- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അറബിക്കടലിൽ 'ഡ്രോണുകൾ' പറക്കുന്നില്ലെന്ന് ഉറപ്പിക്കാൻ നാവിക സേനയുടെ കരുതൽ; ഇന്ത്യൻ തീരത്ത് എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കാൻ മുന്ന് യുദ്ധ കപ്പലുകൾ വിന്യസിച്ച് ഇടപെടൽ; മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പൽ ആക്രമിച്ചത് ഇറാനോ? കടലിലെ ഒളിയുദ്ധം പ്രതിസന്ധിയാകും

മുംബൈ: അറബിക്കടലിൽ മൂന്ന് യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന കരുതൽ ശക്തമാക്കി. ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് യുദ്ധക്കപ്പലുകൾ വിന്യസിച്ചത്. ഇറാന്റെ ഭാഗത്തു നിന്നാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആരാണ് ആക്രമിച്ചതെന്ന് ഇനിയും വ്യക്തമല്ല. ഇത് അടക്കം കണ്ടെത്താനാണ് ഇന്ത്യൻ ശ്രമം.
രാസവസ്തുക്കളുമായി വരികയായിരുന്ന കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിന് പിന്നിൽ ഇറാനാണെന്ന യു.എസിന്റെ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. ഇറാനിൽ നിന്ന് ലോഞ്ച് ചെയ്ത ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് ശനിയാഴ്ച പെന്റഗൺ ആരോപിച്ചിരുന്നു.
ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. അറബിക്കടലിലെ സമീപകാല ആക്രമണങ്ങൾ കണക്കിലെടുത്ത്, പ്രതിരോധ സാന്നിധ്യം വർധിപ്പിക്കുന്നതിനായാണ് ഇന്ത്യൻ നാവികസേന ഗൈഡഡ് മിസൈൽ വേധ കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിവിധ മേഖലകളിൽ വിന്യസിച്ചത്.
ആക്രമണത്തിനിരയായ ചെം പ്ലൂട്ടോ ഡിസംബർ 25 ന് പകൽ മൂന്നരക്ക് മുംബൈ തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടു. കപ്പൽ ഇന്ത്യൻ നേവി എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ ടീം പരിശോധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി. കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തിൽ ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംഘം വിലയിരുത്തി. ഉപയോഗിച്ച സ്‌ഫോടകവസ്തുവിന്റെ ഏതാണെന്നറിയാൻ കൂടുതൽ ഫോറൻസിക് പരിശോധന നടത്തണം.
നാവികസേനയുടെ പരിശോധനക്ക് ശേഷം വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചു. ചെം പ്ലൂട്ടോയുടെ തകർന്ന ഭാഗം ഡോക്കിംഗും അറ്റകുറ്റപ്പണികളും നടത്താനാണ് സാധ്യത. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ യമനിലെ ഹൂതി വിമതർക്ക് സഹായം നൽകുന്നത് ഇറാനാണെന്ന് നേരത്തെ തന്നെ യു.എസ് ആരോപിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതും ഇറാൻ തള്ളിയിരുന്നു. ഹൂതികൾ സ്വന്തം നിലക്കാണ് ഇടപെടുന്നതെന്നും അതിൽ ഇറാന് പങ്കില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സൗദി അറേബ്യയിൽനിന്ന് മംഗളൂരുവിലേക്ക് അസംസ്‌കൃത എണ്ണയുമായി വരുകയായിരുന്ന ഇസ്രയേൽ ബന്ധമുള്ള ചരക്കു കപ്പലിനുനേരെ അറബിക്കടലിൽ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 217 നോട്ടിക്കൽ മൈൽ അകലെവച്ചാണ് ശനിയാഴ്ച എം വി കെം പ്ലൂട്ടോ എന്ന കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ സ്‌ഫോടനമുണ്ടായി.
ഇന്ത്യൻ മഹാസമുദ്രത്തിൽ കഴിഞ്ഞമാസം ഇസ്രയേലി ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനുനേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു. ഇതിനുപിന്നിൽ ഇറാൻ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് സൈന്യത്തിന് കീഴിലുള്ള 'യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപറേഷൻസ്' അറിയിച്ചു.


