- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗവർണർ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാൻ കഴിയുമോയെന്ന് വെല്ലുവിളി; ഭാര്യാ പിതാവിനെ ഒറ്റയ്ക്ക് വിടാൻ ധൈര്യമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസിനോടും ചോദ്യം; പിന്നാലെ കുഴൽനാടന് പൊലീസ് മർദ്ദനം; കെ. എസ്. യു മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെ എസ് യു പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. പൊലീസ് ലാത്തിച്ചാർജിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പരിക്കേറ്റു. ഇന്നലെ യൂത്ത് കോൺഗ്രസ് സമരവും സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം സൃഷ്ടിച്ചിരുന്നു. ഇന്നലെ പൊലീസ് പരമാവധി സംയമനം പാലിച്ചു. എന്നാൽ കെ എസ് യു സമരത്തിൽ അതുണ്ടായില്ല.
സംഘർഷത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു.മാർച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോർഡുകളും പ്രവർത്തകർ അടിച്ചു തകർത്തു. പ്രതിഷേധം തുടരുന്നതിനിടെ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനും ഉൾപ്പെടെ പരിക്കേറ്റു. പെൺകുട്ടികൾക്കും പരിക്കേറ്റു. കുഴൽനാടന്റെ പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് ലാത്തിചാർജ് ആരംഭിച്ചതെന്ന് കെഎസ് യു പ്രവർത്തകർ ആരോപിച്ചു. ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയതെന്നും പ്രവർത്തകർ ആരോപിച്ചു. കെപിസിസി ഓഫിസിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ച് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് ക്വട്ടേഷൻ സംഘമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു.
സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന പൊലീസുകാർ കാക്കി അഴിച്ചുവെച്ച് പുറത്തുപോകണം. തങ്ങൾ എല്ലാവരും തെരുവിൽ അണിനിരക്കും. ഗവർണർ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാൻ കഴിയുമോയെന്നും കുഴൽനാടൻ വെല്ലുവിളിച്ചു. ഭാര്യാപിതാവിനെ ഒറ്റയ്ക്ക് വിടാൻ ധൈര്യമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസിനോടും കുഴൽനാടൻ വെല്ലുവിളി നടത്തി. ഇതിന് പിന്നാലെയായിരുന്നു ലാത്തിച്ചാർജ്ജ്.
മാത്യൂകുഴൽനാടൻ എംഎൽഎയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷമായിരുന്നു സംഘർഷം. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാൻ പ്രവർത്തകർ തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് ലാത്തിവീശിയത്. നിരവധിപേർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. തിരിച്ച് കല്ലേറുണ്ടായി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള മർദനങ്ങളിൽ പ്രതിഷേധിച്ചാണ് പൊലീസ് ആസ്ഥാനത്തേക്ക് കെ.എസ്.യു മാർച്ച് നടത്തിയത്. കെപിസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. പൊലീസിനെ നിലക്കു നിർത്താൻ പിണറായി വിജയൻ തയ്യാറായില്ലെങ്കിൽ നിയമം കയ്യിലെടുക്കുന്ന നില വരുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
നവകേരള സദസ്സിന്റെ ഫ്ലക്സുകളും ബോർഡുകളും പ്രവർത്തകർ നശിപ്പിച്ചു. മാത്യൂകുഴൽനാടൻ എംഎൽഎയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷമായിരുന്നു സംഘർഷം. പൊലീസിനു നേർക്ക് ഏതാനും പ്രവർത്തകർ കമ്പും വടിയുമെറിഞ്ഞു. പൊലീസും കെഎസ് യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേർക്ക് മുളകുപൊടിയുമെറിഞ്ഞു. ഇതേത്തുടർന്ന് പൊലീസ് ലാത്തിവീശി. പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഏറെ നേരം നീണ്ടുനിന്നു.
ഇടുക്കി വണ്ടിപ്പെരിയാറിൽ യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി. ലാത്തിച്ചാർജിൽ ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.


