തിരുവനന്തപുരം : നെയ്യാറ്റിൻകര പുത്തൻകടയിൽ താൽക്കാലിക നടപ്പാലം തകർന്ന് അപകടം ഉണ്ടായതിന് പിന്നിൽ വൻ സുരക്ഷാ വീഴ്ച. യാതൊരു സുരക്ഷാ പരിശോധനയും നടത്താതെയാണ് പാലത്തിലൂടെ ആളുകളെ കയറ്റിയത്. വലിയ തോതിൽ ആളുകളെ കയറ്റാനുള്ള അത്ര ബലത്തിലായിരുന്നില്ല പാലം. പാലം തകർന്ന് വീണ് നിരവധി പേർക്ക് പരുക്കേറ്റു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയാണ് അപകടമുണ്ടായത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഉണ്ടാകാത്തത്. ക്രിസ്മസ് ആഘോഷിക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജംഗ്ഷനിൽ നടത്തിയ ക്രിസ്മസ് പുൽക്കൂട് മത്സരത്തിന്റെ ഭാഗമായി നിർമ്മിച്ചതായിരുന്നു തടികൊണ്ടുള്ള പാലം. ഇതു ഭാഗികമായി തകർന്നാണ് അപകടമുണ്ടായത്. പാലത്തിൽ അനുവദിച്ചതിലേറെ ആളുകൾ കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറഞ്ഞു. പാലത്തിന്റെ ബല പരിശോധനയും നടന്നിരുന്നില്ല.

പത്തിലേറെ പേർക്കു താഴെവീണാണു പരുക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയേക്കും. തിരുപുരം ഫെസ്റ്റ് എന്ന പേരിലുള്ള പരിപാടിക്കിടെയായിരുന്നു അപകടം. അതേസമയം, പൊലീസ് ഇടപെട്ട് പരിപാടി നിർത്തി വെപ്പിച്ചു.

ഫെസ്റ്റിൽ പുൽക്കൂടും അലങ്കാരക്കൂടാരങ്ങളും വെള്ളച്ചാട്ടവും ഒരുക്കിയിരുന്നു. വെള്ളച്ചാട്ടം കാണാൻ തടികൊണ്ട് താത്കാലിക നടപ്പാലം നിർമ്മിച്ചിരുന്നു. ഈ പാലമാണ് തകർന്നത്.