾ കൗൺസിലിംഗിന് പോവുകയും വീണ്ടും വീണ്ടും വിഷയം ചർച്ച ചെയ്യുകയും ചെയ്തു. യുവാവ് സീമയോട് കുട്ടിയുടെ ചെലവിന് പണം തരില്ലെന്ന് ആവർത്തിക്കുകയായിരുന്നു അവിടെയും. ഒടുവിൽ, മധ്യസ്ഥനും കൗൺസിലറുമായ ഹരീഷ് ദിവാന്റെ നിർദ്ദേശം അനുസരിച്ച് ദമ്പതികൾ ഒരു കരാറിലെത്തി. കരാർ പ്രകാരം യുവാവ് തന്റെ രണ്ട് ഭാര്യമാർക്കും അതിലുള്ള കുട്ടികൾക്കുമായി കൃത്യമായി തന്റെ സമയം ക്രമീകരിക്കാം എന്ന തീരുമാനത്തിലെത്തി.

രണ്ട് ഭാര്യമാർക്കും ഒപ്പം മൂന്ന് മൂന്ന് ദിവസം ഇയാൾ ചെലവഴിക്കും. ഞായറാഴ്ച ദിവസം യുവാവിന് എലോൺ ടൈമാണ്. അതായത് രണ്ട് ഭാര്യമാരും കുട്ടികളും ഒന്നുമില്ലാതെ അയാൾക്ക് വേണ്ടപോലെ ഒറ്റയ്ക്ക് ചെലവഴിക്കാം. മാത്രമല്ല, രണ്ട് ഭാര്യമാർക്കുമായി ഗുരുഗ്രാമിൽ ഓരോ അപാർട്‌മെന്റുകളും ഇയാൾ എടുത്ത് നൽകിയിട്ടുണ്ടത്രെ. എന്തായാലും സമാധാനപരമായി രണ്ട് കുടുംബത്തിന്റെ നാഥനായതിലുള്ള സന്തോഷത്തിലാണ് യുവാവ് ഇപ്പോൾ.