ബാർസലോണ: നികുതി തട്ടിപ്പ് കേസിൽ കൊളംബിയൻ സൂപ്പർ താരം ഷക്കീറയ്ക്ക് ജയിൽവാസം ഒഴിവായി. കേസിൽ പിഴ ശിക്ഷയാണ് ഷക്കീറയ്ക്ക്. പ്രോസിക്യൂഷനും ഷക്കീറയും ധാരണയായതാണ് ജയിൽവാസം ഒഴിവാകാൻ കാരണം.

ഗ്രാമി അവാർഡ് ജേതാവായ ഗായികയ്ക്ക് എട്ടു വർഷത്തെ തടവുശിക്ഷ നൽകണമെന്നാണ് സ്പാനിഷ് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടത്. 2012നും 2014നും ഇടയിൽ നേടിയ വരുമാനത്തിനു നികുതിയടയ്ക്കാതെ സ്‌പെയിൻ സർക്കാരിന് 14.5 ദശലക്ഷം യൂറോ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ആരോപണം. എന്നാൽ 2015ലാണ് സ്‌പെയിനിലേക്കു സ്ഥിരമായി താമസം മാറിയെന്ന് അവകാശപ്പെട്ട ഷക്കീറ ആരോപണം നിഷേധിച്ചു. എന്നാൽ കോടതി നടപടികളുമായി മുമ്പോട്ട് പോയാൽ കേസിൽ ജയിൽ ശിക്ഷ വരുമെന്ന ആശങ്ക സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ അടയ്ക്കാൻ താരം സമ്മതിക്കുന്നത്.

ഏകദേശം 240 മില്യൺ പൗണ്ടിന്റെ ആസ്തിയുള്ള ഗായികയ്ക്ക് ഇന്ന് കോടതിയിൽ പ്രഖ്യാപിച്ച ഇടപാടിന്റെ ഭാഗമായി കുറ്റസമ്മതം നടത്തിയ ആറ് നികുതി തട്ടിപ്പ് കുറ്റകൃത്യങ്ങൾക്ക് 6.4 മില്യൺ പൗണ്ട് (7.3 മില്യൺ യൂറോ) പിഴ ചുമത്തും. 2012 നും 2014 നും ഇടയിൽ സമ്പാദിച്ച വരുമാനത്തിൽ സ്പാനിഷ് സ്റ്റേറ്റിനെ 12.5 മില്യൺ പൗണ്ട് (14.5 മില്യൺ യൂറോ) കബളിപ്പിച്ചെന്നാരോപിച്ച് തന്റെ വിചാരണയുടെ ആദ്യ ദിവസം ഹാജരാകാൻ ആഗോള സൂപ്പർ താരം തിങ്കളാഴ്ച ബാഴ്സലോണ കോടതിയിലെത്തിയിരുന്നു. പിങ്ക് സ്യൂട്ടും സൺഗ്ലാസും ധരിച്ചാണ് എത്തിയത്.പിന്നീട് പ്രോസിക്യൂട്ടർമാരുമായി ഉണ്ടാക്കിയ കരാർ താൻ അംഗീകരിച്ചതായി ഷക്കീരറ കോടതിയെ അറിയിച്ചു. കുട്ടികൾക്ക് വേണ്ടിയാണ് ഈ ഒത്തുതീർപ്പെന്നും അറിയിച്ചു.

2012നും 2014നും ഇടയിൽ ഷക്കീറ എത്രകാലം സ്‌പെയിനിൽ ചെലവഴിച്ചു എന്നതിനെ കേന്ദ്രീകരിച്ചാണ് കേസ് മുമ്പോട്ട് പോയയത്. ഇക്കാലയളവിന്റെ പകുതിയിലേറെ സമയവും രാജ്യത്തു ചെലവഴിച്ചതിനാൽ താരം നികുതി അടയ്ക്കണമെന്നാണ് സ്പാനിഷ് അധികൃതർ പറയുന്നത്. സ്പാനിഷ് ഫുട്‌ബോൾ ക്ലബായ എഫ്സി ബാർസലോണയുടെ മുൻ താരം ജെറാർദ് പീക്കെയുമായുള്ള ബന്ധം 2011ൽ പരസ്യമായതിന് ശേഷം ഷക്കീറ സ്പെയിനിലേക്ക് താമസം മാറിയെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. 2015 വരെ ബഹാമാസിൽ വസതിയുണ്ടായിരുന്നെന്നും വാദമെത്തി.

സ്‌പെയിനിൽ നികുതി അടയ്ക്കാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഷക്കീറ നീങ്ങിയതെന്ന് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. താരത്തിന് എട്ടു വർഷവും രണ്ടു മാസവും തടവും ഏകദേശം 24 ദശലക്ഷം യൂറോ പിഴയും ചുമത്തണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷനുമായി ഗ്രാമി അവാർഡ് ജേതാവ് ഒത്തു തീർപ്പിലെത്തിയത്.

കേസിന്റെ തുടക്കത്തിൽ 2014 വരെ ഷക്കീറ 'നാടോടി ജീവിതം' ആണ് നയിച്ചിരുന്നതെന്നും രാജ്യാന്തര ടൂറുകളിൽനിന്നാണ് സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നേടിയതെന്നും ഷക്കീറയുടെ അഭിഭാഷകർ വാദിച്ചു. 2015 ജനുവരിയിൽ രണ്ടാമത്തെ മകൻ ജനിക്കുന്നതിന് തൊട്ടുമുൻപാണ് താരം ബാർസിലോനയിലേക്ക് സ്ഥിരമായി താമസം മാറിയതെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളിയാൽ ശിക്ഷ ഉറപ്പായിരുന്നു. ഇത് മനസ്സിലാക്കിയാണ് താരം പിഴ അടയ്ക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ദമ്പതികളിൽ ഒന്നായിരുന്ന ഷക്കീറയും ജെറാർദ് പീക്കെയും 2022 ജൂണിലാണ് വേർപിരിഞ്ഞത്. മിലൻ, സാഷ എന്നീ രണ്ട് ആൺമക്കൾക്കൊപ്പം ഏപ്രിലിൽ ഷക്കീറ മയാമിയിലേക്ക് താമസം മാറി. ഈ മക്കൾക്കൊപ്പം കഴിയാണാണ് ഷക്കീറ കേസൊഴിവാക്കുന്നത്.