കൽപ്പറ്റ: വയനാട് വാകേരിയിൽ കെണിയിലൂടെ പിടികൂടിയ നരഭോജി കടുവയെ സുൽത്താൻ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്നും ചികിത്സക്കുശേഷം മൃഗശാലയിലേക്ക് മാറ്റുന്നത് ഉൾപ്പെടെ പരിഗണിക്കുമെന്നുമുള്ള അധികൃതരുടെ ഉറപ്പിനെതുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കടുവയെ വെടിവച്ചുകൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

ഇന്ന് ഉച്ചയോടെയാണ് വാകേരി കൂടല്ലൂരിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ഉച്ചയ്ക്കുശേഷം 2.30 മുതൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെതുടർന്ന് കടുവയെ ഇതുവരെ അവിടെനിന്ന് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. മാനന്തവാടി സബ് കളക്ടർ മിസൽ സാഗർ ഭരത് ഉൾപ്പെടെ എത്തി നടത്തിയ ചർച്ചക്കൊടുവിൽ രാത്രി എട്ടുമണിയോടെയാണ് കടുവയെയും വഹിച്ചുള്ള വനംവകുപ്പിന്റെ കോൺവോയ് കുപ്പാടിയിലേക്ക് പുറപ്പെട്ടത്.

കടുവയെ സുൽത്താൻ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിൽ എത്തിച്ചശേഷം ആരോഗ്യപരിശോധന നടത്തും. കടുവയുടെ മുഖത്തും മറ്റിടങ്ങളിലും വലിയ രീതിയിലുള്ള പരിക്കുണ്ട്. 13 വയസുള്ള കടുവയാണ് കെണിയിലായത്. വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.മൃഗപരിപാലന കേന്ദ്രത്തിൽ കടുവയ്ക്ക് ചികിത്സ നൽകിയശേഷം പിന്നീട് തൃശ്ശൂരിലെ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത.

തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുന്ന കാര്യമാണ് അധികൃതർ പരിഗണിക്കുന്നത്. നിലവിൽ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിൽ സ്ഥലപരിമിതിയുണ്ട്. നേരത്തെ പിടികൂടിയ കടുവകൾ ഇവിടെയുണ്ട്. ഇതിനാൽ ഒരു കടുവയെ കൂടി ഇവിടെ പാർപ്പിക്കാനുള്ള സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് തൃശ്ശൂരിലേക്ക് മാറ്റുന്ന കാര്യം അധികൃതർ പരിഗണിക്കുന്നത്.

സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ തുടങ്ങിയ ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടുകാർക്കൊപ്പം നേരത്തെ പ്രതിഷേധിച്ചിരുന്നു. കൂട്ടിലായ കടുവയെ കൊണ്ടുപോകുന്ന വനംവകുപ്പിന്റെ വാഹന വ്യൂഹം തടഞ്ഞുകൊണ്ട് കുത്തിയിരുന്നുള്ള പ്രതിഷേധമാണ് നടത്തിയത്. മാനന്തവാടി സബ് കളക്ടർ മിസൽ സാഗർ ഭരത് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു.

മൂടക്കൊല്ലി കൂടല്ലൂർ സ്വദേശിയായ ക്ഷീര കർഷകൻ പ്രജീഷിനെ കടുവ കടിച്ചുകൊന്ന സംഭവം നടന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലായത്. കോളനിക്കവലയ്ക്ക് സമീപം കാപ്പി തോട്ടത്തിൽ വച്ച കൂട്ടിലാണ് രണ്ടുമണിയോടെ കടുവ കയറിയത്. സംഭവത്തിന് പിന്നാലെയാണ് വെടിവച്ചു കൊല്ലണം എന്നാവശ്യപ്പെട്ടു നാട്ടുകാർ കടുവയുമായുള്ള കോൺവോയ് തടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി കടുവയ്ക്കായി മേഖലയിൽ വലിയ തെരച്ചിലാണ് വനംവകുപ്പ് നടത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് വിശന്നു വലഞ്ഞ കടുവ ഒടുവിൽ കൂട്ടിൽ കയറിയത്. സ്ഥലത്ത് കൂടുതൽ പൊലീസ് എത്തിയിരുന്നു.

കടുവയെ മയക്കിയശേഷം സുൽത്താൻ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് വനംവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ, കടുവയെ വെടിവച്ചുകൊല്ലണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു നാട്ടുകാർ. കൂട്ടിലായ കടുവയുടെ മുഖത്ത് ഉൾപ്പെടെ ആഴത്തിലുള്ള മുറിവുണ്ട്. പരിക്കേറ്റതിനെതുടർന്ന് അവശനിലയിലായ കടുവയ്ക്ക് ചികിത്സ ഉൾപ്പെടെ നൽകേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്.