വർക്കല: കേരളത്തിൽ ബീച്ച് ടൂറിസത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ കൂടുതൽ ഫ്‌ളോട്ടിങ് ബ്രിഡ്ജുകളെത്തും. ബീച്ച് ടൂറിസത്തിന് വലിയ സാധ്യതയാണുള്ളതെന്നും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ട്. തീരദേശ ജില്ലകളിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആദ്യ ദിനത്തെ വിലയിരുത്തലിൽ ഈ പദ്ധതി വൻ വിജയമാണ്. അതുകൊണ്ട് തന്നെ കൂടതൽ ഇടത്ത് താമസിയാതെ ഫ്‌ളോട്ടിങ് ബ്രിഡ്ജുകളെത്തും.

ബീച്ച് ടൂറിസത്തിന്റെ സാധ്യത സംസ്ഥാനം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെന്നും കടലിനെ ടൂറിസവുമായി കോർത്തിണക്കി മുന്നോട്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജലകായിക വിനോദങ്ങൾക്ക് അനുയോജ്യമായ തീരമാണ് കേരളത്തിന്റേത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ കുറവാണ്. ഇത് ബീച്ചുകളിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ സംസ്ഥാനത്തിന്റെ വരുമാനത്തിൽ തന്നെ വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ഫ്‌ളോട്ടിങ് ബ്രിഡ്ജുകൾ ആഭ്യന്തര വിനോദ സഞ്ചാരികളും പ്രയോജനപ്പെടുത്തും. ഇത് വരുമാനം കൂട്ടുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ മാസം നടന്ന പ്രഥമ ടൂറിസം ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ ബീച്ച് ടൂറിസത്തിൽ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ച് നിരവധി നിക്ഷേപകരാണ് മുന്നോട്ടുവന്നത്. ഇത് ഉൾക്കൊണ്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കൂടുതൽ ബീച്ച് ടൂറിസം പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന വിനോദ, തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ വർക്കലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർപ്ലാനിന് രൂപം നൽകിയിട്ടുണ്ട്. ഇത് 2024 ൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ നിരവധി വാട്ടർ സ്പോർട്സ് ഇനങ്ങളുള്ള വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികൾ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഇടയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വർക്കല ബീച്ചിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വി ജോയ് എംഎൽഎ പറഞ്ഞു. വർക്കല ബീച്ചിന്റെ വികസനത്തിന് ഫ്‌ളോട്ടിങ് ബ്രിഡ്ജ് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജാണ് വർക്കലയിലേത്. കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാനാകുമെന്നതാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ സവിശേഷത. 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്.

പാലം അവസാനിക്കുന്നിടത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള ഒരു പ്ലാറ്റ്‌ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദർശകർക്ക് കടൽക്കാഴ്ചകൾ ആസ്വദിക്കാം. ഒരേസമയം 100 സന്ദർശകർക്ക് ബ്രിഡ്ജിൽ പ്രവേശിക്കാം. രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശനം. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെൻസിറ്റി ഫ്‌ളോട്ടിങ് പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാർഡുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

കേരളത്തിൽ വാട്ടർ സ്പോർട്സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്േളാട്ടിങ് ബ്രിഡ്ജുകൾ നിർമ്മിക്കാനാണ് തീരുമാനം. ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്പോർട്സിനായി ഗോവയേയും തായ്ലൻഡിനേയും ഒക്കെ ആശ്വയിക്കുന്ന മലയാളികൾക്ക് സ്വന്തം നാട്ടിൽ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാട്ടർ സ്പോർട്സ് സാധാരണക്കാർക്കും പ്രാപ്യമാക്കാൻ ഇതിലൂടെ സാധിക്കും. ഇത്തരം പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിലൂടെ കേരളത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയും തൊഴിൽ സാധ്യതകളും വർധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

വിനോദ സഞ്ചാര വകുപ്പിന്റേയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും വർക്കല മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്. 120 രൂപയാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് പ്രവേശനത്തിനുള്ള നിരക്ക്. 20 മിനിറ്റ് പാലത്തിൽ ചെലവഴിക്കാം.