- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചാരവൃത്തി ആരോപിച്ച് ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവികരുടെ ശിക്ഷയിൽ ഇളവ്; വധശിക്ഷ റദ്ദാക്കി തടവ് ശിക്ഷയായി കുറച്ച് അപ്പീൽ കോടതി; അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷ വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി അപ്പീൽ കോടതി. വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചു. ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഉദ്യോഗസ്ഥരാണ് 2022ൽ ഖത്തറിൽ തടവിലായത്. പൂർണേന്ദു തിവാരി, സുഗുണകർ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവ്‌തേജ് സിങ് ഗിൽ, ബിരേന്ദ്രകുമാർ വർമ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അപ്പീൽ കോടതി വധശിക്ഷ റദ്ദാക്കി ഇവർക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
മലയാളി ഉൾപ്പടെ എട്ട് ഇന്ത്യൻ നാവികർക്കാണ് ചാരവൃത്തിയിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷ ലഘൂകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതിയാണ് തീരുമാനം എടുത്തതെന്നും അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
'ദഹ്‌റ ഗ്ലോബൽ കേസിൽ ശിക്ഷ ഇളവുചെയ്ത ഖത്തറിലെ അപ്പീൽ കോടതിയുടെ വിധിയുടെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖത്തറിലെ ഞങ്ങളുടെ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും കോടതിയിൽ ഉണ്ടായിരുന്നു. കേസിന്റെ എല്ലാ ഘട്ടത്തിലും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ഞങ്ങളുണ്ടായിരുന്നു, എല്ലാ കോൺസുലർ, നിയമസഹായങ്ങളും തുടർന്നും ലഭ്യമാക്കും. ഖത്തർ അധികൃതരുമായി ഞങ്ങൾ വിഷയം ചർച്ച ചെയ്യുന്നത് തുടരും', കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കോടതി ഉത്തരവ് പുറത്തുവിടാത്തതിനാൽ എത്ര കാലമാണ് ജയിൽ ശിക്ഷ എന്ന് വ്യക്തമായിട്ടില്ല. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ തടവിലാക്കിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ ഹർജികളിൽ കോടതി വാദംകേട്ടു. ദുബായിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചചെയ്തിരുന്നു
സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചിരുന്നു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെയാണ് വധശിക്ഷക്ക് വിധിച്ചത്. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്. ചാരവൃത്തി ആരോപിക്കപ്പെട്ട് തടവിലാക്കിയ ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥർക്ക് ഖത്തറിൽ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.
ഒക്ടോബർ 26-നാണ് ചാരപ്രവർത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയിൽനിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽട്ടിങ് കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു. മുങ്ങിക്കപ്പൽ നിർമ്മാണരഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
ഇന്ത്യൻ നാവികസേനയിൽ 20 വർഷം വരെ ജോലി ചെയ്തവരാണ് പിടിക്കപ്പെട്ടവർ. സേനയിലെ ഇൻസ്ട്രക്ടർമാരുടേതുൾപ്പെടെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചവരാണ് ഇവർ. കസ്റ്റഡിയിലെടുത്ത മുൻ ഉദ്യോഗസ്ഥരിൽ ഒരാളുടെ സഹോദരി മീതു ഭാർഗവ തന്റെ സഹോദരനെ തിരികെ കൊണ്ടുവരാൻ സർക്കാരിന്റെ സഹായം തേടിയിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3ന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനുശേഷമാണ് 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത്. 8 പേരും ഖത്തർ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുൻ പരിചയമുണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദസംഭാഷണമാണു സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നും സൂചനകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്‌നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.


