ന്യൂഡൽഹി: ഗുസ്തി കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഒളിംപിക്‌സ് വെങ്കല മെഡൽ ജേതാവായ ഗുസ്തി താരം സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ സിംഗിന്റെ പാനൽ ആധികാരിക വിജയം നേടിയതിന് പിന്നാലെ കടുത്ത തീരുമാനം. വാർത്താ സമ്മേളനത്തിൽ ഗുസ്തിയിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച സാക്ഷി മാലിക് പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്തുവെച്ച് ഇറങ്ങിപ്പോയി.

ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധങ്ങളിൽ മുൻപന്തിയിൽ നിന്നയാളാണ് സാക്ഷി മാലിക്. സഞ്ജയ് സിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതിനുള്ള പ്രതിഷേധസൂചകമായിട്ടാണ് സാക്ഷി, കായികരംഗം വിടുന്നതായി പ്രഖ്യാപിച്ചത്.

''ബ്രിജ് ഭൂഷൺ സിങ്ങിന്റെ ബിസിനസ് പങ്കാളിയും അടുത്ത സഹായിയും ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഞാൻ എന്റെ ഗുസ്തി കരിയർ ഉപേക്ഷിക്കുന്നു.'' മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് സാക്ഷി മാലിക് പ്രഖ്യാപിച്ചു. ബൂട്ട് അഴിച്ച് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു. 2016 റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവാണ് സാക്ഷി മാലിക്.

കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ടും വാർത്താസമ്മേളനത്തിൽ കണ്ണീരണിഞ്ഞു. ''ഇപ്പോൾ സഞ്ജയ് സിങ് ഫെഡറേഷന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ വനിതാ ഗുസ്തിക്കാർക്കെതിരെ പീഡനം തുടരും. രാജ്യത്ത് എങ്ങനെ നീതി കണ്ടെത്തുമെന്ന് എനിക്ക് ഒരു പിടിയുമില്ല. ഞങ്ങളുടെ ഗുസ്തി കരിയറിന്റെ ഭാവി ഇരുട്ടിലാണ്. എവിടേക്ക് പോകണമെന്ന് ഞങ്ങൾക്ക് അറിയില്ല.'' ഫോഗട്ട് പറഞ്ഞു.

കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് നിർഭാഗ്യകരമാണെന്ന് ഗുസ്തി താരമായ ഭജരംഗ് പുനിയ പറഞ്ഞു. ''ഞങ്ങൾക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല, ഞങ്ങൾ ഇവിടെ വന്നത് രാഷ്ട്രീയത്തിന് വേണ്ടിയല്ല, ഞങ്ങൾ സത്യത്തിന് വേണ്ടി പോരാടുകയായിരുന്നു, എന്നാൽ ഇന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ഒരു സഹായി ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി.'' അദ്ദേഹം പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ഒരു സ്ത്രീയായിരുന്നു പ്രസിഡന്റെങ്കിൽ താരങ്ങൾ ചൂഷണം നേരിടേണ്ടിവരില്ലായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെ മാറ്ററമെന്നാവശ്യപ്പെട്ട് ഞങ്ങൾ ഗുസ്തി താരങ്ങൾ 40 ദിവസത്തോളം തെരുവിൽ കിടന്ന് സമരം ചെയ്തു.

രാജ്യമൊന്നടങ്കം ഞങ്ങളുടെ സമരത്തെ പിന്തുണച്ചു. പക്ഷെ ഗുസ്തി ഫെഡറേഷനിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സംഭവിച്ചത് പ്രസിഡന്റായത് ബ്രിജ്ഭൂഷൺ സിംഗിന്റെ അടുത്ത അനുയായിയും ബിസിനസ് പങ്കാളിയുമായ സഞ്ജയ് കുമാർ സിങ് പ്രസിഡന്റാവുന്നതാണ്.

ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും ഗുസ്തി ഫെഡറേഷനിൽ പേരിനുപോലും സ്ത്രീ സാന്നിധ്യമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. രാജ്യത്തിനായി ഇനി ഗുസ്തിയിൽ മത്സരിക്കില്ലെന്നും പറഞ്ഞാണ് സാക്ഷി കണ്ണീരോടെ ബൂട്ട് ഉപേക്ഷിച്ച് മടങ്ങിയത്.

ദേശീയ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൻ സിംഗിന്റെ പാനൽ ആധികാരിക വിജയം നേടിയിരുന്നു. ഫെഡറേഷൻ അധ്യക്ഷനായി സഞ്ജയ് കുമാർ സിങ് തെരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഗുസ്തി താരങ്ങളുടെ സ്ഥാനാർത്ഥി അനിതയെ ഏഴിനെതിരെ നാൽപതു വോട്ടുകൾക്കാണ് സഞ്ജയ് കുമാർ പരാജയപ്പെടുത്തിയത്.

2016ലെ റിയോ ഒളിംപിക്‌സിലെ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്റ്റൈലിൽ ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ് സാക്ഷി മാലിക്. ഒളിപിക്‌സ് ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരവും ഒളിമ്പിക്‌സ് മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയുമാണ്. ദേശീയ ഗുസ്തി ഫെഡറേഷനെതിരെ ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിലെ മുന്നണിയിലും സാക്ഷി മാലിക് സജീവ സാന്നിധ്യമായിരുന്നു.