- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുവതി ജീവനൊടുക്കിയത് ഭർതൃമാതാവിന്റെ മാനസിക പീഡനത്താൽ; തിരുവല്ലത്ത് ഷഹാനയുടെ മൃതദേഹവുമായി ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ; പൊലീസുമായി തർക്കം; സംഘർഷാവസ്ഥ

തിരുവനന്തപുരം: തിരുവല്ലത്ത് ഭർതൃവീട്ടുകാരുടെ മാനസിക പീഡനത്താൽ ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹവുമായി ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ. ഷെഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ പൊലീസുമായി തർക്കമുണ്ടാകുകയും ചെയ്തു. പ്രദേശത്ത് സംഘർഷവസ്ഥ രൂപപ്പെട്ടതോടെ കേസ് വിശദമായി അന്വേഷിക്കാമെന്ന് എസി ഉറപ്പ് നൽകിയതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് യുവതിയുടെ ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്ത് യുവതി ജീവനൊടുക്കിയതിന് കാരണം ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണെന്ന് ബന്ധുക്കളുടെ ആരോപണം. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻവീട് ഷഹാന മൻസിലിൽ ഷഹാന ഷാജി(23)യുടെ മരണത്തിലാണ് ഭർതൃവീട്ടുകാർക്കെതിരേ ബന്ധുക്കൾ രംഗത്തെത്തിയത്. ഷഹാനയുടെ ഭർതൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ഒരിക്കൽ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും യുവതിയുടെ പിതൃസഹോദരി ഷൈന പ്രതികരിച്ചു. ഷഹാനയ്ക്ക് മർദനമേറ്റതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ടാണ് ഷഹാനയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൂന്ന് വർഷം മുമ്പ് കാട്ടാക്കട സ്വദേശിയുമായാണ് ഷഹാനയുടെ വിവാഹം നടന്നത്. ദമ്പതിമാർക്ക് ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. ഭർതൃവീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് മൂന്ന് മാസമായി ഷഹാന സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭർത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ, നേരിട്ട് ക്ഷണിക്കാത്തതിനാൽ ഷഹാന പോകാൻ തയ്യാറായില്ല. തുടർന്ന് ഭർത്താവ് കുഞ്ഞിനെയും എടുത്ത് വീട്ടിൽനിന്ന് പോയി. ഇതോടെ മുറിക്കുള്ളിൽ കയറി വാതിലടച്ച യുവതിയെ പിന്നീട് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർതൃമാതാവിൽനിന്ന് ഷഹാനയ്ക്ക് നിരന്തരമായ മാനസികപീഡനം ഏൽക്കേണ്ടിവന്നിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഒരിക്കൽ ഷഹാനയുടെ ഭർത്താവിന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ഈ സമയത്ത് ആശുപത്രിയിലെ ചില രേഖകളിൽ ആര് ഒപ്പിടണമെന്ന് സംബന്ധിച്ച് ഷഹാനയും ഭർതൃമാതാവും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഭർതൃമാതാവ് ഷഹാനയെ മർദിച്ചെന്നും കടിച്ചുപരിക്കേൽപ്പിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
ഷഹാനയെ ആര് ഉപദ്രവിച്ചാലും ഭർത്താവ് മിണ്ടാതിരിക്കും. കോവിഡ് സമയത്തായിരുന്നു കല്യാണം. പെൺകുട്ടിയെ മാത്രം മതിയെന്ന് പറഞ്ഞ് അവരാണ് ആലോചനയുമായി ഇങ്ങോട്ടുവന്നത്. ആ സമയത്ത് 75 പവനും സ്ഥലവും നൽകി. എന്നാൽ, ഭർത്താവിന്റെ സഹോദരന്റെ കല്യാണം കഴിഞ്ഞതോടെ ഷഹാനയെ ഭർതൃവീട്ടുകാർക്ക് വേണ്ടാതായി. നീ കുപ്പത്തൊട്ടിയിൽനിന്ന് വന്നതല്ലേ, നീ പാവപ്പെട്ട വീട്ടിലെയാണ് എന്നെല്ലാമാണ് ഭർത്താവിന്റെ മാതാവ് ഷഹാനയോട് പറഞ്ഞിരുന്നത്. എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും എന്തുവേണമെങ്കിലും തരാമെന്നും അവർ പറഞ്ഞിരുന്നു. മകനെക്കൊണ്ട് വേറെ കല്യാണം കഴിപ്പിക്കണമെന്നാണ് അവർ പറഞ്ഞിരുന്നതെന്നും ഷഹാനയുടെ പിതൃസഹോദരി ആരോപിച്ചു.
കഴിഞ്ഞദിവസം സഹോദരന്റെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിന് കൊണ്ടുപോകാനായാണ് ഭർത്താവ് ഷഹാനയുടെ വീട്ടിൽവന്നത്. അരമണിക്കൂർ സമയം തരാം അതിനുള്ളിൽ കൂടെവരണമെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. വന്നില്ലെങ്കിൽ ഇനി ഒരുബന്ധവും ഉണ്ടാകില്ലെന്നും പറഞ്ഞു. തുടർന്നാണ് വസ്ത്രംപോലും ധരിപ്പിക്കാതെ കുഞ്ഞിനെയും എടുത്ത് ഭർത്താവ് പോയതെന്നും ഇതിനുപിന്നാലെയാണ് ഷഹാന മുറിക്കുള്ളിൽ കയറി വാതിലടച്ചതെന്നും പിതൃസഹോദരി പറഞ്ഞു. അതേസമയം, യുവതിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ലം പൊലീസ് അറിയിച്ചിട്ടുണ്ട്.


