ബെംഗളൂരു: മെട്രോ ട്രെയിനിലെ യാത്രക്കിടെ കോളജ് വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡിറ്റിൽ പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തായ പെൺകുട്ടി. ബെംഗളൂരു മെട്രോയിൽ തിരക്കേറിയ സമയത്തുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ പങ്കുവെച്ചത്.

സാധാരണയായി ബസ്സിൽ യാത്ര ചെയ്യാറുള്ള വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം മെട്രോയിലാണ് കോളേജിലേക്ക് പോയത്. രാവിലെ 8.50 ഓടെ മജെസ്റ്റികിൽ എത്തിയപ്പോൾ പതിവിലും കൂടുതൽ തിരക്കുണ്ടായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉത്തരവാദിത്തമുണ്ടായിരുന്നവർ ഇതൊന്നും ശ്രദ്ധിച്ചില്ല. ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിവിട്ടെന്ന് പെൺകുട്ടി കുറിച്ചു.

വൈകാതെ തന്റെ സുഹൃത്തിന് എന്തോ അസ്വസ്ഥത തോന്നി. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. തൊട്ടുപിന്നിൽ നിന്ന ചുവന്ന ഷർട്ട് ധരിച്ചയാൾ തന്റെ പിറകുവശത്ത് സ്പർശിച്ചതും കടന്നുപിടിച്ചതും വിദ്യാർത്ഥിനി തിരിച്ചറിഞ്ഞു. ഉടനെ പെൺകുട്ടി തിരിഞ്ഞുനിന്ന് ഉച്ചത്തിൽ അലറിവിളിച്ചു. സഹായത്തിനായി കരഞ്ഞു. എന്നാൽ ആരും വകവെച്ചില്ല. അതിനിടെ അയാൾ ആൾക്കൂട്ടത്തിനിടെയിലൂടെ രക്ഷപ്പെടുകയും ചെയ്തു.

ഈ സംഭവം തന്റെ കൂട്ടുകാരിയെ പരിഭ്രാന്തയാക്കിയെന്നും അതിന്റെ ആഘാതത്തിലാണ് ഇന്നും അവളെന്നും സുഹൃത്ത് കുറിച്ചു. ഇനി എന്താണ് ചെയ്യാനാവുക എന്നും പെൺകുട്ടി ആരാഞ്ഞു. ആ ദൃശ്യങ്ങൾ കിട്ടുമോയെന്നും മെട്രോയ്ക്കുള്ളിൽ സിസിടിവി ക്യാമറകളുണ്ടോയെന്നും പെൺകുട്ടി ചോദിച്ചു. നിരവധി പേർ പ്രതികരണവുമായി എത്തി.

മെട്രോയിലെ തിരക്കും ആൾക്കൂട്ടവും മുതലെടുത്ത് ഇത്തരം നാണംകെട്ട പ്രവൃത്തികൾക്കു മുതിരുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ എന്തു ചെയ്യാനാകുമെന്ന ചോദ്യത്തോടെയാണ് പോസ്റ്റ്. ഇതിനായി ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കാൻ എന്താണ് മാർഗമെന്നും പോസ്റ്റിൽ ആരായുന്നുണ്ട്. ഒട്ടേറെപ്പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

മെട്രോ പൂർണമായി ക്യാമറ നിരീക്ഷണത്തിലാണെന്നും അതിനാൽ ഉടനെ സ്റ്റേഷൻ മാനേജരെ ബന്ധപ്പെടാനും ഒരാൾ നിർദേശിച്ചു. എത്രയും പെട്ടെന്ന് പരാതിപ്പെടാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉറപ്പാക്കാനും ചിലർ നിർദേശിച്ചു. ഇത് സാധാരണ സംഭവമല്ലേ പരാതിപ്പെട്ടിട്ടൊന്നും കാര്യമില്ലെന്ന് പറയുന്നവരെ അവഗണിക്കാനാണ് ഒരാൾ ആവശ്യപ്പെട്ടത്. പെൺകുട്ടിക്ക് മാനസിക പിന്തുണ നൽകണമെന്നും എത്രയും പെട്ടെന്ന് ആഘാതത്തിൽ നിന്ന് കരകയറട്ടെയെന്നും ചിലർ ആശംസിച്ചു.

യുവതിയുടെ റെഡിറ്റ് പോസ്റ്റ് ഇങ്ങനെ:

ഹായ്. സാധാരണയായി ബസിൽ കോളജിലേക്കു പോകുന്ന എന്റെ സുഹൃത്ത്, ഇന്ന് മെട്രോയിൽ പോകാൻ തീരുമാനിച്ചു. രാവിലെ 8.50ന്, നല്ല തിരക്കുള്ള സമയത്താണ് അവൾ മെട്രോയിൽ കയറിയത്. ട്രെയിനിൽ പതിവിലും തിരക്കായിരുന്നു. പൊതുവേ ട്രെയിനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള സ്ത്രീ, ഇന്ന് പതിവിലും ആളുകളെയാണ് ട്രെയിനിൽ കയറാൻ അനുവദിച്ചത്.

യാത്രയ്ക്കിടെ എന്റെ സുഹൃത്തിന് ആകെ അസ്വസ്ഥത അനുഭവപ്പെട്ടു. തന്റെ തൊട്ടുപിന്നിൽ നിൽക്കുന്ന ചുവന്ന ഷർട്ടിട്ട വ്യക്തി, ട്രെയിനിലെ തിരക്കും ബഹളും മുതലെടുത്ത് തന്റെ പിന്നിൽ സ്പർശിക്കുകയും പിടിക്കുകയും ചെയ്യുന്നതായി അവൾ മനസ്സിലാക്കി. അയാളുടെ നഖം തന്റെ പിന്നിൽ ആഴ്ന്നിറങ്ങുന്നതുപോലെയാണ് അവൾക്ക് അനുഭവപ്പെട്ടത്.

എന്താണ് സംഭവിക്കുന്നത് തുടക്കത്തിൽ അവൾക്കു മനസ്സിലായിരുന്നില്ല. കാര്യം മനസ്സിലാക്കി അവൾ തിരിഞ്ഞുനോക്കിയപ്പോഴേയ്ക്കും അക്രമി അവിടെനിന്നും രക്ഷപ്പെട്ടു. അയാളെ പിടികൂടുന്നതിനായി എന്റെ സുഹൃത്ത് അലറിവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്‌തെങ്കിലും ആരും അനങ്ങിയില്ല.

ആ അക്രമിയെ കണ്ടെത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അയാളുടെ കപടമുഖം പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാനും ഞാൻ തയാറാണ്. അക്കാര്യത്തിൽ എന്നെ സഹായിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ? ട്രെയിനിലും മെട്രോ സ്റ്റേഷനിലുമുള്ള സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നവയാണോ? ആ ദൃശ്യങ്ങൾ കിട്ടാൻ വഴിയുണ്ടോ? ദയവായി സഹായിക്കണം.

അവൾ ആകെ തകർന്ന അവസ്ഥയിലാണ്. എനിക്കും ആലോചിക്കുമ്പോൾ ഭ്രാന്തു വരുന്നു. മാത്രമല്ല, ഞങ്ങൾ നിസഹായരുമാണ്. ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് അറിയാവുന്നവർ ദയവു ചെയ്ത് പറഞ്ഞുതരണം.