കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ തുറക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തമിഴ്‌നാട്ടിലും കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ തീരുമാനെടുക്കുക ആയിരുന്നു. രാവിലെ പത്തുമുതൽ സ്പിൽവേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ അണക്കെട്ടിലേക്ക് വെള്ളം ഒഴുകി എത്തുകയായിരുന്നു. ഇതോടെ ജലനിരപ്പ് നിമിഷങ്ങൾക്കകം ഉയർന്നു. ഇതൊടെ ഡാം തുറക്കാൻ അധികൃതർ തീരുമാനമെടുത്തു.

ജലനിരപ്പ് ഇന്നലെ വൈകിട്ട് 138 അടി പിന്നിട്ടതോടെ രണ്ടാം ഘട്ട മുന്നറിയിപ്പ് നൽകി. അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറന്നാകും വെള്ളം പെരിയാറിലേക്ക് ഒഴുക്കുക. സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നുവിടുമെന്നാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതേ തുടർന്ന് പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ആലടി, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി സംഭരണിയിലേക്ക് ആറ് മണിക്കൂർ കൊണ്ട് വെള്ളമെത്തും.

അതേസമയം പെരിയാർ നദിയിൽ ജലനിരപ്പ് താഴ്ന്നുനിൽക്കുന്നതിനാൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ സെക്കൻഡിൽ 15,000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കൻഡിൽ 1560 ഘനയടി വെള്ളമാണ് സെക്കൻഡിൽ കൊണ്ടുപോകുന്നത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ അതിവേഗത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത്. രാവിലെ 3.30-ന് 136 അടിയിലെത്തിയ ജലനിരപ്പ് പതിനൊന്നോടെ 137.5 അടിയിലെത്തി. വൈകീട്ട് നാലിന് ജലനിരപ്പ് 138 അടിയായി. ഇതോടെ തമിഴ്‌നാട് രണ്ടാം മുന്നറിയിപ്പും ഇടുക്കി ജില്ലാ ഭരണകൂടത്തിന് കൈമാറി. വരും മണിക്കൂറിൽ മഴ ശക്തമായാൽ ജലനിരപ്പ് അതിവേഗം ഉയരും.

ഇതോടെയാണ് ചൊവ്വാഴ്ച മുല്ലപ്പെരിയാറിൽനിന്ന് പുറത്തേക്ക് ഒഴുക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ജലനിരപ്പ് 142 അടിയിലേക്കെത്തിയാൽ 2000 ഘനയടി തമിഴ്‌നാട്ടിലേക്കും ബാക്കി കേരളത്തിലേക്കും തുറന്നുവിടാനാണ് തമിഴ്‌നാടിന്റെ തീരുമാനം. കുമളിയിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തോട് ചേർന്നുള്ള തമിഴ്‌നാട് വനമേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ശേഖരിക്കുന്ന വൈഗ ഡാമിൽ പരമാവധി സംഭരണ ശേഷി 71, ഇപ്പോൾ ജലനിരപ്പ് 69 അടിയെത്തി.