കോഴിക്കോട്: പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ സർക്കാർ നടപടികളിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ രണ്ട് വർഷം പിന്നിട്ടിട്ടും പരിഹാരമാകാതെ വന്നതോടെ അനുപമ എസ്.ചന്ദ്രൻ നീതി തേടി നവകേരള സദസ്സിന്റെ സമാപന ദിവസം മുഖ്യമന്ത്രിക്കു പരാതി നൽകും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണു നവകേരള സദസ്സിൽ പരാതിയുമായി എത്തുന്നതെന്നു മുൻ എസ്എഫ്‌ഐ നേതാവു കൂടിയായ അനുപമ പറയുന്നു.

ജന്മം നൽകിയ കുഞ്ഞിനെ മൂന്നാം നാൾ രക്ഷിതാക്കൾ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചു മാസങ്ങൾ നീണ്ട നിയമ നടപടികളിലൂടെയും സമരത്തിലൂടെയുമാണ് കുഞ്ഞിനെ അനുപമ വീണ്ടെടുത്തത്. എന്നാൽ സർക്കാർ സംവിധാനങ്ങൽ വരുത്തിയ വീഴ്ചകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ നീതി ലഭിക്കാതെ വന്നതോടെയാണ് അനുപമ നവ കേരള സദസ്സിൽ പരാതി നൽകാൻ ഒരുങ്ങുന്നത്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിനും വ്യാജ രേഖ നിർമ്മാണം, പിതൃത്വം തെളിയിക്കുന്നതിൽ വന്ന വീഴ്ച എന്നിവ സംബന്ധിച്ചും പേരൂർക്കട പൊലീസിൽ നൽകിയ പരാതിയിൽ തുടർ നടപടിയില്ല. കുഞ്ഞിനെ ദത്തു നൽകിയതിലെ നിയമ ലംഘനം, നോട്ടറി അഭിഭാഷകർ വിവിധ രേഖകളിൽ നടത്തിയ കൃത്രിമങ്ങൾ, കുഞ്ഞിനെ തിരിച്ചു കിട്ടിയശേഷം സർക്കാർ നടപടി ആവശ്യപ്പെട്ടു വിവരാവകാശ രേഖ ആവശ്യപ്പെട്ടതിൽ റിപ്പോർട്ട് നൽകാതിരിക്കൽ തുടങ്ങിയവയും ശേഷിക്കുന്നു. ഒന്നിലും നടപടി ഇല്ലെന്നാണ് കോഴിക്കോട്ട് സബാൾട്ടേൺ ഇന്ത്യ 'ചായൽ' ഫെസ്റ്റിൽ ദണ്ഡനീതി ഫെമിനിസം സംവാദത്തിൽ പങ്കെടുക്കാനെത്തിയ അനുപമ പറയുന്നത്.

''ജാതിയുടെ പേരിൽ ഒരു സംസ്ഥാനം സ്ത്രീയെ ദുർബലയാക്കുന്നതിന്റെ ഇരയാണ് താൻ. സംസ്ഥാനം ചൈൽഡ്ഫ്രണ്ട്ലി വിമൻഫ്രണ്ട്ലി ആകണമെങ്കിൽ ഇനിയും എത്രയോ ആഴത്തിൽ പ്രവർത്തിക്കണം. എന്റെ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും സിഡബ്ല്യുസിക്കും നൽകിയിട്ടും 6 മാസം കഴിഞ്ഞാണ് അന്നു പൊലീസ് എഫ്‌ഐആർ പോലും രേഖപ്പെടുത്തിയത്. 3 ദിവസം കൊണ്ടു ഡിഎൻഎ ടെസ്റ്റ് നടത്തി ഫലം അറിയാമെന്നിരിക്കെ 9 മാസം കാത്തു നിൽക്കേണ്ട അവസ്ഥയാണ് കേരളത്തിൽ. ഒടുവിൽ ഒരു പിടിവള്ളിയുമില്ലാതെ വന്നപ്പോഴാണ് 14 ദിവസം സമരം ചെയ്തത്. സുരക്ഷ നൽകേണ്ടവർ തന്നെ പീഡിപ്പിക്കുന്ന സ്ത്രീകൾക്ക് മാതൃകയാണ് ഇന്നു ഞാൻ'' അനുപമ പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനമാകാനിരിക്കെയാണ് കേരളത്തിൽ വലിയ ചർച്ചയായ അമ്മയിൽ നിന്നും കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ നീതി തേടി അനുപമ എത്തുന്നത്. കുട്ടിയെ ദത്ത് നൽകിയ നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയതടക്കം ഒട്ടേറെ പിഴവുകൾ ഉദ്യോഗസ്ഥർക്ക് സംഭവിച്ചിരുന്നു. എന്നാൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി പരാതി നൽകി രണ്ട് വർഷം പിന്നിട്ടിട്ടും നടപടിയില്ലെന്നാണ് അനുപമയുടെ ആക്ഷേപം.