- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആറു വയസ്സുകാരിയുടേതു കൊലപാതകം തന്നെ; തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റി; വിശ്വാസ്യത സംശയകരം; കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിധിപകർപ്പിൽ; ജനങ്ങൾ വളഞ്ഞതോടെ കോടതി വളപ്പിൽ നിന്നും പ്രതിയേയും കൊണ്ട് ഓടി പൊലീസ്

ഇടുക്കി: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ ആറു വയസ്സുകാരിയുടേതുകൊലപാതകം തന്നെയെന്ന് കോടതിയുടെ വിധിപകർപ്പിൽ. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും വിശ്വാസ്യത സംശയകരമാണെന്നും കോടതി പറയുന്നു. വണ്ടിപെരിയാർ കേസിലെ വിധി പകർപ്പിലാണ് കോടതിയുടെ നിരീക്ഷണം. ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടിരുന്നു.
കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണം ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചത്. തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്. വിരളടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്.
പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടുവെന്നും കോടതി വിധിപകർപ്പിൽ പറയുന്നു. അതേസമയം, ലൈംഗിക ചൂഷണം നടന്നെന്നും ഉള്ള വാദം കോടതി അംഗീകരിക്കുന്നുണ്ട്.
കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്.
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ വെറുതെ വിട്ട കോടതിവിധിയിൽ അപ്പീൽ പോകുമെന്ന് പൊലീസ്. പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പൊലീസ് അറിയിച്ചു.
പ്രതി മൂന്നു വയസു മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കൾ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാർ സി ഐ ആയിരുന്ന ടി ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
കോടതിയിൽ പൊലീസ് നിരത്തിയതു കൃത്രിമ സാക്ഷികളെയാണെന്നും യഥാർഥ പ്രതികളെ കണ്ടെത്താൻ പുനരന്വേഷണം വേണമെന്നുമായിരുന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്. 2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. പ്രതിക്കെതിരെ പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടു പേരും എസ് സി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല.
കേസിൽ ചുരക്കുളം എസ്റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ടതിന് പിന്നാലെ കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതിയിൽ രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെ, പ്രതിയെ പുറത്തെത്തിക്കാൻ പൊലീസ് പെടാപ്പാട് പെട്ടു.
കോടതിക്ക് പുറത്ത് പ്രതിക്ക് പിന്നാലെ ജനങ്ങൾ ആക്രോശിച്ച് വളഞ്ഞതോടെ പ്രതിയേയും കൊണ്ട് ഓടുകയായിരുന്നു പൊലീസ്. പൊലീസ് ജീപ്പിന് ചുറ്റും ജനങ്ങൾ തെറിവിളിയും ബഹളവുമായി തടിച്ചുകൂടിയതോടെ വളരെ പാടുപെട്ടാണ് പൊലീസിന് പ്രതിയുമായി പോകാനായത്.


