തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ നടന്ന ഡിജിപി ഓഫിസ് മാർച്ചിൽ യാതൊരു പ്രകോപനവുമില്ലാതെ കണ്ണീർവാതകം പ്രയോഗിച്ച പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതൃത്വം. പൊലീസിന്റെ കണ്ണീർവാതക പ്രയോഗം നിമിത്തം മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, എംപി ജെബി മേത്തർ തുടങ്ങിയവർ ആശുപത്രിയിൽ ചികിത്സ തേടി.

സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാർച്ചിൽ വേദിയിലേക്ക് ടിയർ ഗ്യാസ് സെൽ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പൊലീസാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പിണറായി വീണ്ടും പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

'പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കെ.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെ നേതാക്കളും ഇരുന്ന വേദിയിലേക്ക് ഗ്രനേഡ് എറിഞ്ഞത് പിണറായി വിജയന്റെ വധശ്രമം തന്നെയാണ്. കേരളത്തിൽ നടക്കുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്. ഈ ജനാധിപത്യവിരുദ്ധ സർക്കാരിനും മുഖ്യമന്ത്രിക്കും തുടരാൻ അവകാശമില്ല. ശക്തമായ പ്രതിഷേധങ്ങൾ ഇനിയുമുണ്ടാകും.' പിണറായിക്കും ഗുണ്ടകൾക്കും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ലെന്നും കോൺഗ്രസ് പ്രസ്താവനയിലൂടെ പറഞ്ഞു.

വേദിയിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പൊലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കെപിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെ, താൻ സംസാരിക്കുമ്പോഴാണ് ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത്. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം നടന്നത്. ഇതുകൊണ്ടൊന്നും കോൺഗ്രസ് പിന്മാറില്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സതീശൻ പറഞ്ഞു.

നേതാക്കൾ നിന്നിരുന്നതിനു സമീപം കണ്ണീർ വാതക ഷെൽ പതിച്ചതോടെയാണ് പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഇത്. തൊട്ടുപിന്നാലെ അദ്ദേഹം പ്രസംഗം പാതിവഴിക്ക് അവസാനിപ്പിച്ചു. സുധാകരനും എം.എം.ഹസനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പെട്ടെന്നുതന്നെ ഇവിടെനിന്നു മാറ്റി. വനിതാപ്രവർത്തകർക്കും ചില മാധ്യമപ്രവർത്തകർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി.

മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് പൊലീസ് മാർച്ചിനെ നേരിട്ടതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവത്തിനു പിന്നാലെ മുതിർന്ന നേതാക്കൾ വേദി വിട്ടെങ്കിലും കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് സംഘടിച്ചെത്തി. ഇവർ പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തി. പൊലീസിന് നേരെ കല്ലേറ് നടത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിലും പ്രയോഗിച്ചു. ഇതിനിടെ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു.

നവകേരള യാത്രയ്ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഡിജിപിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്.

ഡിജിപി ഓഫിസിലേക്കുള്ള കെപിസിസി മാർച്ചിലെ പൊലീസ് നടപടിക്കെതിരെ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തി. ക്രൂരമായ പൊലീസ് നടപടിയാണു ഉണ്ടായതെന്നും കെപിസിസി അധ്യക്ഷനെ ലക്ഷ്യമിട്ടുണ്ടായ ആസൂത്രിതമായ അക്രമമാണു നടന്നതെന്നു സംശയിക്കുന്നതായും മാത്യു കുഴൽനാടൻ പറഞ്ഞു.

സംഘർഷങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും എത്രയോ വട്ടം കേരള പൊലീസ് നേരിട്ടിട്ടുണ്ട്. സാധാരണ ഗതിയിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞു പ്രധാന നേതാക്കളുടെ പ്രസംഗം കഴിഞ്ഞാണു പൊലീസ് നടപടി ഉണ്ടാവുക. ഇന്ന് ഇവിടെ നടന്നത് അങ്ങനെയല്ല. കെപിസിസി പ്രസിഡന്റ് വേദി വിടുന്നതിനു മുൻപ്, അദ്ദേഹം അനാരോഗ്യത്തിലാണെന്ന് അറിയാവുന്ന സർക്കാർ, അദ്ദേഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിതമായ അക്രമമാണ് നടന്നതെന്നു സംശയിക്കുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ഇതിന് മുൻപ് കണ്ണീർ വാതകം നേരിട്ടിട്ടുണ്ട്. ഞങ്ങൾ നടത്തിയ സമരത്തിനു നേരെ കണ്ണീർ വാതകം പ്രയോഗിച്ചിട്ടുണ്ട്. ഇന്നിവിടെ പ്രയോഗിച്ച കണ്ണീർ വാതകം പൊലീസ് സ്റ്റാൻഡേർസ് അനുവദിക്കുന്ന കണ്ണീർ വാതകമായിരുന്നില്ല. ഒരു കെമിക്കൽ വെപ്പൺ പോലെ വരുന്ന കണ്ണീർ വാതകമായിരുന്നു. ഇതിന് സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ ഉണ്ട്. ഡിജിപിയെ ബന്ധപ്പെട്ടപ്പോൾ എന്താണു സംഭവിച്ചതെന്നു ഡിജിപിക്ക് അറിയില്ല. ടിവിയിലാണ് കാണുന്നത്, എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണു ഡിജിപി പറഞ്ഞതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.