- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എല്ലാം 'നവകേരള'ത്തിന് വേണ്ടി! നവകേരള സദസ്സിനായി സ്‌കൂളിന്റെ മതിലും കൊടിമരവും പൊളിക്കണം; ഗ്രൗണ്ടിലേക്ക് ബസ് ഇറക്കുന്നതിനായി റാമ്പ് വീതി കൂട്ടണം; സ്റ്റേജ് പൊളിച്ചുനീക്കണം; ആവശ്യമുന്നയിച്ച് സംഘാടക സമിതി; പെരുമ്പാവൂർ നഗരസഭയ്ക്ക് കത്തുനൽകി
കൊച്ചി: നവകേരള സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിക്കണമെന്ന ആവശ്യവുമായി സംഘാടക സമിതി. സ്‌കൂൾ മതിലിനൊപ്പം പഴയ സ്റ്റേജും കൊടിമരവും പൊളിക്കണമെന്നും ആവശ്യമുണ്ട്. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.
നവകേരള സദസ്സിലേക്ക് എത്തുന്ന പരാതിക്കാർക്കായി മൂന്നു മീറ്റർ വീതിയിൽ മതിൽ പൊളിക്കണം, ഗ്രൗണ്ടിലേക്ക് ബസ് ഇറക്കുന്നതിനായി റാമ്പ് വീതി കൂട്ടണം, സ്‌കൂളിനു മുന്നിലെ കൊടിമരം നീക്കംചെയ്യണം, കൊടിമരത്തിനു മുന്നിലെ മരച്ചില്ലകൾ വെട്ടി മാറ്റുണം, ജീർണാവസ്ഥയിലുള്ള കോൺക്രീറ്റ് സ്റ്റേജ് പൊളിച്ചുനീക്കണം എന്നീ നിർദ്ദേശങ്ങളാണ് കത്തിലുള്ളത്. ഇതിൽ മതിലും കൊടിമരവും പുനർനിർമ്മിച്ച് നൽകുമെന്ന് കത്തിൽ പിന്നീട് എഴുതിച്ചേർത്തിട്ടുണ്ട്.
സ്‌കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്നാണ് കത്തിലെ ആവശ്യം. പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിനു ശേഷം പുനർനിർമ്മിക്കുമെന്നും കത്തിൽ സംഘാടക സമിതി വ്യക്തമാക്കുന്നു.
തിരൂരിലേതിന് സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് സ്‌കൂളിനകത്ത് കയറുന്നതിന് വേണ്ടിയാണ് മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെടുന്നത്. സ്‌കൂളിന്റെ മുൻവശത്തെ കൊടിമരം നീക്കം ചെയ്യുന്നതിന് പുറമെ ഇതിനോട് ചേർന്നുള്ള മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണമെന്നും ആവശ്യമുണ്ട്. പഴയ കോൺക്രീറ്റ് സ്റ്റേജാണ് മൈതാനത്തുള്ളത്. ഇത് പൊളിച്ചു നീക്കണം. മൈതാനത്തേക്ക് ബസിറങ്ങുന്നതിനായി ഈ വഴിയുടെ വീതി മൂന്ന് മീറ്ററായി വർധിപ്പിക്കണം എന്നിങ്ങനെ അഞ്ച് ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, കത്തിൽ പറയുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാനാവില്ലെന്ന് പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ് പറഞ്ഞു. നിലവിൽ സ്‌കൂളിലേക്ക് പ്രവേശിക്കാൻ ആവശ്യമായ സൗകര്യങ്ങളുണ്ട്. മതിലും കൊടിമരവും പൊളിക്കുന്നത് അനാവശ്യമാണെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി. നഗരസഭാ സെക്രട്ടറി അവധിയിലായതിനാൽ ഇക്കാര്യം സംസാരിക്കാനായിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ സെക്രട്ടറിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ജയിച്ച മണ്ഡലമാണ് പെരുമ്പാവൂർ. എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻ എൽദോസ് കുന്നപ്പിള്ളിലാണ് ഇവിടെ എംഎൽഎ. നവ കേരള സദസ്സിൽ സഹകരിക്കേണ്ടെന്നാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം. എംഎൽഎ ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ് ബാബു ജോസഫ് എന്നയാൾ സംഘാടക സമിതിയുടെ അധ്യക്ഷനായത്. പൊളിക്കുന്ന മതിലും കൊടിമരവും പുതുക്കി പണിയുമെന്ന ഉറപ്പാണ് സംഘാടക സമിതി നൽകിയിരിക്കുന്നത്. നേരത്തെ തിരൂരിലും സ്‌കൂൾ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.




